ഞായറാഴ്‌ച, ജൂൺ 13, 2010

വെയില്‍ക്കാഴ്ചകള്‍















തെക്കോട്ടു നോക്കി
വെറുതേ വെയില്‍ കാഞ്ഞുകാഞ്ഞിരിക്കും
ഇരിക്കെയിരിക്കെ "കാഞ്ഞവെയിലെ"ന്നോര്‍ക്കും
ഓര്‍ത്തോര്‍ത്തിരിക്കെ മറന്നു വെച്ചതെല്ലാം
നിലവിളിച്ചോടിയോടിയെത്തും
ഓര്‍മ്മകളില്‍ മനസും വയറും കായും

കാഞ്ഞവയറിനും കാഞ്ഞവെയിലിനും മീതെ
കൈകള്‍ ഓരോന്നു വീതം വയ്ക്കും .


വെയില്‍ കുളക്കടവിലേക്കു
കുതികുതിക്കുംവരെ ഒരേയിരിപ്പ് .
വെയില്‍ തിന്നിരുണ്ടയിടതു കൈയ്ക്കു താഴേ
വയലിന്‍ ചുടുവാത തെണിര്‍പ്പുകളില്‍
കണ്ണഞ്ചും‍ ചിത്രപ്പണി തെളിയും


ഇലയെല്ലാം പിണങ്ങിപ്പോയ
മരത്തിന്‍റെ മനസുപോലെ വയലിന്റെ
ഉടലും പുകഞ്ഞുപുകഞ്ഞു പൊങ്ങും.
അകലെ വയലിന്‍റെ അരഞ്ഞാണങ്ങള്‍
രാപ്പനിപ്പെട്ടപോലെ നിറം മങ്ങും

വെയിലുണക്കിയ കണ്ണില്‍
പാടം പുതച്ച ചെമ്പട്ടില്‍
നിറം പിടിപ്പിച്ച
ശൂര്‍പ്പണഖമേനികള്‍‍ പന്തലിക്കും
അരഞ്ഞാണച്ചരടിലും കാട്ടളകളിലും
കട്ടുറുമ്പുകള്‍ പാട്ടുപാടും


തെക്കോട്ടു നോക്കി പിന്നെയും
വെയില്‍ കാഞ്ഞുകാഞ്ഞിരിക്കും
വെയില്‍ കാഞ്ഞുകാഞ്ഞു വയറും കായും.
കാഴ്ചകള്‍ മാത്രം മാറി മാറി വന്നു പോകും 
 
ബ്ലോത്രം വാരാന്ത്യപ്പതിപ്പ്..13/05/2010
,
.
foto courtesy : Google..

വ്യാഴാഴ്‌ച, ജൂൺ 03, 2010

ആഴങ്ങളിലെ ചില മുറിവുകള്‍




അകക്കണ്ണാണ് വഴികാട്ടി, ചിലര്‍ക്ക് .

മനസ്സാകും സ്ഥാനം നിശ്ചയിക്കുക.

ചിലരാവട്ടെ,

നക്ഷത്രവഴികളെയും കാന്തികങ്ങളുടെ

കാണാച്ചരടുകളെയും മനക്കണ്ണില് ‍പാറ്റി

നിശ്ചയിച്ചു കൊടുത്തിടത്താവും തുടങ്ങുക

വാക്കുകളുടെ ക്രയവിക്രയങ്ങള്‍

പുതുമണ്ണില്‍ കൈക്കോട്ടു പോലെ

അറിയാതുള്ളിലേക്കാക്കാണ്ടാണ്ടു പോകും .

പരിചിതമായ വഴികളെന്നു

തോന്നിപ്പിക്കുന്ന ഇടങ്ങളിലൂടെയാവും

ഉള്ളറകളിലേക്ക് ചെന്നെത്തുക

നിശ്വാസത്തിന്റെ ചെറുതാളം‍‍ പോലും

പ്രതീക്ഷയുടെ ഒരുറവ തുളുമ്പിക്കും

ആഴത്തിലെവിടെയോ ഉറയൂറുന്ന

നനവ് കണ്ണുകളെ മോഹിപ്പിക്കും


അളക്കാനാവാത്ത ദൂരങ്ങളിലെവിടെയോ

ചെങ്കല്ലിലെ കൊത്തുപോലെ,

പ്രതീക്ഷകള്‍ക്ക് മേലേ അക്ഷമ

വേലിയേറ്റമാകുമ്പോഴാകും

മൂടാനാവത്തൊരു കിണര്‍ ബാക്കിയുണ്ടെന്നറിയുക


ആഴം കൂടുന്തോറുമാണ്

നനവ്‌ അകന്നു പോകുന്നതറിയുക

അദൃശ്യ അതിരുകളില്‍ വച്ചാവും

അപരിചിതരാവുക .


കൂടെയുണ്ടാകുപ്പോഴും ,

ഉപേക്ഷിക്കപ്പെട്ട ചില കിണറാഴങ്ങള്‍ പോലെ

തുന്നിച്ചേര്‍ക്കാനാവാത്ത ചില മുറിവുകള്‍.

ഓര്‍മ്മകളുടെ ജലതാളങ്ങളില്‍ 

ഇടക്കിടെ വീണു മരിക്കാനായി

സ്വയം കരുതിവച്ചവ.

പിന്നിട്ട വഴികളുടെ ഓര്‍മ്മപ്പുസ്തകം പോലെ.




.