വ്യാഴാഴ്‌ച, സെപ്റ്റംബർ 10, 2015

സുരപാനം : മറവിക്കുറിപ്പ്.

ദുബായ് പാതകള്‍ വീണ്ടും വാഹനങ്ങളെ ഒച്ചുകളുടെ വേഗതയിലേക്ക് വിവര്‍ത്തനം ചെയ്യുന്ന ദിവസങ്ങള്‍ ആണ്. എല്ലാ  യാത്രകള്‍ക്കും അപകടങ്ങള്‍ സാക്ഷ്യം പറയുന്നു. എകാന്തപ്പെടലിന്റെ ഒന്നോ രണ്ടോ പേജുകള്‍ മറിഞ്ഞു കഴിമ്പോള്‍ ആവും ഗതാഗതം വീണ്ടും പഴയ പടിയാവുക. അതുവരെ കൂട്ടാവുന്നത് റേഡിയോ ആണ്. എത്ര ചാനലുകള്‍ എന്നറിയില്ല. പല പേരുകള്‍ ; പല ശബ്ദങ്ങള്‍. വീണ്ടും ബാര്‍ ലൈസന്‍സിന് ഒരു വണ്ടിപ്പെരിയാര്‍ റിസോര്‍ട്ട് ഉടമ കോടതിയില്‍ എത്തി. പാതയോരത്തെ ബിവരെജ് കടകള്‍ മാറ്റി സ്ഥാപിക്കണം എന്ന് കോടതി ആവശ്യപ്പെടുന്നു. ഏറെ നാളായി മദ്യത്തിന്റെ രുചി അറിയാത്ത ചുണ്ടുകള്‍ക്ക്  തുറക്കലോ അടയ്ക്കലോ ഒരു വ്യത്യാസവും തോന്നിപ്പിക്കുന്നില്ല. ഓര്‍മ്മ മാത്രം താണ് പറക്കുന്ന ഒരു പക്ഷിയെ പോലെ അതിന്റെ ചിറകടിയോച്ച കേള്‍പ്പിച്ച ഏതോ ഒരു ഇല ചുണ്ടില്‍ കൊരുത്ത് ഉള്ളിലെ കൂട്ടിലേക്ക് പറന്നു കയറും ആ നേരം. ലഹരിയുടെ ഓര്‍മ്മയ്ക്ക് ഓര്‍മ്മ തുടങ്ങിയ കാലത്തോളം ദൂരം ഉണ്ടാവും.

ഒന്നാം ഓര്‍മ്മ.
-----------------
ഓര്‍മ്മയുടെ കിഴക്കും പടിഞ്ഞാറും തെക്കും വടക്കും നീളത്തിലും വീതിയിലും അച്ഛന്‍ ഒരു നല്ല മദ്യപാനിയാണ്. അന്നും ഇന്നും. വാറ്റുചാരായം കുടിച്ചാല്‍ തലചാരായം കുടിക്കണം എന്നാവണം പോളിസി. കുടിക്കാവുന്ന ചാരായത്തിന്റെ അവസാനഅളവുകോല്‍ ചാരായത്തില്‍ മുക്കിയ ചൂണ്ടു വിരലിന്റെ അറ്റം വിളക്കിന്റെ എത്ര അകലെ പിടിച്ചാല്‍ തീ നക്കിയെടുക്കും എന്നതാണ്. മദ്യപിക്കുന്ന ഒരു പിതാവിന്റെ പുത്രന്‍ മദ്യപിക്കാത്ത പരിശുദ്ധാത്മാവ് ആവില്ല എന്നാവും ഏതു പോലീസുകാരനും പറയുക. ഏതെങ്കിലും അദ്ധ്യാപിക അങ്ങനെ പറഞ്ഞാലും തെറ്റിദ്ധരിക്കേണ്ട കാര്യമില്ല. അത്തിമരത്തില്‍ ഹൃദയം വച്ച കുരങ്ങന്റെ പാഠം ഏതു ക്ലാസില്‍ ആണ് പഠിച്ചത് എന്നോര്‍മ്മയില്ല. അത് ആ പുസ്തകത്തിന്റെ അവസാനതാളുകളില്‍ ആണ് ഉള്ളത് എന്നും അത് പഠിച്ച സമയത്ത് നല്ല മഴക്കാലം ആയിരുന്നു എന്നും മറന്നിട്ടില്ല.ആ ഒരു മഴയ്ക്കൊപ്പം ആണ് ആ പാഠത്തിന്റെ രണ്ടാം പുറം ഒരു വന്ചിയായി ഒഴുകി അകന്നത്. വീടിനടുത്തുള്ള തോട് മുക്കാലും കര കവിഞ്ഞിരുന്നു അപ്പോള്‍. കുറെ ദിവസം കഴിഞ്ഞ് ടീച്ചര്‍ ഇതേ പാഠം പഠിപ്പിക്കുന്നു. എന്റെ പിന്നില്‍ നിന്ന് പേജ് മറിയ്ക്കാന്‍ ആവശ്യപ്പെടുന്നു. അടുത്ത നിമിഷം പ്രതി ബോധശൂന്യനായി നിലത്തു വീഴുന്നു. അപ്പന്‍ കുടിച്ച മദ്യത്തിന്റെ ബാക്കി മകന്‍ കുടിച്ചതാവും എന്ന് ടീച്ചര്‍ റൂട്ട് കോസ് അനലൈസ് ചെയ്യുന്നു. വീട്ടിലേക്ക് ആള് പോവുന്നു. പിതാവ് വരുന്നു. പുത്രനെ തോളിലിട്ട് വീട്ടിലേക്ക് നടക്കുന്നു. നാല് ചുവടിനപ്പുറം കണ്ണ് തുറന്ന പുത്രനെ സ്കൂളിനടുത്തുള്ള ഒരു കാപ്പിക്കടയില്‍ കയറ്റി ചായയ്ക്ക് പറയുന്നു. ഒരു വടയും ആവാം എന്ന് പുത്രന്‍ അഭിപ്രായം പറയുന്നു. ചായ കുടി കഴിഞ്ഞു പിതാവ് വീട്ടിലേക്കും പുത്രന്‍ സ്കൂളിലേക്കും യാത്രയാവുന്നു. ഒന്നാം ഓര്‍മ്മ അവസാനിക്കുന്നു.

