വെള്ളിയാഴ്‌ച, ഡിസംബർ 13, 2013

ദീപ ബിജോ അലക്സാണ്ടറുടെ കവിതകള്‍

കുരുക്ഷേത്രയുദ്ധത്തില്‍ അഭിമന്യുവിന്റെ ധീരതയ്ക്കും ധീരോചിത വീഴ്ചയ്ക്കും മേലെ ഒരു പക്ഷെ ഭീക്ഷ്മര്‍ മാത്രമാവും ഉള്ളത്.  ഗര്‍ഭസ്ഥനായിരിക്കുമ്പോള്‍ അമ്മ സുഭദ്രയോട് പിതാവ് അര്‍ജുനന്‍ പറഞ്ഞ വീരകഥകള്‍ ,വിവിധ യുദ്ധമുനകളിലെക്ക് കടന്നുകയറ്റം , ആക്രമണരീതികള്‍ , തിരിച്ചിറക്കത്തിന്റെ രീതി ഒക്കെ കേട്ടുകെട്ടാണ്  അഭിമന്യു യുദ്ധവീരന്‍ ആയതെന്നു പറയുന്നു മഹാഭാരതം. അതില്‍ ചക്രവ്യൂഹത്തിന്റെ രീതികള്‍ കേട്ടിരിക്കെ ചക്രവ്യൂഹത്തില്‍ നിന്ന് തിരിച്ചിറങ്ങുന്നത് മുഴുവിക്കും മുന്നേ അമ്മ സുഭദ്ര ഉറങ്ങിപ്പോയി എന്നും അര്‍ജുനനു കഥ തീര്‍ക്കാനായില്ല എന്നതുമാണ് അഭിമന്യുവിന്റെ കഥയിലെ വഴിത്തിരിവ്. പറയാന്‍ ആഗ്രഹിച്ചത് അഭിമന്യുവിനെ പറ്റിയോ മഹാഭാരതത്തെ പറ്റിയോ അല്ല. ഗര്‍ഭസ്ഥ അവസ്ഥയെ പറ്റിയാണ്. ഒരു പക്ഷെ സ്ത്രീ/ അമ്മ പിന്നീടുള്ള ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പറയുന്നതും അവരുടെ ഗര്‍ഭിണിയായിരുന്ന അമ്മയാകലിലെക്കുള്ള യാത്രയുടെ അനുഭവങ്ങള്‍ ആവും. ആ യാത്രയില്‍ ആ സ്ത്രീക്കും അതെ യാത്രയില്‍  ഓരോ നിമിഷവുമുള്ള കുട്ടിക്കൊപ്പം മൂന്നാമതായി ഉണ്ടാവുക ഒരു ഡോക്ടര്‍ ആവും. പലപ്പോഴും ഒരു സുഹൃത്തെന്നോ ഗുരുവെന്നോ  ഒക്കെ ആ ഡോക്ടര്‍    അവര്‍ക്കൊപ്പം ഉണ്ടാവുന്നു.പലപ്പോഴും ആ അമ്മയ്ക്കും കുഞ്ഞിനും എന്നും   ഓര്‍ക്കാന്‍  പാകത്തില്‍ പലതും അവരില്‍ ബാക്കിയാക്കും ഒരു ഗൈനക്കോളജിസ്റ്റ്. 

പുതിയ കാലത്തെ/ വര്‍ത്തമാന കാലത്തെ എഴുത്ത് അതിന്റെ ജനാധിപത്യപരം എന്ന് പറയാവുന്ന ബഹുസ്വരതകളില്‍ എഴുതുന്ന ആളിന്റെ ജോലി സംബന്ധമായ പ്രത്യേകതകളെ കൂടി പ്രതിഫലിപ്പിക്കുന്നുണ്ട്. അക്കാദമിക് ബാക്ക് ഗ്രൌണ്ട്കളില്‍ നിന്ന് , ഭാഷാ പണ്ഡിതരുടേയും ഭാഷാധ്യപകരുടേയും കൈകളില്‍ നിന്ന് കവിതയെഴുത്ത് തെരുവുകളിലും, ഡസ്ക് ടോപ്പുകളിലെക്കും ഗണിതശാസ്ത്ര ഇക്വേഷനുകളിലെക്കും വൈമാനികരിലെക്കും സഞ്ചരിക്കുന്നു ഇക്കാലത്ത് . ജീവിക്കുന്ന ഇടത്തെ എഴുതുക എന്നത് പുതിയ കവിതയുടെ മേല്‍വിലാസം ആവുന്നു. പൂവ് വിരിയുന്നത്ര ലളിതമായ പദവിന്യാസങ്ങളില്‍ കവിത അതിന്റെ ഇടങ്ങളിലേക്ക് സഞ്ചരിക്കുന്നു. ഒരു സമൂഹത്തിന്റെയോ ജനക്കൂട്ടത്തിന്റെയോ വായനയില്‍ നിന്ന് ഒരു പക്ഷെ വിരലില്‍ എണ്ണാവുന്നവരുടെ ആസ്വാദനത്തിലേക്ക് ചുരുക്കപ്പെടുന്നതും ഈ പുതിയ/പുതുക്കിയ ബഹുസ്വരത കൊണ്ടാവണം. ഇത്തരത്തില്‍ തന്റെ ജോലിയുടെ പ്രത്യേകതകളില്‍ ചിലതെങ്കിലും അവശേഷിപ്പിക്കുന്ന്ട്, ഡോകടര്‍ ദീപ ബിജോ അലക്സാണ്ടര്‍. ഒരു ഗര്‍ഭസ്ഥ ശിശുവിനോട് , അതിന്റെ അമ്മയോട് എന്നപോലെ വളരെ മൃദുവായി, അത്ര കാരുണ്യത്തോടെ,  തന്റെ വാക്കുകളെ തോട്ടെടുക്കുന്നു; തന്റെ കവിതകളില്‍ അവയെ ചേര്‍ത്ത് വയ്ക്കുന്നു. പറയാനുള്ളത് പറയേണ്ടത് പോലെ പറഞ്ഞു പോവുന്നു.

ദീപയുടെ ചില കവിതകള്‍
===================

സമ്മതപത്രം
---------------
ചില്ലു വാതിലിന്നപ്പുറം
ചില പിറുപിറുക്കലുകൾ
കൂട്ടിക്കിഴിക്കലുകൾ.

എല്ലാ കണ്ണുകളിലും
ഒരേയൊരുത്തരം-
"അപ്പോൾ അങ്ങനെയാവാം,
പരീക്ഷണം നിറുത്താം."

നീയറിയുന്നുണ്ടോ?
എനിക്കു നിന്നെ
വേണ്ടാതാവുകയാണ്,
ഋതുഭേദങ്ങൾ പോലെ.

പ്രാണൻ പോലെ സ്നേഹിച്ചത്
വളരെ പണ്ടായിരുന്നോ ?

കണ്ണു നനയാത്തതെന്ത്?
കൈ വിറയ്ക്കാത്തതെന്ത്?
നേർത്തു വരുന്ന ശ്വാസത്തിനും
ഊർന്നു പോകുന്ന വിരലുകൾക്കും
കരയിക്കാനാകാത്ത വണ്ണം
ഞാൻ വളർന്നു പോയെന്ന്
നിസംഗമായിട്ടൊരൊപ്പിലെ
നീലമഷിപ്പൂക്കൾ പറയും.

--------------------------------------

പോയി വരല്ലേ
--------------------------
നീരു വറ്റിയ തണ്ടാ-
യൊടിഞ്ഞു ചാഞ്ഞൊരമ്മ,
ഉടയോനില്ലാതെ
കള മുറ്റിയ പാടമാ-
യുടല്‍ മിനുപ്പോളം
വളര്ന്നെ ത്താത്തൊരു മകള്‍.

ഇത്തിരി മുറ്റ-
ത്തൊരേ കൊമ്പില്‍ കായ്ച്ചു നില്ക്കും
ഞങ്ങളെന്ന് കെട്ട കണ്ണിലെയൂറ്റ്.

ക്ലാവടിഞ്ഞ പാത്രം ചുരണ്ടി
മോറുമ്പോള്‍ സാക്ഷി,
യൊരൊറ്റക്കണ്ണിന്‍ കത്തും
വെട്ടത്തില്‍ നോട്ടം കോര്ത്തൊരു
മീനായ്‌ മലച്ചവള്‍.

തഴുതില്ലാ വാതിലിട്ട
തകരക്കുടിയിലേക്കല്ലേ
ഇനിയുമിവളുടെ മടക്കമെന്ന്
അമ്മവയറായ്‌ വിങ്ങുന്നു
ആശുപത്രിച്ചുവരുകൾ.
----------------------------------------------------------------
എം.ടി.പി *
------------
ചതഞ്ഞൊടിഞ്ഞ്
കലങ്ങിച്ചുവന്ന്
വൈകിയലസിപ്പിച്ച ഭ്രൂണം.

ഇറുത്ത പൂവിന്റെ
ഉയരാത്ത നിലവിളി
ഒഴുകാത്ത കണ്ണുനീർ.

ഓർമ്മയുടെ കുപ്പത്തൊട്ടിയിൽ
നഷ്ട പ്രണയത്തിന്റെ,
ഭഗ്ന മോഹങ്ങളുടെ,
കൈവിട്ടുപോയ ജീവിതത്തിന്റെ,
അലസിപ്പിച്ച ഭ്രൂണം.

*MTP-Medical termination of pregnancy * MTP-Medical termination of pregnancy
 --------------------------------------------------------------

ഞായറാഴ്‌ച, നവംബർ 17, 2013








ഷോട്ടും കൊക്ക്ടെയിലും:-

ടെക്വീല :
-------------
അമ്പതു കവിതകള്‍
അമ്പതു മൊഴിമാറ്റം.
ചിത്രീകരണം.

മൊഴി : രാജേഷ്‌ ചിത്തിര
മൊഴിമാറ്റം : സന്ധ്യ എസ് .എന്‍

മുന്‍ -പിന്‍ / ഉള്‍വരകള്‍ : കൃഷ്ണ ദീപക്ക്.

സന്തോഷം പങ്കു വെയ്ക്കുന്നു; ആനന്ദിപ്പിന്‍ /ആഹ്ലാദിക്കിന്‍ /ഉന്മത്തപ്പെടുവിന്‍ .

