ഞായറാഴ്‌ച, ജനുവരി 24, 2010

കുന്നിന്‍ മുകളിലെ ഒറ്റമരം





കുന്നിനു മുകളില്‍ ‍
ഒറ്റയ്ക്കായാ ചെറു മരം
പച്ചപ്പു പുതച്ച കുന്നിന്റെ
ഇനിയും മുറിയാത്ത
പൊക്കിള്‍ കൊടി
ഒറ്റപ്പെടലിന്റെ വേദനയില്‍
ചെറുകാറ്റിനായി
ഒറ്റക്കാലില്‍ ഒടുങ്ങാത്ത തപസ്സ്

ഇടക്ക് കാറ്റിന്റെ കുസൃതിയില്‍
ഇക്കിളി പൂണ്ട് കുന്നിന്റെ
പച്ചപ്പിലോളിക്കാന്‍ നോക്കും
മരം കുന്നിനെ ചുംബിക്കും പോലെ
അല്ലെങ്കില്‍ കാണുന്നവര്‍ക്ക്
പ്രണയത്തിന്റെ ഒരര്‍ദ്ധവൃത്തം

പ്രണയ ലീലകള്‍ക്കൊടുക്കം
കാറ്റു പോയ വഴിയെ
മരം കുന്നോട് കാത്തിരിപ്പിന്‍റെ
വിരഹവേദന ഇലപോഴിക്കും


കഥകളില്‍ മധുരം കിനിഞ്ഞൊരു
പഴത്തില്‍ വിത്തായോളിപ്പിച്ച
അമ്മമരത്തിന്‍ ഓര്‍മ കരയും
കുന്നിലുപേക്ഷിച്ചു പോയ
കിളിയുടെ കൊഞ്ചല്‍ കേള്‍ക്കും
മഴയില്‍ വേരറ്റു പോവാത്ത
കുന്നിന്റെ പരിരംഭണം മുറുകും
ബന്ധനത്തിന്റെ സുഖമുള്ള നോവു കവിയും ‍

ഋതുഭേദങ്ങളില്‍ മരം കുന്നിന്‍റെ
നിറങ്ങള്‍ ചാലിക്കും
പച്ച, ചുവപ്പിനും ചുവപ്പ്, മഞ്ഞയ്ക്കും
എല്ലാം പരസ്പരം ഒന്നാകും

കുന്നിന്‍ ചരുവില്‍ മരത്തെ
കാണെക്കാണെ മരം ഞാനാകും
നിന്‍റെ ഋതുഭേദങ്ങളില്‍
മരം പോലെ പെയ്തും
പുഴ പോലെ ദാഹിച്ചും
ഒരു വസന്തത്തിന്റെ
നോവു നെഞ്ചില്‍ കുറുകിയും

ഒടുവില്‍ മരവും പുഴയുമാവാതെ
വസന്തത്തിന്‍ നോവറിയാതെ
ഏതോ കാറ്റില്‍ നിലം തൊടാതെ
വീണുടഞ്ഞ ഒരു തുള്ളി കണ്ണീര്‍. ‍

ബുധനാഴ്‌ച, ജനുവരി 06, 2010

ഇരുട്ട്

ഇരുട്ട്

പകലുകളെ മാത്രം പെറ്റു കൂട്ടുന്ന
ദിവസ ശരശയ്യകളില്‍
ഉറങ്ങാതെ ഉറക്കം ‍ ‍
ഇരുട്ട് മോഹിപ്പിക്കുന്ന വ്യാമോഹം

നീ പിരിഞ്ഞ സന്ധ്യ
കാഴ്ചക്ക് സമ്മാനിച്ച അതേയിരുട്ട്

നിദ്രാടകനെ പോലെ
ചില്ലകളെ കീഴ്പെടുത്തി
മരത്തിന്റെ നെറുകയില്‍
ഇരുട്ടിന്റെ കൂടുതേടി
എന്‍റെ ഏകാന്തത


മുകളില്‍ ,
ചന്ദ്രസ്മിതം
തിരയുന്ന കണ്ണുകള്‍ക്ക്‌ മേല്‍
മേഘകാമിനിമാര്‍ക്കിടയില്‍
മനം നിറഞ്ഞൊരു കാമുകന്‍

മറ്റൊരു പകല്‍ പോലെ
ആകാശം,
തിരകള്‍ മറന്നൊരു കടല്‍


ചുറ്റും
ശിഖരശൂന്യമാം മരങ്ങളില്‍
മിഴി തുറന്ന് നക്ഷത്രപൂക്കള്‍
യന്ത്രമേഘ നൃത്തച്ചുവടുകളില്‍
താഴെ,
ഭൂമിയുമാകാശതുല്യം

രണ്ടാകാശങ്ങള്‍ക്കിടയില്‍
ഞാന്‍,
കാറ്റ് കൈവിട്ടൊരു പായ് വഞ്ചി
ദിക്കു മറന്നൊരു സൂചി
ഏതു വിളക്കാവും ഇരുട്ടിന്‍റെ
കണ്ണെറിഞ്ഞെന്നെ മയക്കുക ...
ഏതു ഗ്രഹണമാകും
ഇരുട്ടുമാത്രമുള്ള
കരയിലെന്നെ കൈവിടുക