രണ്ടാം ഓര്‍മ്മ.
------------------
പന്തളത്ത് വിദ്യാഭ്യാസത്തില്‍ ഏര്‍പ്പെട്ടിരുന്ന കാലത്ത് രാവിലെ എട്ടു മണിക്കാണ് പന്തളം ടൌണില്‍ എത്തുക. കൂട്ടായി കോന്നിക്കാരന്‍ ചങ്ങാതി ഉണ്ടാവും. "ഡാ, ഒരു അറുപത് വിട്ടാലോ" ചെങ്ങാതി ചോദിക്കും. രണ്ടാളും അന്ന് ഉണ്ടായിരുന്ന, ഇന്നില്ലാത്ത താമരക്കുളം വൈന്‍സ് (അങ്ങനെ ആണ് പേരെന്ന് ഓര്‍ക്കുന്നു) ലക്ഷ്യമാക്കി നീങ്ങുന്നു. അവിടെ സ്ഥിരമായി ഉന്ടാവുന്ന ഇടിയപ്പത്തെ സാക്ഷിയാക്കി ലഹരി നുരയുന്നു. ക്ലാസില്‍  അവസാന ബഞ്ചില്‍ ദിവസം കഴിക്കുന്നു. അങ്ങനെ ഇരിക്കെ ഓണം എത്തുന്നു. അടുത്ത ഒരു ചങ്ങാതി യുടെ കല്യാണം കഴിഞ്ഞു വരുന്ന ദിവസം ഉത്രാടമാണ്. പിറ്റേന്ന് തിരുവോണം. നേരെ അന്നുണ്ടാവുകയും ഇപ്പോള്‍ ഇല്ലാത്തതുമായ ഗംഗാ വൈന്‍സിലെക്ക് യാത്ര യാവുന്നു. ഗംഗാ വൈന്‍സ് മദ്യപാനത്തിന്റെ സോഷ്യലിസ്റ്റ് റിപ്പബ്ലിക് ആണ്.  ഊരും പേരും ജാതിയും മതവും ഒന്നും തന്നെ ഗ്ലാസുകള്‍ കൈമാറി മദ്യപിക്കാന്‍ അവിടെ തടസമാവുന്നില്ല. മദ്യപാനി വീട്ടിലെത്തി ജീവിതത്തിലെ ആദ്യത്തെ കുടല്‍ തിരിച്ചിടല്‍ നടത്തുന്നു, ഇനി മദ്യപിക്കില്ല എന്ന ദൃഡപ്രതിജ്ഞയെടുക്കുന്നു. അതിനിടയ്ക്ക് എപ്പോഴോക്കെയോ നാടന്‍ ഷാപ്പിലെ അറുപതു പട്ടയുടെയും മുട്ടയുടെയും വസന്തയോട്‌ മല്ലിട്ട ഏതോ കോഴിയുടെ ചുട്ട മാംസത്തിന്റെ ചൂരും അതിനൊപ്പം ഗുളികകള്‍ ആക്കപ്പെട്ട കഞ്ചാവ് ലേഹ്യത്തിന്റെ ഘ്രാണവും ഓര്‍മ്മകളെ ടിക്കിള്‍ ചെയ്തു കടന്നു പോവുന്നുണ്ട്. അതിനും മുന്നേ കീരുകുഴിയുടെ വൈകുന്നരങ്ങളില്‍ അടുത്തടുത്തുള്ള പട്ടക്കടയുടെയും അരിഷ്ടക്കടയുടെയും ബൈ പ്രോഡകറ്റ് ആയ പരിഷ്ട എന്ന അതിവിശിഷ്ട പാനീയത്തിന്റെ വിളി ഉള്ളിലെവിടെയോ ഞെരുങ്ങുന്നുണ്ട്.