മറ്റെല്ലാ ഉന്മാദങ്ങലെക്കാലും വരികള്‍ / വായന തന്നെയാണ് ഉന്മാദദായകം എന്ന് വിശ്വസിക്കുന്നതിനാല്‍ ഈ പേര് കൊണ്ട് ടെക്വീല ആരാധകര്‍ ആയി മദ്യസാക്തര്‍ ആവരുതെന്നു ചന്ഗാതീസിനോട് അഭ്യര്‍ത്ഥന/അപേക്ഷ.

വെള്ളിയാഴ്‌ച, നവംബർ 01, 2013

♭ ♪ ♫ ♬ ♮ ♫ ♪ ♪ ♪♫ ♫♯

മുടിമലമേല്‍ പെരുവിരല-
മര്‍ത്തി ചരിഞ്ഞു നില്‍ക്കും
മുതുക്കമ്മരത്തിന്റെ ഉച്ചിമേലെ
കാല്‍ വിരലാല്‍ തുലനം ചെയ്തൊ-
രുടലു നിര്‍ത്തി മേഘവില്ലാല്‍

മഴയമ്പുകള്‍ തൊടുത്തു വിടുന്നു ആകാശം.

തടുത്തു നിര്‍ത്താന്‍ ഉള്ളം കയ്യില്‍
മരപ്പച്ചപ്പിന്‍ പരിചയേന്തും
മണ്ണില്‍ മണത്തില്‍ നടനം ചെയ്യും
ഉന്മാദികള്‍ നമ്മളിരുവര്‍

ചാഞ്ഞു നില്‍ക്കുന്നു
♫♫♫♫ ♫♫♫♫
ചരിഞ്ഞു പെയ്യുന്നു
♬♬♬♬♬♬♬♬
മഴ വിതയ്ക്കുന്നു
♪♪ ♪♪♪♪ ♪♪
പെയ്തു തീരുന്നു
♮♮♮♮♮♮♮♮♮♮♮♮
മണ്ണ് മുളയ്ക്കുന്നു

♭ ♪ ♫ ♬ ♮ ♫ ♪ ♪ ♪♫ ♫♯

മണ്ണ് മുളയ്ക്കുന്നു
പെയ്തു തീരുന്നു
മഴ വിതയ്ക്കുന്നു
ചരിഞ്ഞു പെയ്യുന്നു
ചാഞ്ഞു നില്‍ക്കുന്നു

വെള്ളിയാഴ്‌ച, ഒക്‌ടോബർ 11, 2013

പ്രസന്ന ആര്യന്റെ കവിതാ സമാഹാരം 'ചില നേരങ്ങളില്‍ ചിലത്'


കുടിയേറ്റപ്പെട്ടവന്റെ എഴുത്ത് എന്നത് വര്‍ത്തമാനകാലത്തിലെ ഇടത്തെ അടയാളപ്പെടുത്തുക എന്നാകുന്നു. ഇടം എന്നത് കേവലം ഭൂമിശാസ്ത്രപരം മാത്രമല്ല അതിന്റെ സാമൂഹിക, സാമ്പത്തിക ,രാഷ്ട്രീയ കാലാവസ്ഥകളെ, പുതിയ ഒരു സാഹചര്യത്തില്‍ ആ വ്യക്തിയുടെ സ്വത്വബോധത്തിന്റെ അതിജീവനത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയാവുന്നു ആ എഴുത്ത്. ഒരേ സമയം ഭൂതകാലത്തിന്റെ ഭാരവും വര്‍ത്തമാനത്തിന്റെ ക്ഷതങ്ങളും ഒക്കെകൂടിയുള്ള ഒരു ജുഗല്‍ ബന്ധി എന്നൊക്കെ വായിച്ചെടുക്കാവുന്നത്ര ദുര്‍ഗ്രഹമായ അല്ലെങ്കില്‍ അത്രയധികം കെട്ടുപിണഞ്ഞ ഒരു തലം കൂടി അതിനുണ്ടായെക്കാം. പറഞ്ഞു വരുന്നത് ശ്രീമതി പ്രസന്ന ആര്യന്റെ കവിതാ സമാഹാരം 'ചില നേരങ്ങളില്‍ ചിലത്' വായിച്ചതിനെ പറ്റിയാണ്. ഏകാതാനകതയുടെ ഒരു ഋജുയാത്രയല്ല മറിച്ച് ഒരേ സമയം പൂര്‍വ സ്മരണകളുടെ ഒരു കുടം വീണുടയുന്നതും , അതിസാധാരണ പ്രവാസ നോസ്ടല്ജിയയുടെ മഴ മഴവില്‍ നിറങ്ങളും ഒപ്പം സ്ത്രീ സ്വത്വപരമായ ആകാംക്ഷകളും ജീവിക്കുന്ന ഇടത്തോടുള്ള സ്വാഭാവിക പ്രതികരണങ്ങളും ഒക്കെയുണ്ട് ഈ വായനായാത്രയില്‍ . മാതൃ-പിതൃസ്മരണയും (കവിതകള്‍ : അച്ഛന്‍ , അമ്മ) വീടും ആല്‍മരവും അവന്‍ അവന്‍ മാത്രമെന്ന് കുഞ്ഞും ജീവിതയാത്രയുടെ അടയാളപ്പെടുത്തല്‍ പോലെ അയനങ്ങളും മഴ , മഴക്കോള്‍, മഴക്കാഴ്ച്ചകള്‍ , മഴവഴികള്‍ എന്നിങ്ങനെ ഒരു മഴ പ്രണയിനിയും കടന്നു പോവുന്ന കവിതകള്‍ ദില്ലിയില്‍ നമ്മുടെ, ഗംഗ, പ്രവാസികള്‍ എന്നിങ്ങനെ വര്‍ത്തമാനത്തിലെക്ക് പാലം തീര്‍ക്കുന്നു. കവി ദേശമംഗലം രാമകൃഷ്ണന്‍ ആണ് അവതാരിക.

ഒരു കവിത ഇവിടെ ചേര്‍ക്കുന്നു.

ദില്ലി തുടുത്തിരിക്കുന്നു.
(പുസ്തകം : ചില നേരങ്ങളില്‍ ചിലത് : പ്രസന്ന ആര്യന്‍)
---------------------------------
വര്ത്തമാനത്തെക്കാള്‍
ഭൂതത്തെ കൊണ്ടാടുന്ന
ജീവിച്ചിരിക്കുന്നവരെക്കാള്
മരിച്ചവര്‍ ഓര്‍മ്മിക്കപ്പെടുന്ന
വീഥിയുടെ ഓരോയിരമ്പിലും
ആരുടെയൊക്കെയോ
ശവകുടീരങ്ങളുള്ള
ദില്ലി തുടുത്തിരിക്കുന്നു.
ചോര നിറമുള്ള
പലാശപ്പൂക്കളാല്‍
സുന്ദരിയുടെ
കൊതിപ്പിക്കുന്ന
ചുണ്ടുകള്‍ പോലെ
ചൂഴ്ന്നെടുത്തു വെച്ച
ഹൃദയം പോലെ
അത് ചുട്ടുകരിച്ച
കനാല്‍ പോലെ
പലാശപ്പൂക്കള്‍.
വഴിയോരങ്ങളിലും
ആകാശക്കാഴ്ച്ചകളിലും
ഇവിടെ ചിതറി
മരിച്ചവരുടെ
രക്തം പോലെ
അവരെ കുറിച്ചുള്ള
ഓര്‍മ്മകള്‍ പോലെ
ഇങ്ങനെ ചുകപ്പണിഞ്ഞു
നമ്മളും കിടന്നേക്കാമെന്ന
തിരിച്ചറിവ് പോലെ
ദില്ലി തുടുത്തിരിക്കുന്നു
ചോര നിറമുള്ള
പലാശപ്പൂക്കളാല്‍

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 30, 2013

(അ)മൃതം.

മൃഗതുല്യമായൊരു ജീവിതത്തെ
മരണമെന്ന മജീഷ്യന്‍ അദൃശ്യനായൊരു
പക്ഷിയുടെ ചിറകടിയാക്കുന്നു.

അതുവരെ ചേര്‍ത്ത് വച്ച പേരുകളെ
മായിച്ചു മരണം നിന്റെ പേര് ചേര്‍ക്കുന്നു.
ഈ പകലില്‍ നെഞ്ചിന്റെ ഇടം കോണില്‍
നിന്റെ പേര് പച്ച കുത്തുന്നു.

ജി. ബിജുവിന്റെ ലോപ സന്ധി :ഗ്രാഫിക് കവിത

 
ഭാഷാശാസ്ത്രത്തിന്റെ സാങ്കേതികതയെക്കുറിച്ച് ഏറെയൊന്നും അറിയില്ല. എഴുത്ത് കെട്ടിക്കിടന്നിരുന്ന ജലം പോലെ ചിലനേരം ഒഴിപ്പോവുന്നു എന്നല്ലാതെ. ശാസ്ത്രം എന്നത്, അറിവിന്റെ നിയതമായ അടുക്കി വെക്കലാണ് എന്ന് വിശ്വസിക്കാനാണ് ഇഷ്ടവും. മറ്റെല്ലാ ശാസ്ത്രവും അറിവിന്റെ അടുക്കിവെക്കലിനെ ഉപകാരപ്രദമായതോ, നൂതനമോ ആയ വഴികളിലേക്ക് കൊണ്ട് പോകുമ്പോള്‍ ഭാഷാ ശാസ്ത്രം അങ്ങനെ ഒന്ന് ചെയ്തിട്ടുണ്ടോ എന്ന് പരിമിതമായ അറിവ് സംശയിപ്പിക്കുന്നു. എത്രപേരെ ഒരു ഭാഷാശാസ്ത്രജ്ഞനു തന്റെ ഭാഷയിലേക്ക് കൊണ്ട് വരാനായി എന്നോ, ഭാഷയിലെ ഏതു നൂതനാശയത്തിനു തിരി കൊളുത്താനായി എന്നോ ഒക്കെയുള്ള ഒരു സാധാരണക്കാരന്റെ സാദാ സംശയം.

