വെള്ളിയാഴ്‌ച, ജനുവരി 18, 2013

കോടമഞ്ഞിൽ ,ചില രൂപങ്ങൾ - സിന്ധു കെ.വി.


പുതിയ കാലം നിമിഷം പ്രതി എന്നോണം സാങ്കേതികത്തികവിന്റെ അനന്തജാലകങ്ങള്‍ തുറന്നു തരുന്ന ഇക്കാലത്തും ഒറ്റപ്പെട്ടു പോവുന്ന ഒരു സ്ത്രീയുടെ മാനസിക, ശാരീരിക അവസ്ഥകളെക്കുറിച്ചാണ് സിന്ധു കെ.വി. തന്റെ “കോടമഞ്ഞില്‍ ചില രൂപങ്ങള്‍” എന്ന കവിതയിലൂടെ പറയുന്നത്. കോടമഞ്ഞ് എന്നത് ഒരേ സമയം തന്നിലേക്കെത്തുന്ന എല്ലാത്തിനേയും അവ്യക്തമാക്കുന്നതിനൊപ്പം സ്വയം ഇല്ലായ്മകൂടിയാവുന്ന ബിംബകല്‍പ്പനയുടെ ദ്വന്ദ്വത്വമാണ്. സമൂഹത്തിന്റെ ഛേദാവസ്ഥയില്‍ അത് തന്നിലന്തര്‍ലീനമായിരിക്കുന്ന വ്യക്തികളെ പൊതുഘടനയ്ക്കനുസരിച്ച് രൂപഭ്രംശപ്പെടുത്തുന്നതിനൊപ്പം അത്തരമൊരു  അവസ്ഥാന്തരതതില്‍  തങ്ങള്‍ക്കുള്ള പങ്കിനെ ബോധപൂര്‍വ്വം യുക്തിസഹമായി  തള്ളിപ്പറയുക കൂടിചെയ്യുന്നുണ്ട്, കാഴ്ചക്കാരന്റെ ഭൂരിപക്ഷമായ ഒരു സമൂഹം.

കൈക്കുടന്നയിലെ ജലം സൂര്യാതാപത്താല്‍ അപ്രത്യക്ഷമാവുന്നതിനു തുല്യമാണ് അപ്രതീക്ഷിതമായുണ്ടാവുന്ന ഒറ്റപ്പെടല്‍. എതാള്‍ക്കൂട്ടത്തിലും സ്വയം ഇല്ലാതാവാനുള്ള സ്വഭാവികതയ്ക്ക് വിവര്‍ത്തനം ചെയ്യാനാവാത്ത ഒന്നാണ് സ്വയം കൃതമല്ലാത്ത ഒറ്റയാകല്‍.അത് അകാല വൈധവ്യമോ പൊരുത്തപ്പെടാനാവാത്ത ഒരു കൂടിചെരലില്‍നിന്നുള്ള തിരിഞ്ഞു നടക്കലോ ആവാം.ലിംഗഭേദങ്ങള്‍ക്ക് അനുസരിച്ച് സമൂഹം അതിന്റെ വാതിലുകള്‍ ചിലപ്പോള്‍ പൂര്‍ണ്ണമായും, മറ്റുചിലപ്പോള്‍ ഭാഗികമായും അവള്‍ക്ക്(ന്) നേരെ തുറക്കുന്നു. സ്വാഭാവികമായും മുന്‍വിധികളുടെതാണ് ഈ വാതിലുകള്‍. ഇതേ അവസ്ഥയിലുള്ള ഒരുവളുടെ  ജാലകം പാതിമാത്രം തുറന്നുകിടക്കുന്നതായി സിന്ധു പറയുന്നു.മുഴുവന്‍ തുറന്ന ഒരു ജാലകത്തിലൂടെ ലോകത്തിന്റെ  സൗന്ദര്യക്രമത്തെ അതിന്റെ പൂര്‍ണ്ണതയില്‍ അനുഭവിക്കാനാവാത്ത രാത്രികളില്‍ കറുപ്പും വെളുപ്പും ഇടകലര്‍ന്ന അവളുടെ ലോകത്തെക്കുറിച്ചാണ് പാതി തുറന്ന ജാലകം കറുത്ത രാത്രികളിള്‍ അവളോട്‌ പറയുന്നത്. ഇവിടെ ഒറ്റയ്ക്കായ സ്ത്രീയും കറുത്ത രാത്രിയും പരസ്പരപൂരകങ്ങളാവുന്നു..