അത് പോട്ടെ, ജി. ബിജുവിന്റെ (G.Biju) രണ്ടു പുസ്തകങ്ങളെ പരിചയപ്പെടുത്തിയത് നകുല്‍ വി ജി ( Nakul Vg) ആണ്. അടൂര്‍ ലെന്‍സ് ബുക്സിന്റെ ഓഫിസിലേക്കുള്ള വഴിയില്‍ നകുലിനു പറയാനുള്ളത് കവിത/കവിത എന്ന് മാത്രമാണ്. റോഡ്‌ ബ്ലോക്കിന് ജാം പുരട്ടുന്ന ട്രാഫിക് പോലീസ് കാരന്‍ എന്ന് അവന്റെ കവിത നടക്കുന്നു. ലോപ സന്ധി, ഫോട്ടോ ഷോപ്പില്‍ ഒരാത്മകഥ എന്നിവയാണ് ബിജുവിന്റെ ഗ്രാഫിക് കവിതകള്‍ . ബിജു പത്തനംതിട്ട ജില്ലയിലെ കൊക്കാത്ത്തോട് സ്വദേശി ആണ്. ഒരു പക്ഷെ ബിജുവിനെ കണ്ടിട്ടുണ്ടാവും എന്ന് ഞാന്‍ നകുലിനോട് പറയുന്നു.

പെര്‍ഫോര്‍മന്‍സ് പോയട്രി പോലെ വരകളിലെക്ക് പടരുന്ന വാക്കുകളുടെ കലപോലെ ബിജു വിന്റെ ഗ്രാഫിക് കവിത അനുഭവിപ്പിക്കുന്നു; വായനയെ. കാച്ചിക്കുറുക്കിക്കുറുക്കി കവിതത്തുള്ളികള്‍ ആക്കിയ കവിതകള്‍ ചിത്രങ്ങളിലൂടെ വാക്കുകളുടെ കടല്‍/ ആകാശം പരിചയപ്പെടുത്തുന്നു. മനുഷ്യന്റെ മൃദുല,വൈയക്തിക ഭാവങ്ങള്‍ മാത്രമല്ല കവിതയെന്നു ഈ കവിതകള്‍ ഏറുമ്പുകളെ ,മീനുകളെ, ഇലകളെ , കടലുകളെ ചരിഞ്ഞു പെയ്യുന്ന മഴയെ ഒക്കെ കവിതയിലേക്ക് ആവാഹിക്കുന്നു.

"ഒരു
കിളിത്തൂവലില്‍ നിന്നും
കൊഴിഞ്ഞു വീണ
ദൂരങ്ങലോക്കെയും നുള്ളിപ്പെറുക്കി
എന്റെ വീട്ടുവേലിക്കല്‍ ഞാത്തിയിടുന്നു ഒരു കൂനനെറുമ്പിന്‍ കുറുമ്പ്"...

എന്നും,

"ഞാനക്കരെ

അവളിക്കരെ

ഞങ്ങള്‍ക്കിടയില്‍ കൂട് വച്ചത്
ഏഴു നിറങ്ങള്‍ " ..
എന്ന് മഴവില്ലിനെയും എഴുതുന്നു ബിജു, ലോപസന്ധിയില്‍.





ബുധനാഴ്‌ച, ജൂലൈ 24, 2013

റഹ്മാന്‍ കിടങ്ങയത്തിന്റെ : 50 ചെറിയ കഥകള്‍






ബ്ലെന്റെഡില്‍ നിന്ന് സിങ്കിള്‍ മാള്‍ട്ട് മദ്യത്തിലെക്കുള്ള രുചി വ്യതിയാനം തന്നെയാണ് ചിലനേരം ബൃഹത് ആഖ്യാനകങ്ങളില്‍ നിന്ന് ലഘു ആഖ്യാനകങ്ങളിലെക്ക് ഉള്ള വായനയുടെ പുതുമ തേടലിലും അനുഭവിക്കാനാവുക. കവിതയില്‍ മാത്രമല്ല കഥയിലും ഇത്തരത്തിലുള്ള കാച്ചിക്കുറുക്കലുകള്‍ വളരെ പരിചിതം തന്നെയാണ്. റഹ്മാന്‍ കിടങ്ങയത്തിന്റെ പുതിയ പുസ്തകത്തിന്റെ പേര് തന്നെ 50 ചെറിയ കഥകള്‍ എന്നാണു. അമ്പതു ചെറിയ കഥകള്‍ അതില്‍ തന്നെ നാല്‍പ്പത്തി ഏഴോളം കഥകള്‍ കാച്ചിക്കുറുക്കലുകളുടെ ചിത്രമാണ് കാട്ടിത്തരുക. ചുരുങ്ങിയ വാക്കുകളിലൂടെ വരികളിലൂടെ തനിക്കു പറയാനുള്ള കാര്യങ്ങളുടെ മര്‍മ്മത്തേക്ക് തന്നെ വിരല്‍ ചൂണ്ടി നിര്‍ത്താനാവുന്നു റഹ്മാന് ഈ കഥകളിലൂടെ. സമകാലീന മനുഷ്യാവസ്ഥകളുടെ എല്ലാ രൂപഭേദങ്ങളും തന്റെ കഥകളിലൂടെ പരിചയപ്പെടുത്താനുള്ള ശ്രമമായി ഈ കഥകളുടെ ഒന്നാം വായന കണ്ടറിയുന്നു. തന്റെ ശ്രമത്തെ ഫലപ്രാപ്തിയിലെത്തിക്കാന്‍ റഹ്മാന് ആവുന്നുണ്ട്‌ താനും. മുഖ്താര്‍ ഉദരംമ്പോയിലിന്റെ ഇലസ്ട്രെഷനുമുണ്ട് കഥകള്ക്കൊ പ്പം. പതിവ് ഇലസ്ട്രേഷനുകള്ക്ക് വിരുദ്ധമായി മുഖ്താരിന്റെ ചിത്രങ്ങള്‍ കഥകളുടെ ഒരു എക്സ്റെഷനായി മാറുന്നുണ്ട്. പരസ്പരം കോമ്പ്ലിമെന്റ് ചെയ്യുന്നു കഥകളും ചിത്രങ്ങളും.

രണ്ടു കഥകള്‍ താഴെ ചേര്ക്കുന്നു.

ഒന്ന് : പാമ്പുകള്‍.
-------------
ഇടവഴി നിറയെ പാമ്പുകളായിരുന്നു.

കറുത്തതും വഴുവഴുത്തതുമായ ശരീരങ്ങലുള്ള വിഷപ്പാമ്പുകള്‍.
കണ്ണില്‍ കുത്തുന്ന ഇരുട്ടില്‍ അവയങ്ങനെ ചുരുണ്ടുകൂടിക്കിടക്കും.
വൈകുന്നേരത്തെ പതിവ് മിനുക്കം കഴിഞ്ഞു ഇടറിയാടിവരുന്ന ഏതെങ്കിലും ഒരു മദ്യപന്റെ കാലില്‍ ഒരു ദംശനം.
പിന്നെ കോമുക്കുട്ടി വൈദ്യരുടെ പച്ചമരുന്നില്‍ രക്ഷപെട്ടാലായി.
ഇതൊരു പഴയകഥ.
ആ ഇടവഴി നികത്തിയാണ് പുതിയ ഹൈവേ വന്നത്.
റോഡ്‌ ഇപ്പോള്‍ വലിയൊരു മലമ്പാമ്പിനെ പോലെ. അതിനു മുകളില്‍ ഉഗ്രവിഷമുള്ള കൊച്ചു സര്പ്പളങ്ങള്‍ ചക്രങ്ങളില്‍ ചീറിപ്പാഞ്ഞു.
ഇടയ്ക്ക് അവ വഴിയരികിലൂടെ നടന്നു പോവുന്ന ഏതെങ്കിലും ഒരു പാവത്തെ ദംശിക്കും.
അല്ലെങ്കില്‍ പരസ്പരം കൊത്തും.
ഇപ്പോള്‍ കോമുക്കുട്ടി വൈദ്യര്‍ക്കും ഞങ്ങളെ രക്ഷിക്കാനാവുന്നില്ലല്ലോ കൂട്ടരേ...

രണ്ട് : നിയോഗം.
---
പുല്‍ച്ചാടി ഇലയോട് പറഞ്ഞു :

“ നിന്റെ നിറം സ്വീകരിച്ച് ഐക്യദാര്ഡ്യം പ്രഖാപിച്ചവനെന്ന നിലക്ക് നിനക്കെന്നോടോരു ബാധ്യതയുണ്ട്. ശത്രുക്കളില്‍ നിന്ന് എനെ ഒളിച്ചു പിടിക്കുക എന്നത്. പക്ഷെ ഒരു തവളയോ പച്ചിലപാമ്പോ എന്നെ എളുപ്പം കണ്ടെത്തുന്നു. നീയന്നേരം നിര്‍വ്വികാരതയുടെ പുതപ്പണിഞ്ഞു പുണ്യാളനാവുകയാണ്.”

ഇല ചിരിച്ചുകൊണ്ട് മറുപടിയോതി :

അവനവന്റെ രക്ഷ അവനവനില്‍ തന്നെയാണ് സുഹൃത്തെ. എന്റെ നിറത്തിലേക്ക് സന്നിവേശിച്ചപോലെ ശത്രുവിന്റെ കണ്ണിലോതുങ്ങാതെ അദൃശ്യനാവേണ്ടതും നിന്റെ മാത്രം ബാധ്യതയാണ്. ഞാന്‍ നിനക്കൊരു ഇരിപ്പിടം മാത്രമാണല്ലോ.”

ഇലയുടെ വാക്കുകളുടെ പൊരുളിനുമേല്‍ പുല്ച്ചാടി കുറെനേരം അടയിരുന്നു. പിന്നെ, തന്റെ നേരെ അടുത്ത ശാഖയില്‍ നിന്ന് സാവധാനം ഇഴഞ്ഞു വരുന്ന പച്ചില പാമ്പിന്റെ ആര്‍ത്തിക്കണ്ണുകള്‍ക്ക് നേരെ ജാഗരൂപനായി.

"ജനനത്തിനും മരണത്തിനുമിടയില്‍ ഓര്‍ത്തുവെക്കാന്‍ ചിലത്’" :അരുണ്‍ കുമാര്‍ പൂക്കോം.



അശാന്തി , അനുകമ്പ, നിസ്സഹായത എന്നീ മൂന്നവസ്ഥകളുടെതെന്നു ചുരുക്കിപ്പറയാവുന്ന ഒരു കള്ളിയാണ് വര്‍ത്തമാനജീവിതം പലപ്പോഴും ഭൂരിഭാഗം പേര്‍ക്കും എന്ന് പറയാവുന്നതാണ്. ആമയുടെത് പോലെ ഉള്ളിലേക്ക് ചുരുങ്ങി ചുരുങ്ങി പോവുന്ന അല്ലെങ്കില്‍ ഉള്ളിലേക്ക് ആഴ്ന്നാഴ്ന്നു നട്ടെല്ലോളം ചെന്ന് നില്ക്കു ന്ന നിസ്സഹായതാവസ്ഥ എല്ലാവരിലും പ്രകടമാവുന്നുണ്ട് ചില നേരം എങ്കിലും. പ്രതികരണങ്ങളുടെ പൊള്ളയായ വാക്കുകള്‍ കാറ്റേടുത്ത് പോവനുള്ളവ ആണെന്നറിയാതെയല്ല കളപറിച്ച് ഏറിയും പോലെ ഉള്ളില്‍ നിന്ന് വാക്കുകളെ വലിച്ച് പുറത്താക്കുന്നത്. അരുണ്‍ കുമാര്‍ പൂക്കോമിന്റെ "ജനനത്തിനും മരണത്തിനുമിടയില്‍ ഓര്‍ത്തുവെക്കാന്‍ ചിലത്’" വായിക്കുന്നു. മുപ്പത് കവിതകളുടെ ഈ സമാഹാരത്തിലെ എല്ലാ കവിതകള്‍ക്കും പറയുവാനുള്ളതിതൊക്കെ തന്നെയാണ്. ഇവിടെ ഒരാള്‍ അയാളുടെ അശാന്തമായ മനസ്സിനെ, കണ്ട കാഴ്ചകളില്‍ അയാള്‍ക്കുള്ളില്‍ ഇനിയും ബാക്കിയായ അനുകമ്പ, എന്നാല്‍ ഇതിനെല്ലാമുപരി നിസ്സഹായതാവസ്ഥ, വായിക്കുന്ന മറ്റുള്ളവര്‍ക്കും ഇതൊക്കെയാണ് ഉള്ളത് എന്ന് ചേര്ത്ത് വയ്ക്കുന്നു. പല സമാന്തര പ്രസിദ്ധീകരണങ്ങളിലുടെ വായിച്ചവയാവാം ഈ കവിതകളില്‍ മിക്കവയും. പെണ്ചില്ന്തിയോടു/ ചൂണ്ടു വിരല്‍ , ഇക്ക്ന്ടന്‍ പോത്തപ്പന്‍, അയല്പിക്കം, മീന്‍, മൊട്ടു സൂചി.... കവിതകളുടെ പേരുകളില്‍ പോലും ഇത്തരം ഒരു സാധാരണത്വം ഉണ്ട്.

ഒളിജീവിതം എന്ന കവിത വായിക്കൂ :

ആമയുടെതു പോലുള്ള
ജീവിതം മടുത്തിരിക്കുന്നു.
കൈകാലുകളും തലയും ഉള്ളിലേക്ക് വലിച്ചു
ആരുമാരും കാണുന്നില്ലെന്നും
ഒന്നുമൊന്നും കാണുന്നില്ലേന്നുമുള്ള തോന്നീച്ചകളില്‍
പേടിയാല്‍ തീര്‍ത്ത ഒളിജീവിതം.
ഒളിക്കേണ്ടവരോട്ടു ഒളിക്കുന്നുമില്ല
അവര്‍ ആഘോഷങ്ങളില്‍
നിറഞ്ഞു നില്ക്കുകകയാണ്
വെറുമൊരു കാല്ത്തട്ടു കൊണ്ട്
പുറന്തോട് മലര്ത്തി
ഉടല്‍ ഊരിയെടുന്നവരാണവര്‍
വരുന്നത് വരട്ടെ
എന്ന് നില്ക്കാനെയുള്ളൂ
എന്നിട്ടും അവരെ കാണുമ്പോള്‍
ശീലിച്ചതേ പാടുന്നുള്ളൂ

--- ഒളിക്കേണ്ടവരുടെ ആഘോഷം ആണെങ്ങും, വരുന്നത് വരട്ടെ.

വ്യാഴാഴ്‌ച, ജൂൺ 13, 2013

“ജീവിതത്തിന്റെ ബാന്‍ഡ് വിഡ്ത്തില്‍ ഒരു കാക്ക.” :മനോരാജ്


തൊട്ട് ആശുദ്ധമാകപ്പെടലുകളില്‍ നിന്ന്  മുഖ്യധാരാ അച്ചടിമാധ്യമങ്ങള്‍ അകറ്റി നിര്‍ത്തിയിരുന്ന ഒരു കൂട്ടം എഴുത്തൂകാരുടെ വിരലുകളെയും മനസുകളെയും ചേര്‍ത്ത് നിര്‍ത്തുന്ന കണ്ണിയായിരുന്നു ബ്ലോഗ്‌ എന്ന മാധ്യമം അതിന്റെ വസന്തം എന്ന് ഇപ്പോള്‍ സംശയിക്കെണ്ടിയിരുന്ന ഒരു കാലത്ത്. അതെ കാലത്ത് കഥയുടെ വ്യത്യസ്ത വഴികളുമായി ബ്ലോഗ്‌ വായനക്കാരുടെ മനസ്സില്‍ നിറഞ്ഞു നിന്ന കഥയെഴുതുകാരില്‍ ചിലരായിരുന്നു, സുരേഷ് ബാബു, ബിജു കുമാര്‍ ആലംകൊട്, മനോരാജ് , ശിവകാമി എച്ച്മുകുട്ടി, റോസിലി ജോയ് തുടങ്ങിവര്‍. ഇവരില്‍ പലരുടെയും കഥകള്‍ സമാഹാരങ്ങളായി അനുവാചകന് മുന്നിലെത്തുകയും പലതും ശ്രദ്ധിക്കപ്പെടുകയും ചെയ്തു.ഇത്തരം പുസ്തകങ്ങളില്‍ ഈയ്യടുത്ത് പുറത്തിറങ്ങിയ കഥാസമാഹാരമാണ് മനോരാജിന്റെ “ജീവിതത്തിന്റെ ബാന്‍ഡ് വിഡ്ത്തില്‍ ഒരു കാക്ക.”പതിനഞ്ചു കഥകളുടെ കൂട്ടായ്മയായ ഈ പുസ്തകത്തിലെ മനോരാജിന്റെ പല കഥകളുടെ പേരുകളും വളരെ ആകര്‍ഷകങ്ങളാണ്. പ്രത്യേകിച്ചും ഹോളോ ബ്രിക്സില്‍ വാര്‍ത്തെടുത്ത ദൈവം,ഒരു എക്സ്റേ മെഷിന്റെ ആത്മഗതം,ആ ഞരമ്പ് രോഗികളുടെ വാര്‍ഡ്‌ ,പ്രസവിക്കാന്‍ താത്പര്യമുള്ള യുവതികളുടെ ശ്രദ്ധയ്ക്ക് തുടങ്ങിയവ.സാമൂഹിക പ്രതിബദ്ധത, തുടങ്ങി ആഭാവങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട് ബ്ലോഗിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും തങ്ങളുടെ എഴുത്തിന്റെ ലോകത്ത് വ്യാപരിക്കുന്ന ഈ തലമുറ എഴുത്തുകാര്‍ക്കിടയില്‍. എഴുത്തിന്റെ ഭൂമിക നൂറ്റാണ്ടുകളായി ചുറ്റിത്തിരിഞ്ഞിരുന്ന ഇട്ടാവട്ടലോകത്തില്‍ നിന്നും അതിവിശാലമാക്കപ്പെടുകയും അനുഭവങ്ങള്‍ തങ്ങളുടെതില്‍ നിന്നും കേട്ടുകേള്‍വി മാത്രമായിരുന്ന വര്‍ണ്ണവര്‍ഗ സമൂഹങ്ങളുടെത് കൂടിയാക്കപ്പെടുകയും ചെയ്യുന്നുണ്ട് പുതിയ തലമുറ എഴുത്തില്‍. മനോരാജിന്റെ എഴുത്ത് ലോകം തനിക്കു ചുറ്റുമുള്ളവരുടെ അനുഭവഭൂമികകള്‍ ആണ്. അത് മനുഷ്യന്റെ നന്മകളുടെ ആഘോഷവും മനുഷ്യത്വമില്ലായ്മയോടുള്ള തള്ളിപ്പറയലുമാണ്.

 