സ്ത്രീപക്ഷരചന എന്ന് ഒറ്റനോട്ടത്തില്‍ വായിച്ചെടുക്കാവുന്ന ഒരു രചനയാണ് ഇത്. ഒറ്റപ്പെട്ട സ്ത്രീയുടെ സൗന്ദര്യത്തെ, അവളുടെ തിളങ്ങും കണ്ണുകള്‍ ഉള്‍പ്പെടെ മറ്റു സ്ത്രീകള്‍ക്ക് അവളില്‍ അസഹിഷ്ണുത ഉണ്ടാക്കിയേക്കാവുന്ന എല്ലാ ഘടകങ്ങളും അവരുടെ കണ്ണില്‍ ഒറ്റപ്പെട്ട സ്ത്രീ ഒറ്റ നിറങ്ങള്‍;കറുപ്പൊ വെള്ളയോ വസ്ത്രങ്ങളില്‍ തങ്ങളെ ഒളിപ്പിക്കേണ്ടവരാണ് എന്ന പൊതു മുന്‍ വിധിക്ക് ആക്കം കൂട്ടുന്നവയാണ്. ഒറ്റപ്പെടലിന്റെ കാര്യകാരണങ്ങളിലെക്ക് കവി വായനക്കാരനെ കൂട്ടിക്കൊണ്ടു പോവുന്നില്ല, ഒറ്റപ്പെട്ടതിനു ശേഷമുള്ള അവസ്ഥയെക്കുറിച്ച് മാത്രമാണു പ്രതിപാദിക്കുന്നത്. മുന്‍ വിധികളില്‍ അധിഷ്ഠിതമായ ന്യായാന്യായ നിര്‍വഹണത്തില്‍ പുരുഷന്‍ മാത്രമല്ല, കുട്ടികളൂം മറ്റ് സ്ത്രീകളൂം അവരവരുടേതായ സംഭാവന നല്‍കുന്നുണ്ട്. ആ സ്ത്രീയുടെ ജീവിതം ആരാലും എഡിറ്റു ചെയ്യപ്പെടുന്നതും കുട്ടികള്‍ വരെ അവളെ ഒളിഞ്ഞു നോക്കി അവളെക്കുറിച്ച് കാവ്യങ്ങളെഴുതാനുമാവുന്നത്.

ഒറ്റപ്പെടല്‍ ഒരേ സമയം ശക്തിയുടെ, ചെറുത്തുനില്‍പ്പിന്റെ അവസരം കൂടിയാണ്.എല്ലാമുന്‍ വിധികളെയും വലിച്ചെറിഞ്ഞ് ഒറ്റപ്പെട്ട ഒരുവള്‍ സ്വയം തിരിച്ചറിയുന്നിടത്ത്

“നിങ്ങൾക്കറിയാം
ഒറ്റയ്ക്കാവുന്ന സ്ത്രീ ശക്തയാണെന്ന്.

നിങ്ങളവരെ ഭയപ്പെടുന്നു,
അവളുടെ നോട്ടങ്ങളെ,ചിന്തകളെ,
ചലനങ്ങളെ ഭയപ്പെടുന്നു.” എന്ന് ഈ കവിത പറയുന്നു.

പുലര്‍ കാലത്തില്‍ അറുപതാമത്തെ പാട്ടിനൊപ്പം അവളുടെ ജനാലയിലെത്തുന്ന പുലരി, അതിന്റെ പകല്‍ അവളില്‍ ഒരു നിറം മാത്രമാണ് പ്രതീക്ഷിക്കുന്നതെങ്കിലും മഴവില്ലു കണ്ടാണ്‌ മടങ്ങുന്നത്. വരാനിരിക്കുന്ന രാത്രികള്‍ അവളുടെ ജാലകങ്ങളില്‍ പുതിയ കാലത്തിന്റെ, സ്വാതന്ത്യത്തിന്റെ പാട്ടാണ് പ്രതീക്ഷിക്കുന്നതെന്ന ശുഭാപ്തി പങ്കുവെച്ചു കവിത അവസാനിക്കുന്നു. ഇവിടെ കവിത പെണ്‍പക്ഷ രചന എന്ന കേവലതകളില്‍ നിന്ന് കവിത വിടുതല്‍ നേടുന്നു. പുതുകാലത്തെ മറ്റു എഴുത്തുകാരികളെപ്പോലെ ഈ കവിയും തങ്ങളുടെ മുന്‍ഗാമികളുടെ പെണ്‍പക്ഷ രചനയെന്ന ചുരുങ്ങിപ്പോയ വിശേഷങ്ങളെ റദദുചെയത് പുതിയ ദൂരങ്ങളെ കണ്ടെടുക്കുന്നു എന്നത് ശുഭോര്‍ക്കഹമാണ്.പ്രസ്താവനാപരത മുഴച്ചുനില്‍ക്കുന്ന ചില വരികള്‍ വായനയുടെ സ്വാഭാവിക ഒഴുക്കിനെ തടയുന്നുവെങ്കിലും എല്ലാ കവിതകളൂം ചൊല്ലിമാത്രം അനുഭവിക്കാനാവുന്നതല്ല എന്നാശ്വസിക്കാവുന്നതാണ്