സക്കറിയയുടെ വളരെ പ്രശസ്തമായ ഒരു കഥ ഓര്‍മ്മിക്കുന്നു. അവിവാഹിതനും വൃദ്ധനുമായ ഒരു മനുഷ്യന്‍ തന്നെ കാണാന്‍ വന്ന ചെറുപ്പക്കാരിയായ സഹപ്രവര്‍ത്തകയുടെ കാമുകനൊപ്പം (പ്രതിശ്രുത വരന്‍)  സഹപ്രവത്തകയുടെ ഫ്ലാറ്റില്‍ എത്തുന്നതാണ് കഥാ പരിസരം. വൃദ്ധന്റെ വാക്കുകളിലൂടെ അയാള്‍ക്ക് സഹപ്രവത്തകയോടുള്ള സ്നേഹം ,വാത്സല്യം ഒക്കെ വെളിവാകുന്നു യാത്രക്കിടയില്‍. ചെറുപ്പക്കാരെ രണ്ടു പേരെയും അയാള്‍ അതീവ വാത്സല്യത്തോടെ തന്റെ വീട്ടിലേക്കു ക്ഷണിക്കുന്നു എങ്കിലും അവര്‍ മറ്റ്‌ അത്യാവശ്യം പറഞ്ഞു അയാള്‍ക്കൊപ്പം പോവുന്നില്ല.അവരുടെ വാക്കുകളിലൂടെ വൃദ്ധനോട് ചെറുപ്പക്കാര്‍ക്കുള്ള അവജ്ഞ പുറത്ത് വരികയും ചെയ്യുന്നു. കാപട്യത്തിന്റെ മുഖം മൂടികള്‍ അണിഞ്ഞവരുടെ ലോകത്തെ പറ്റി സക്കറിയ 1965 ലോ മറ്റോ എഴുതിയ കഥ ഇപ്പോഴുംവര്‍ഷങ്ങള്‍ക്കു ശേഷവും പ്രസക്തമാവുന്നു.മനോരാജിന്റെ കഥകളിലും ഉണ്ട് ഇത്തരം കഥാപരിസരങ്ങള്‍. ഒരുകൂട്ടം നാട്ടുകാര്‍ക്ക് തന്റെ ജന്മദിനത്തില്‍ സദ്യ നല്‍കിയ ശേഷം അതെ ചടങ്ങിന്റെ ഫോട്ടോകള്‍ അനാഥരായ മനുഷ്യര്‍ക്ക് താന്‍ നല്‍കിയ സഹായങ്ങളുടെ തെളിവായി പ്രദര്‍ശിപ്പിച്ച ഒരാളെ ഓര്‍ക്കുന്നുണ്ട്. ഈ പുസ്തകത്തിലെ ‘ഹോളോ ബ്രിക്സില്‍ വാര്‍ത്തെടുത്ത ദൈവം’ എന്ന കഥയുടെ പരിസരവും ഇത്തരത്തില്‍ ഒന്നാണ്. അനാഥയായ ഒരു വൃദ്ധയ്ക്ക് ചികിത്സ നല്‍കുന്ന ആശുപത്രി അധികൃതര്‍ ആ വൃദ്ധയെ തങ്ങളുടെ ചാരിറ്റിയുടെ തെളിവായി ചാനലുകള്‍ക്ക് മുന്നില്‍ വിളമ്പുന്നത് വളരെ ഹൃദയസ്പര്‍ശിയായി അവതരിക്കുന്നു മന്നോരാജ് ഈ കഥയില്‍.ചാനല്‍ ഷൂട്ടിംഗ് നു ശേഷം ആശുപത്രിയില്‍ നിന്ന് പുറത്ത് വിടപ്പെടുന്ന വൃദ്ധയാവട്ടെ, സ്വന്തമായി തലചായ്ക്കാന്‍ ഇടം കൂടി ഇല്ലാതെയാവുന്നു.ഹരിചന്ദനം എന്ന കഥയാവട്ടെ കാലികപ്രസക്തമാണ്. ഒരു പക്ഷെ മുന്‍വിധികള്‍ കൊണ്ട് സമ്പന്നം എന്ന് ഒറ്റനോട്ടത്തില്‍ പറഞ്ഞെക്കാവുന്ന ഈ കഥ ചില പ്രസക്തമായ ചോദ്യങ്ങള്‍ക്ക് വഴിമരുന്നിടുണ്ട് താനും.വായനാസുഖ സമൃദ്ധമെന്നു അടിവരയിടുന്നു ഈ സമാഹാരത്തിലെ ഓരോ കഥകളും.

 

 

ഞായറാഴ്‌ച, ജൂൺ 02, 2013

ഏകാ(നാ)(ന)ന്തത

ആഴങ്ങളെ മാത്രം പരിചയപ്പെടുത്തുന്നത്ര
ആഴത്തില്‍ ഒളിച്ചിരിപ്പുണ്ടാവണം
ചിറകടികളുടെ ഒരു സ്വപ്നം.

ഉയരേ,ക്കുയരേക്കെന്നു
അത്രമേല്‍ ആഴത്തിലേക്ക്
ആണ്ടു പോയൊരു
സ്വപ്നത്തിന്റെ ഇടര്‍ച്ച.

പ്രതിഫലനത്തിന്റെ
ഓരോ ഞൊടിയും
പരിചയപ്പെടുത്തുന്നുണ്ടാവണം
അത്രയേറെ
പരിചിതമായ ചില കാഴ്ചകളെ.

പൂക്കളെ വിടരാന്‍ വിട്ടൊരു ചില്ല
അതിനോട്
ഇലച്ചാര്‍ത്ത് അഴിച്ചു വച്ചൊരു വൃദ്ധമരം
അതിനോട്
ആകാശം മറന്നു വച്ച ഒരു മേഘേകാന്തത
അതിനോട്
എന്നിങ്ങനെ വെറുതെ ഓരോന്നും
അതിനോട് തന്നെ എന്നപോലെ തന്നെ
ഒരേകാന്തത

അതിന്റെ കടലോളം പോന്ന
ആഴനിശ്ശബ്ദതതയില്‍ നിന്ന്
തന്റെതന്നെ നൂറ്റിയോന്നാമത്തെ
മുട്ടയ്ക്ക് ചൂട് കൊടുക്കുന്നു.
തോട് പൊട്ടി ജലോപരിതലത്തിലെക്ക്
മുങ്ങാംകുഴിയിട്ട് പോയേക്കാവുന്ന
ഒരു പക്ഷിയ്ക്ക് കാവലിരിക്കുന്നു
അക്ഷമയുടെ ഈ സമുദ്രം.


ആകാശത്തിന്റെ ഈ ചിത്രം
ഒരു പ്രതീക്ഷയാണ്
വിരിപ്പിന്റെ പുതപ്പില്‍ നിന്ന്
കുതിപ്പിന്റെ ഒരാകാശത്തെ
കാത്തു നില്‍ക്കുന്നു എന്ന പ്രതീക്ഷ..
ഉയരെക്കുയരെക്ക് അത്രമേല്‍
ആഴത്തിലാഴത്തിലെന്നതാണ്
അളവില്ലാതെയാകുന്ന ഏകാ(നാ)(ന)ന്തത.

ശനിയാഴ്‌ച, മാർച്ച് 02, 2013

ശനിയാഴ്‌ച, ഫെബ്രുവരി 23, 2013

വെള്ളിയാഴ്‌ച, ജനുവരി 25, 2013

 
നിശബ്ദതയുടെ തോട്ടത്തിലിരുന്ന്
നെടുവീര്‍പ്പിന്റെ പൂക്കള്‍ വിടരുന്നത്
തൊട്ടറിയുന്നതിനിടയില്‍ ‍
നിനയ്ക്കുന്ന നേരത്ത്
 മായ്ക്കാനാവുന്ന
ടാട്ടൂപ്പടര്‍പ്പുകള്‍ നിറഞ്ഞൊരു
 കൈത്തണ്ട
ഒളിഞ്ഞിരിക്കുന്ന തന്ത്രികളില്‍ നിന്ന്
പരിചിതങ്ങളായ സ്ട്രിങ്ങുകളാല്‍
വയലിന്‍ വായിക്കാനാരംഭിക്കുന്നു.
പണ്ടെപ്പൊഴൊ മാഞ്ഞു പോയതിന്റെ
ഓര്‍മ്മ
തങ്ങളുടെ
 ഇരിപ്പിടങ്ങളില്‍ നിന്ന്
ഒരു ലൂഥിറിന്റെ വരവിനെ
കാത്തെന്നോണം തളര്‍ച്ചയെ
മീ
ട്ടി-
ത്തുടങ്ങുന്നു.

വെള്ളിയാഴ്‌ച, ജനുവരി 18, 2013

കോടമഞ്ഞിൽ ,ചില രൂപങ്ങൾ - സിന്ധു കെ.വി.


പുതിയ കാലം നിമിഷം പ്രതി എന്നോണം സാങ്കേതികത്തികവിന്റെ അനന്തജാലകങ്ങള്‍ തുറന്നു തരുന്ന ഇക്കാലത്തും ഒറ്റപ്പെട്ടു പോവുന്ന ഒരു സ്ത്രീയുടെ മാനസിക, ശാരീരിക അവസ്ഥകളെക്കുറിച്ചാണ് സിന്ധു കെ.വി. തന്റെ “കോടമഞ്ഞില്‍ ചില രൂപങ്ങള്‍” എന്ന കവിതയിലൂടെ പറയുന്നത്. കോടമഞ്ഞ് എന്നത് ഒരേ സമയം തന്നിലേക്കെത്തുന്ന എല്ലാത്തിനേയും അവ്യക്തമാക്കുന്നതിനൊപ്പം സ്വയം ഇല്ലായ്മകൂടിയാവുന്ന ബിംബകല്‍പ്പനയുടെ ദ്വന്ദ്വത്വമാണ്. സമൂഹത്തിന്റെ ഛേദാവസ്ഥയില്‍ അത് തന്നിലന്തര്‍ലീനമായിരിക്കുന്ന വ്യക്തികളെ പൊതുഘടനയ്ക്കനുസരിച്ച് രൂപഭ്രംശപ്പെടുത്തുന്നതിനൊപ്പം അത്തരമൊരു  അവസ്ഥാന്തരതതില്‍  തങ്ങള്‍ക്കുള്ള പങ്കിനെ ബോധപൂര്‍വ്വം യുക്തിസഹമായി  തള്ളിപ്പറയുക കൂടിചെയ്യുന്നുണ്ട്, കാഴ്ചക്കാരന്റെ ഭൂരിപക്ഷമായ ഒരു സമൂഹം.

കൈക്കുടന്നയിലെ ജലം സൂര്യാതാപത്താല്‍ അപ്രത്യക്ഷമാവുന്നതിനു തുല്യമാണ് അപ്രതീക്ഷിതമായുണ്ടാവുന്ന ഒറ്റപ്പെടല്‍. എതാള്‍ക്കൂട്ടത്തിലും സ്വയം ഇല്ലാതാവാനുള്ള സ്വഭാവികതയ്ക്ക് വിവര്‍ത്തനം ചെയ്യാനാവാത്ത ഒന്നാണ് സ്വയം കൃതമല്ലാത്ത ഒറ്റയാകല്‍.അത് അകാല വൈധവ്യമോ പൊരുത്തപ്പെടാനാവാത്ത ഒരു കൂടിചെരലില്‍നിന്നുള്ള തിരിഞ്ഞു നടക്കലോ ആവാം.ലിംഗഭേദങ്ങള്‍ക്ക് അനുസരിച്ച് സമൂഹം അതിന്റെ വാതിലുകള്‍ ചിലപ്പോള്‍ പൂര്‍ണ്ണമായും, മറ്റുചിലപ്പോള്‍ ഭാഗികമായും അവള്‍ക്ക്(ന്) നേരെ തുറക്കുന്നു. സ്വാഭാവികമായും മുന്‍വിധികളുടെതാണ് ഈ വാതിലുകള്‍. ഇതേ അവസ്ഥയിലുള്ള ഒരുവളുടെ  ജാലകം പാതിമാത്രം തുറന്നുകിടക്കുന്നതായി സിന്ധു പറയുന്നു.മുഴുവന്‍ തുറന്ന ഒരു ജാലകത്തിലൂടെ ലോകത്തിന്റെ  സൗന്ദര്യക്രമത്തെ അതിന്റെ പൂര്‍ണ്ണതയില്‍ അനുഭവിക്കാനാവാത്ത രാത്രികളില്‍ കറുപ്പും വെളുപ്പും ഇടകലര്‍ന്ന അവളുടെ ലോകത്തെക്കുറിച്ചാണ് പാതി തുറന്ന ജാലകം കറുത്ത രാത്രികളിള്‍ അവളോട്‌ പറയുന്നത്. ഇവിടെ ഒറ്റയ്ക്കായ സ്ത്രീയും കറുത്ത രാത്രിയും പരസ്പരപൂരകങ്ങളാവുന്നു..

സ്ത്രീപക്ഷരചന എന്ന് ഒറ്റനോട്ടത്തില്‍ വായിച്ചെടുക്കാവുന്ന ഒരു രചനയാണ് ഇത്. ഒറ്റപ്പെട്ട സ്ത്രീയുടെ സൗന്ദര്യത്തെ, അവളുടെ തിളങ്ങും കണ്ണുകള്‍ ഉള്‍പ്പെടെ മറ്റു സ്ത്രീകള്‍ക്ക് അവളില്‍ അസഹിഷ്ണുത ഉണ്ടാക്കിയേക്കാവുന്ന എല്ലാ ഘടകങ്ങളും അവരുടെ കണ്ണില്‍ ഒറ്റപ്പെട്ട സ്ത്രീ ഒറ്റ നിറങ്ങള്‍;കറുപ്പൊ വെള്ളയോ വസ്ത്രങ്ങളില്‍ തങ്ങളെ ഒളിപ്പിക്കേണ്ടവരാണ് എന്ന പൊതു മുന്‍ വിധിക്ക് ആക്കം കൂട്ടുന്നവയാണ്. ഒറ്റപ്പെടലിന്റെ കാര്യകാരണങ്ങളിലെക്ക് കവി വായനക്കാരനെ കൂട്ടിക്കൊണ്ടു പോവുന്നില്ല, ഒറ്റപ്പെട്ടതിനു ശേഷമുള്ള അവസ്ഥയെക്കുറിച്ച് മാത്രമാണു പ്രതിപാദിക്കുന്നത്. മുന്‍ വിധികളില്‍ അധിഷ്ഠിതമായ ന്യായാന്യായ നിര്‍വഹണത്തില്‍ പുരുഷന്‍ മാത്രമല്ല, കുട്ടികളൂം മറ്റ് സ്ത്രീകളൂം അവരവരുടേതായ സംഭാവന നല്‍കുന്നുണ്ട്. ആ സ്ത്രീയുടെ ജീവിതം ആരാലും എഡിറ്റു ചെയ്യപ്പെടുന്നതും കുട്ടികള്‍ വരെ അവളെ ഒളിഞ്ഞു നോക്കി അവളെക്കുറിച്ച് കാവ്യങ്ങളെഴുതാനുമാവുന്നത്.

ഒറ്റപ്പെടല്‍ ഒരേ സമയം ശക്തിയുടെ, ചെറുത്തുനില്‍പ്പിന്റെ അവസരം കൂടിയാണ്.എല്ലാമുന്‍ വിധികളെയും വലിച്ചെറിഞ്ഞ് ഒറ്റപ്പെട്ട ഒരുവള്‍ സ്വയം തിരിച്ചറിയുന്നിടത്ത്

“നിങ്ങൾക്കറിയാം
ഒറ്റയ്ക്കാവുന്ന സ്ത്രീ ശക്തയാണെന്ന്.

നിങ്ങളവരെ ഭയപ്പെടുന്നു,
അവളുടെ നോട്ടങ്ങളെ,ചിന്തകളെ,
ചലനങ്ങളെ ഭയപ്പെടുന്നു.” എന്ന് ഈ കവിത പറയുന്നു.

പുലര്‍ കാലത്തില്‍ അറുപതാമത്തെ പാട്ടിനൊപ്പം അവളുടെ ജനാലയിലെത്തുന്ന പുലരി, അതിന്റെ പകല്‍ അവളില്‍ ഒരു നിറം മാത്രമാണ് പ്രതീക്ഷിക്കുന്നതെങ്കിലും മഴവില്ലു കണ്ടാണ്‌ മടങ്ങുന്നത്. വരാനിരിക്കുന്ന രാത്രികള്‍ അവളുടെ ജാലകങ്ങളില്‍ പുതിയ കാലത്തിന്റെ, സ്വാതന്ത്യത്തിന്റെ പാട്ടാണ് പ്രതീക്ഷിക്കുന്നതെന്ന ശുഭാപ്തി പങ്കുവെച്ചു കവിത അവസാനിക്കുന്നു. ഇവിടെ കവിത പെണ്‍പക്ഷ രചന എന്ന കേവലതകളില്‍ നിന്ന് കവിത വിടുതല്‍ നേടുന്നു. പുതുകാലത്തെ മറ്റു എഴുത്തുകാരികളെപ്പോലെ ഈ കവിയും തങ്ങളുടെ മുന്‍ഗാമികളുടെ പെണ്‍പക്ഷ രചനയെന്ന ചുരുങ്ങിപ്പോയ വിശേഷങ്ങളെ റദദുചെയത് പുതിയ ദൂരങ്ങളെ കണ്ടെടുക്കുന്നു എന്നത് ശുഭോര്‍ക്കഹമാണ്.പ്രസ്താവനാപരത മുഴച്ചുനില്‍ക്കുന്ന ചില വരികള്‍ വായനയുടെ സ്വാഭാവിക ഒഴുക്കിനെ തടയുന്നുവെങ്കിലും എല്ലാ കവിതകളൂം ചൊല്ലിമാത്രം അനുഭവിക്കാനാവുന്നതല്ല എന്നാശ്വസിക്കാവുന്നതാണ്

 കോടമഞ്ഞിൽ ,ചില രൂപങ്ങൾ

പകുതിമാത്രം തുറന്നിട്ട അവളുടെ ജാലകം
അപ്പോഴും പാടുകയാണ്.
കറുപ്പും വെളുപ്പും ഉടുപ്പിട്ട ജനലഴികൾ
ആ പാട്ടുകളെ പുറത്തേക്ക്,
ഒട്ടുമാവിൻ കൊമ്പിന്റെ ഉയരങ്ങളിലേക്ക്,
തൈത്തെങ്ങിൻ തലപ്പിലേക്ക്
കൊണ്ടുചെന്നെത്തിക്കുന്നുണ്ട്.

മതിൽക്കെട്ടുകൾക്കപ്പുറം
ഉറങ്ങാതിരുന്ന പശുക്കളും ആടുകളും
അവളുടെ പാട്ടുകേൾക്കുന്നു.
ജാലകവാതിൽക്കൽ ചാരി നിന്ന്
കറുത്ത രാത്രിയും അവളുടെ പാട്ട് കേൾക്കുന്നു.

അവൾ ഒറ്റയ്ക്കായ സ്ത്രീയാണ്.

നിങ്ങൾക്കറിയാം,
തനിച്ചാകപ്പെട്ട സ്ത്രീ
ഒരു പൊതുമുതലാണെന്ന്.
ആരാലും എഡിറ്റ് ചെയ്യപ്പെടാവുന്ന
ഒരു കവിതയാണവൾ.

നിങ്ങളുടെ സ്ത്രീകൾ
അവളുടെ ലാവണ്യത്തിൽ
അസഹിഷ്ണുത കാട്ടുകയും.
അവളെ വെള്ളയുടുപ്പിച്ചും
ഇരുട്ടിലൊളിപ്പിച്ചും
വെപ്രാളപ്പെടുകയും ചെയ്യുമ്പോൾ.

നിങ്ങൾ,

നിങ്ങളവളെ
അവളുടെ കണ്ണിന്റെ കാന്തികതയെപ്പറ്റി,
അവളുടെ ഉലയാത്ത മേനിയെപ്പറ്റി,
അവളുടെ അടങ്ങാത്ത മോഹങ്ങളെപ്പറ്റി
നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.

നിങ്ങളവൾക്ക്
ഉപാധികളില്ലാത്ത സ്നേഹം
വാഗ്ദാനം ചെയ്യുകയും
അവളുടെ യൌവ്വനത്തെയോർത്ത്
വേവലാതിപ്പെടുകയും
നിങ്ങളുടെ ഏകാന്തതകളിലേക്ക്
ക്ഷണിക്കുകയും ചെയ്യുന്നു.

നിങ്ങൾക്കറിയാം
ഒറ്റയ്ക്കാവുന്ന സ്ത്രീ ശക്തയാണെന്ന്.

നിങ്ങളവരെ ഭയപ്പെടുന്നു,
അവളുടെ നോട്ടങ്ങളെ,ചിന്തകളെ,
ചലനങ്ങളെ ഭയപ്പെടുന്നു.

വിലക്കപ്പെടുന്ന
നിങ്ങളുടെസ്ത്രീകളും കുട്ടികളും
അവളെ ഒളിഞ്ഞുനോക്കി
കാവ്യമെഴുതുന്നു.

അവളുടെ ജാലകത്തിൽ
അറുപതാമത്തെ പാട്ടിനൊപ്പം
പുലരിയെത്തുന്നു.

ഒരു നിറം മാത്രമായി
വന്നെത്തിയിട്ടും
അവളിൽ മഴവില്ലുകണ്ട്
പകൽ മടങ്ങുമ്പോൾ,
രാത്രികൾ ജാലകവാതിൽക്കൽ
പാട്ടുകാത്തിരിക്കുന്നു.

 

ശനിയാഴ്‌ച, ജനുവരി 12, 2013

ഇരകള്‍ വേട്ടക്കാര്‍, ഒപ്പം നീലക്കൊടുവേലിയുടെ വിത്തും.