 കോടമഞ്ഞിൽ ,ചില രൂപങ്ങൾ

പകുതിമാത്രം തുറന്നിട്ട അവളുടെ ജാലകം
അപ്പോഴും പാടുകയാണ്.
കറുപ്പും വെളുപ്പും ഉടുപ്പിട്ട ജനലഴികൾ
ആ പാട്ടുകളെ പുറത്തേക്ക്,
ഒട്ടുമാവിൻ കൊമ്പിന്റെ ഉയരങ്ങളിലേക്ക്,
തൈത്തെങ്ങിൻ തലപ്പിലേക്ക്
കൊണ്ടുചെന്നെത്തിക്കുന്നുണ്ട്.

മതിൽക്കെട്ടുകൾക്കപ്പുറം
ഉറങ്ങാതിരുന്ന പശുക്കളും ആടുകളും
അവളുടെ പാട്ടുകേൾക്കുന്നു.
ജാലകവാതിൽക്കൽ ചാരി നിന്ന്
കറുത്ത രാത്രിയും അവളുടെ പാട്ട് കേൾക്കുന്നു.

അവൾ ഒറ്റയ്ക്കായ സ്ത്രീയാണ്.

നിങ്ങൾക്കറിയാം,
തനിച്ചാകപ്പെട്ട സ്ത്രീ
ഒരു പൊതുമുതലാണെന്ന്.
ആരാലും എഡിറ്റ് ചെയ്യപ്പെടാവുന്ന
ഒരു കവിതയാണവൾ.

നിങ്ങളുടെ സ്ത്രീകൾ
അവളുടെ ലാവണ്യത്തിൽ
അസഹിഷ്ണുത കാട്ടുകയും.
അവളെ വെള്ളയുടുപ്പിച്ചും
ഇരുട്ടിലൊളിപ്പിച്ചും
വെപ്രാളപ്പെടുകയും ചെയ്യുമ്പോൾ.

നിങ്ങൾ,

നിങ്ങളവളെ
അവളുടെ കണ്ണിന്റെ കാന്തികതയെപ്പറ്റി,
അവളുടെ ഉലയാത്ത മേനിയെപ്പറ്റി,
അവളുടെ അടങ്ങാത്ത മോഹങ്ങളെപ്പറ്റി
നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.

നിങ്ങളവൾക്ക്
ഉപാധികളില്ലാത്ത സ്നേഹം
വാഗ്ദാനം ചെയ്യുകയും
അവളുടെ യൌവ്വനത്തെയോർത്ത്
വേവലാതിപ്പെടുകയും
നിങ്ങളുടെ ഏകാന്തതകളിലേക്ക്
ക്ഷണിക്കുകയും ചെയ്യുന്നു.

നിങ്ങൾക്കറിയാം
ഒറ്റയ്ക്കാവുന്ന സ്ത്രീ ശക്തയാണെന്ന്.

നിങ്ങളവരെ ഭയപ്പെടുന്നു,
അവളുടെ നോട്ടങ്ങളെ,ചിന്തകളെ,
ചലനങ്ങളെ ഭയപ്പെടുന്നു.

വിലക്കപ്പെടുന്ന
നിങ്ങളുടെസ്ത്രീകളും കുട്ടികളും
അവളെ ഒളിഞ്ഞുനോക്കി
കാവ്യമെഴുതുന്നു.

അവളുടെ ജാലകത്തിൽ
അറുപതാമത്തെ പാട്ടിനൊപ്പം
പുലരിയെത്തുന്നു.

ഒരു നിറം മാത്രമായി
വന്നെത്തിയിട്ടും
അവളിൽ മഴവില്ലുകണ്ട്
പകൽ മടങ്ങുമ്പോൾ,
രാത്രികൾ ജാലകവാതിൽക്കൽ
പാട്ടുകാത്തിരിക്കുന്നു.