 
ഇരകളെയും വേട്ടക്കാരെയും പറ്റി മാത്രമല്ല, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഒരു ഭൂമികയെപ്പറ്റി, ഭൂമിശാസ്ത്രപരമായ അതിരുകള്‍ക്കപ്പുറം അവരുടെ ലോകവിശാലതയെപ്പറ്റിയാണ് കോമ്പസ്സും വേട്ടക്കോലും എന്ന തന്റെ ആദ്യനോവലിലൂടെ ഫാസില്‍ പറയുന്നത്.( മാതൃഭൂമി ബുക്സ്/൨൦൧൨).കഥകളിലൂടെ സുപരിചിതനായ ഫാസിലിന്റെ ആദ്യനോവല്‍ പ്രകൃതിയും മനുഷ്യനും, അതിലേറെ പ്രകൃതിയും സ്ത്രീയും നായാടപ്പെടുന്ന ഇരകളായി സമസരപ്പെടുന്നതിനെ തന്റേതായ ശൈലിയില്‍ പറയുന്നു. അതു അന്യം നിന്നുപോകുന്ന നായാടിഗോത്രത്തിന്റെ ചെറുത്തിനില്പ്പിനേയും അടിയറവിനേയും പറ്റി പറയുമ്പോള്‍ നിസംഗതയാണ് ഭാവം . ഷാനിബ, ഗൗരി എന്ന വളരെ വ്യത്യസ്തചുറ്റുപാടുകളില്‍ നിന്നു വരുന്നവരും എന്നാല്‍ പെതുവായ അനുഭവങ്ങളിലൂടെ കടന്നുപോവുന്നവരുമായ രണ്ടു പെണ്‍കുട്ടികളിലൂടെ ചെറുത്തുനില്പ്പിന്റെ ചെറിയ ചലനങ്ങള്‍ പോലും ഒരു പെണ്ണിനുണ്ടാക്കിയേക്കാവുന്ന അനുഭവങ്ങളുടെ ആഴങ്ങളിലേക്ക് അനുവാചകനിലെത്തിക്കുന്നു. ചെറുത്തുനില്പ്പിന്റെ ആയുധമായി ഷാനിബ ഒരവസരത്തില്‍ ഉപയോഗിച്ച ആയുധമാണ് കോമ്പസ്സ്. അതേ ആയുധം ഗൗരിയുടെ ജീവിതത്തെ ഇര എന്ന ഛേദാവസ്ഥയിലേക്ക് കൊണ്ടെത്തിക്കുന്നു. നമ്മുടെ കാലത്തെ ബസ്സുകളില്‍ എറ്റവും കൂടുതല്‍ ഉപയോഗിച്ചിട്ടുണ്ടായേക്കുന്ന സേഫ്റ്റിപിന്‍ എന്ന നിസാര ഉപകരണത്തിന്റെ സ്ഥാനത്താണ് നോവലില്‍ കോമ്പസ്സ് പ്രത്യക്ഷപ്പെടുന്നത്.

" ജീവനോടെ തീയിലെറിയപ്പെടുന്ന ആമകള്‍ അയ്യപ്പന്‍റെ കുട്ടിക്കാലത്ത് ഒരു പതിവു കാഴ്ചയായിരുന്നു. തീയില്‍ എറിയപ്പെടുന്ന ആമകള്‍ ഒരു ചൂഴ്നിലയില്‍ എത്തിപ്പെടുന്നതായി അയ്യപ്പന് തോന്നിയിട്ടുണ്ട്; തോടിനുള്ളിലേക്ക് വലിച്ച കാലുകളും തലയും പുറത്തേക്ക് നീട്ടണോ വേണ്ടയോ എന്ന കുഴപ്പം പിടിച്ച അവസ്ഥ. ആമകളില്‍ ഭൂരിപക്ഷവും തോടിനുള്ളില്‍ തന്നെ തങ്ങളെ പൂര്‍ണമായും ഒളിപ്പിച്ചുകൊണ്ട് മരിച്ചുപോകുന്നു. ന്യൂനപക്ഷത്തിന്റെ കാലുകളും തലയും മരണത്തിനു തൊട്ടു മുമ്പുള്ള നിമിഷങ്ങളില്‍ പുറത്തേക്ക് നീണ്ട് തീയുമായി മല്ലടിച്ച് വെന്തുപോകുന്നു.അയ്യപ്പന്‍റെ കുട്ടിക്കാലത്തിന്റെ ഓര്‍മകളില്‍ തീയിനെ തോല്പിച്ച ഒരാമയുണ്ട്. ആമകളെ തീയിലെറിഞ്ഞ് അമ്മ മറ്റേതോ പണികളിലേക്ക് തിരിഞ്ഞതായിരുന്നു. അപ്പോഴാണ് ആമകളില്‍ ഒന്ന്‍ കാലുകളും തലയും പുറത്തേക്ക് നീട്ടി കനലുകളിലൂടെ നടന്ന്‍ തീയിനു പുറത്തെത്തിയത്. അയ്യപ്പന്‍ നോക്കിയിരിക്കെ അത് കൊലനിവീടുകളുടെ പിറകിലേക്ക് വെന്തുനടന്നു.ആമത്തോടുകള്‍ ചിതറിക്കിടക്കുന്ന മാട്ടമിറങ്ങി വയലില്‍ നെല്ചെടികള്‍ക്കിടയില്‍ വെള്ളത്തില്‍ മറഞ്ഞു. ആമ രക്ഷപ്പെട്ട കാര്യം അയ്യപ്പന്‍ രഹസ്യമായി സൂക്ഷിച്ചു.എണ്ണം കൃത്യമായി അറിയാത്തതു കൊണ്ടോ എന്തോ അമ്മ അത് അറിഞ്ഞുമില്ല. ആ ആമയ്ക്ക് എന്തു സംഭവിച്ചിരിക്കും?.....പലപ്പോഴും അയ്യപ്പന്‍ ചിന്തിച്ചിട്ടുണ്ട്.അത് മരിച്ചു പോയിരിക്കുമോ?.....അതോ....പിന്നീട് കുറേ കാലത്തേക്ക് അച്ഹന്‍ ആമകളുമായി എത്തുംപോഴൊക്കെ പുറന്തോടിന്റെ അടിവശത്ത് കരിഞ്ഞ പാടുകളുള്ള ഒരു വെള്ളാമ കൂട്ടത്തിലുണ്ടോ എന്ന്‍ നോക്കുന്നത് അയ്യപ്പന്‍ പതിവാക്കിയിരുന്നു"

നായാടിക്കൂട്ടമെന്നത് വര്‍ത്തമാന കേരളീയ സമൂഹമെന്ന് ഒരു വിശാലവായനക്ക് തയ്യാറാകുമ്പോള്‍ തീയ്യില്‍ ചുടപ്പെടുന്ന ആമകളാവുന്നത് ഓരോ മലയാളിയുമാണ്. വെന്തുമരിക്കലില്‍ നിന്ന് രക്ഷപെടുന്ന ഒരു ആമയെ നോവലിസ്റ്റ് പരിചയപ്പെടുത്തുന്നുണ്ട്. ഒരോ പ്രവാസിയും ഇങ്ങനെ രക്ഷപെട്ടവനാവണം, വയലുകളിലെ ആമയെന്ന് അവന്‍ മരുഭൂമിയിലെ പരിചിതങ്ങളിലെ സ്വയം വെന്തുമരിക്കുന്നുവെന്ന് അനുഭവിക്കുന്നുണ്ടാവണം. ഗോത്രപ്പഴമയിലേക്ക് അതിന്റെ ആചാരങ്ങളെന്ന ഉള്‍വഴികളലേക്ക് അനായാസമായി വായനക്കാരനെ കൊണ്ടപോകാന്‍ ഫാസില്‍ എന്ന എഴുത്തുകാരനു കഴിയുന്നുണ്ട്. ഭീതിയുടെ,അശാന്തിയുടെ സ്വത്വനഷ്ടത്തിന്റെ അടയാളപ്പെടുത്തലാവുന്ന ഈ നോവല്‍ സമകാലിന ജീവിതാവസ്ഥകളില്‍ ഒരു നല്ല വായനാനുഭവമാകുന്നു.വേട്ടക്കോല്‍ എന്നത് നായാടിയുടെ ഇരതേടാനുള്ള ആയുധമാണ്.കണ്ണടച്ചു തുറക്കലിന്റെ ക്ഷണികതകളില്‍ തുടച്ചുമാറ്റപ്പെടുന്ന ഒരു ജനവിഭാഗത്തിന്റെ ആയുധം തന്നെ ഇരയുടെ രൂപകമാണ്. ഒരേ സമയം ഇരയും വേട്ടക്കാരനുമെന്ന് ദ്വന്ദ്വത്തിന്റെ ഒരു ബിംബമായി നോവലിലുടനീളം അത് നിസ്സഹായതയുടെ പ്രതീകമാവുന്നു. എടുത്തു പറയേണ്ട ഒരു പോരായ്മയായി വായനയില്‍ അവശേഷിക്കുന്നത്, നോവലിന്റെ പലഭാഗത്തും എഴുത്തുകാരന്‍ പുലര്‍ത്തുന്ന അവതരണത്തിലെ പിശുക്കാണ്.വളരെ ശ്രദ്ധേയമായ നിരവധി കഥകളുടെ സൃഷ്ടാവിന്റെ ആദ്യ നോവല്‍ എന്ന നിലയില്‍ ഈ പുസ്തകത്തെ സമീപിക്കുമ്പോള്‍ കഥകളില്‍ പുലര്‍ത്തുന്ന ആറ്റിക്കുറുക്കള്‍ നോവലെന്ന മാദ്ധ്യമത്തിന് ഒരു പോരായ്മയായി മാറുന്നുണ്ട്, പ്രത്യേകിച്ചും ഒരു ജനവിഭാഗത്തെ അവരുടെ ആചാരാനുഷ്ഠാനങ്ങളെപ്പ്റ്റി പരിചയപ്പെടുത്തുന്ന ഇടങ്ങളില്‍. ഒരു പെണ്‍പക്ഷരചന എന്ന നിലയിലും വായിച്ചെടുക്കാവുന്നതാണ് ഈ നോവല്‍.

""കാടൊരു വീടാ,ണെല്ലാദിക്കിലു-
മാദിമനുഷ്യര്‍ പണിഞ്ഞവ,തൂണുകള്‍
ഉത്തര,മേശകള്‍,കഴുക്കോ,ലോലകള്‍
ഒന്നും വേണ്ടാത്തറവാട്.
ഓരോ ജന്മവുമെടുത്തവര്‍ വന്നും
പോയുമിരിക്കും സത്ര,മതാര്‍ക്കും
സ്വന്തമിതെന്ന് ശഠിക്കാനാവാ-
തെന്തുമൊളിക്കാത്തൊരു വീട്."

  നീലക്കൊടുവേലിയുടെ വിത്ത് എന്നത് പ്രവാസികവിയായ ശ്രീ.പി.ശിവപ്രസാദിന്റെ പ്രഥമ കവിതാസമാഹരത്തിന്റെ പേരാണ്. പഴമയെന്ന ഓര്‍മ്മ മനസ്സിലേക്കെത്തിക്കുന്ന ഈണത്തിന്റെ മാധുര്യവും പുതുകാലത്തിന്റെ പ്രത്യേകതയെന്നു പറയാവുന്ന ക്ഷണികതകപ്പെക്കുറിച്ചുള്ള ഉത്കണ്ഠതകളും ഇടകലര്‍ന്ന ഒരു സമാഹാരമാണ് കൂട്ടം ബുക്സ് പുറത്തിറക്കിയ ഈ പുസ്തകം എന്നു പറയാം.സുഖാനുഭവങ്ങളുടെ മരവിപ്പില്ലാത്ത ഇന്ദ്രിയങ്ങള്‍ തുറന്നു വച്ച് അണുമാത്രകൊണ്ട് പുഷ്പിച്ചെടുത്ത അപ്രീയസത്യങ്ങളുടെ കരിങ്കവിതകളാണ് ത്ന്റെ കവിതകളെന്ന് കവിത തന്നെ പറയുന്നുണ്ട് 'ആര്‍ക്കും അറിയാത്തത്" എന്ന കവിതയില്‍.കാട്ടരുവിയുടെ കണ്ണീര്‍ പോലെ പൊള്ളുന്ന ചോരയുടെ ഉപ്പ്, കണ്‍കുഴിയില്‍ വിളഞ്ഞ ചിപ്പിയിലെ കരിഞ്ഞ മാംസത്തിന്റെ കയ്പ്പ്, ചാവേറിന്റെ പ്രതീകാത്മക സ്വപ്നം തുടങ്ങിയ ബിംബസമൃദ്ധിയില്‍ നല്ലൊരു വായനാനുഭവമാണ് ഈ കവിത.
  
   ആസക്തിയുടെ ശരശിഖരത്തില്‍ മയങ്ങുന്ന ദൈവത്താറിനുള്ള ഓര്‍മ്മപ്പെടുത്തലാണ് "രക്തമഴ" എന്ന കവിത. നെഞ്ചില്‍ മേടമണല്‍ക്കാടുലയുന്ന വിഷുദിനത്തില്‍ കവി നന്മനിലച്ചുപോയ കാലത്തിരുന്ന ഇനി പിറക്കാനിടയില്ലാത്ത, നഷ്ടപ്പെട്ടുപോയ നല്ല നാളുകളെക്കുറിച്ച് ഓര്‍ക്കുകയാണ്. ഓര്‍മ്മളിലെ കണ്ണുപൊട്ടിയടര്‍ന്ന നാളികേരങ്ങള്‍ ബോംബ് തകര്‍ത്ത ശിരസ്സുകളായും ഞൊറിവെയ്ക്കാനെടുക്കുന്ന കോടിത്തുണികള്‍ ശവങ്ങളുടെ നാണം മറയ്ക്കലുകളായും കണ്ടെത്തപ്പെടുന്ന കവി മനസ്സ് വിഷുപ്പുലരിയില്‍ ബാഗ്ദാദിനെ , യുഫ്രറ്റീസിനെ, റ്റൈഗ്രീസിനെ, ചുറ്റും ചൂഴ്ന്നു നില്‍ക്കുന്ന ജഡമൗനങ്ങളെ ഓര്‍മ്മിപ്പിക്കുമ്പോള്‍ അധികാരിയുടെ, കയ്യൂക്കിന്റെ ആഘോഷമായ യുദ്ധത്തിനെതിരെയുള്ള ഒരു പ്രതിഷേധക്കുറിപ്പാവുന്നു രക്തമഴ. നേരും നെറിയും കെട്ട കാലത്തിന്റെ പോര്‍ വിളികെല്‍ക്കെതിരെയുള്ള പ്രതികരണങ്ങളാണ് പലകവിതകളും.കാട് എന്ന കവിത ഇത്തരത്തിലുള്ള ഒന്നാണ് നാവ മരിക്കും വരെ പോരാടുള്ള തന്റെ ദൃഡനിശ്ചയത്തെ ഈ കവിതയിലൂടെ വെളിവാക്കുന്നു.പ്രവാസിയായ കവിയുടെ മരുയാത്രയാണ്, ഒറ്റപ്പെട്ടുപോയവന്റെ അന്വേഷണമാണ് "മണല്‍ രേഖകള്‍" എന്ന കവിത. മണലിനെ ഒരു മഹാകാവ്യമായും ജീവന്റെ മാറിമറിയുന്ന ജലരേഖകളായും അശ്രുമുഖരേഖകളായും വിവര്‍ത്തനം ചെയ്യുന്ന കവി തന്റെ ഏകാകിത്വത്തെ, മണല്‍ക്കാടുകളില്‍ ഒറ്റപ്പെട്ടുപോയ തന്റെ സഹോദരരുടെ പദരേഖതിരയലുകളെ ഒക്കെ വായനക്കാരുമായി പങ്കുവയ്ക്കുന്നു ഇക്കവിതയില്‍.
        
   ഒറ്റയാള്‍ യാത്രയാണ് ഭൂരിഭാഗം വരുന്ന പ്രവാസിജീവിതവും. ഓരോ വ്യക്തിയും മരണം വരെ നീളുന്ന അവനവന്റെ തന്നെ ഒറ്റയാള്‍ യാത്രയിലാണ്.പരിചിത ബന്ധനത്തില്‍ പെട്ട ഇരുപാദങ്ങളിലാണ് ഒരോ മനുഷ്യന്റെയും യാത്ര.ബന്ധനത്തിന്റെ രൂപഭാവങ്ങളില്‍ മാത്രമാവും വ്യത്യാസങ്ങളൂണ്ടാവുക.ശിവപ്രസാദിന്റെ "ഒറ്റ്" എന്ന കവിത സ്വപ്നത്തിനും യാഥാര്‍ത്ഥ്യത്തിനുമിടയിലെ ഒരു നിമിഷത്തിന്റെ ആഴത്തില്‍ ഒരാളുടെ സ്വയം കണ്ടെത്തലിനെക്കുറിച്ചാണെന്നു പറയാം.ഒറ്റയാള്‍ യാത്രയുടെ അക്കരെയിക്കരെ ഒറ്റുകൊടുക്കപ്പെടുന്ന ജീവിതത്തെക്കുറിച്ചുള്ള മുന്നറിയപ്പെന്നോ, തിരിച്ചറിവെന്നോ ഈ കവിതയെ വായിച്ചെടുക്കാം.
ഉദരനിമിത്ത ബഹുകൃതവേഷങ്ങളെക്കുറിച്ച്, ഉദരക്കായലിലെ തിരപ്പെരുക്കങ്ങള്‍ക്കനുസരിച്ച് സ്ഥിതിഗതികളുടെ പരാദജീവിതത്തില്‍ തുടിച്ചു നീന്താന്‍ വിധിക്കപ്പെടുന്ന ഒരുവന്റെ ദുരാര്‍ത്തിഭൂതങ്ങളെക്കുറിച്ചാണ് "മീന്‍ മണമുള്ള ജീവിതം" പറയുന്നത്.കിടക്കയില്‍ ഉറക്കം വരാതെ കിടക്കുന്ന ഒരുവന്റെ അവസ്ഥ മീനിന്റേതാണ്; ഇടം വലം തിരിഞ്ഞ് ഉറക്കത്തിന്റെ ജലരാശികടക്കുമ്പോള്‍ കഴിഞ്ഞ കാലങ്ങളൂടെ ഓര്‍മ്മ വരാല്‍ മീനിന്റെ പോലെയെത്തുന്നു.കന്യകമാരും കാമുകരുമാവുന്ന കാലുകള്‍ വളര്‍ന്ന വരാലുകളുടെ ജാലത്തിലൂടെ ഭൂതകാലത്തെക്കുറിച്ച് ഓര്‍ത്തെടുക്കുന്ന ഈ കവിത വായനാസുഭഗമാണ്.
 
              ഇരുപത്തിയെട്ട് കവിതകളുടെ സമാഹാരമായ ' നീലക്കൊടുവേലിയുടെ വിത്ത്" ശിവപ്രസാദ് എന്ന കവിയുടെ എഴുത്തിന്റെ വ്യത്യസ്തതയും കവിതകളുടെ വിഷയവൈവിദ്ധ്യവും വായനക്കാരനു പരിചയപ്പെടുത്തുന്നു.ഒരു സമാഹാരത്തിലെ എല്ലാ കവിതകളും എല്ലാ വായനക്കാരേയും തൃപ്തിപ്പെടുത്തുക എന്നത് പലപ്പോഴും സംഭാവ്യമല്ല, ഇവിടെയും അപ്രകാരം എന്നിരിക്കെ തന്നെ കവിതാപ്രേമികള്‍ക്ക് ഓര്‍ത്തുവയ്ക്കാനാവുന്ന കുറെ കവിതകളുണ്ട് ഈ സമാഹരത്തില്‍. ഓര്‍മ്മയുടേയും ആകുലതകളുടേയും തൃഷ്ണയുടേയും ദുരന്തങ്ങളുടേയും ഒക്കെ ഒട്ടേറെ ചിത്രങ്ങള്‍ വരക്കാനാവുന്നുണ്ട്, ശിവപ്രസാസിന്റെ നീലക്കൊടുവേലിയുടെ വിത്തിന്. കാലങ്ങളോളം കവിതാപ്രേമികളുടെ മനസ്സില്‍ കേടുകൂടാതെ നിലനില്‍ക്കാനുള്ള വിത്തുഗുണമുള്ള നീലക്കൊടുവേലിയുടെ വിത്തുകളൊളിപ്പിച്ചവയാണ് ഇതിലെ കവിതകള്‍.