മൂന്നാം ഓര്‍മ്മ
-----------------
അന്നത്തെ ദല്‍ഹി ഇന്നത്തെപ്പോലെ സോഷ്യല്‍ മദ്യപാനത്തിന്റെ സുരക്ഷിത ഇടങ്ങള്‍ നീട്ടി നിന്നിരുന്നില്ല. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചില്ലറ വില്‍പ്പന ശാലകളിലൂടെ മദ്യം വില്‍പ്പന എട്ടു മണിവരെയാണ്. ഏഴു നാല്‍പ്പത് ആവുമ്പോള്‍ ചങ്ങാതി വരും. വാക്കുകള്‍ വിറയ്ക്കും. രണ്ടാളും കൂടി സ്ഥിരം വേഗത്തില്‍ കടയിലെത്തുന്നു.തൊട്ടടുത്തുള്ള മൂസമ്പി ജ്യൂസ് കടയില്‍ നിന്ന് സ്ഥിരം പാകത്തില്‍ ലയിപ്പിച്ചു പാനം ചെയ്ത്  തിരികെ നടക്കും. നഗരാതിര്‍ത്തിയില്‍ പോവുന്നത് വെയിലത്ത് നിരത്തിയിട്ട കയറു കട്ടിലുകളില്‍ കാലും നീട്ടിയിരുന്നു പരസ്യമായി സുരയെ പാനം ചെയ്യാനാണ്. കൌമുദിയിലെ പ്രശസ്തനായ പത്രപ്രവര്‍ത്തകന്‍ കൂട്ടുള്ള പകലുകള്‍. മറ്റൊരു സഹന്‍ , സമയത്ത് പാനം ചെയ്യാതിരുന്നാല്‍ കൈ വിറച്ചവന്‍ ഗ്വാളിയോരിലെക്ക് യാത്രയാവുന്നു. ആശിച്ചവനു ആകാശം കിട്ടിയെന്നതു പോലെയായി ഞങ്ങള്‍ക്ക്. അവനു ജോലി കിട്ടിയത് ഒരു ഡിസ്റ്റിലറിയില്‍. ഇനിയാണ് ട്വിസ്റ്റ്‌. അവനു അവിടത്തെ മണം കാരണം കള്ളടി പറ്റാതെയായി. അത്തിപ്പഴം കൊണ്ട് വായ്പ്പുണ്ണ് ചുരണ്ടുന്നവന്‍ എന്നായി അവനെ മറ്റുള്ളവര്‍ക്ക്.

ലജ്പത് നഗര്‍ ജീവിക്കുന്ന കാലത്താണ് മുറി ഒരു സോഷ്യലിസ്റ്റ് മദ്യപാന സങ്കേതം ആവുന്നത്.ആര്‍ക്കും എടുത്തു കുടിക്കാം;വയ്ക്കണം. ആര്‍ക്കും കഴിക്കാം;ഭക്ഷണം ഉണ്ടാക്കി മറ്റുള്ളവര്‍ക്ക് വയ്ക്കണം ഇത്യാദി ലളിത ജീവിതക്രമത്തില്‍ ജീവിക്കുന്ന അവിവാഹിതകുഞ്ഞുങ്ങള്‍. രാവിലെ അഞ്ചു മണിക്ക് ക്രിക്കറ്റ് കളിച്ചു തുടങ്ങുന്നു. രാത്രി വൈകിയും ചീട്ടു കളിക്കുന്നു. ഒഴിവുള്ള സമയം പാനം ചെയ്തു ഫില്‍ ചെയ്യുന്നു. അങ്ങനെ ഒരു പകലില്‍ ആണ് അടുത്തുള്ള ചേട്ടത്തി വന്നു വിളിക്കുന്നത്. വീട്ടില്‍ ചെല്ലുമ്പോള്‍ ചേട്ടന്‍ മുറിയില്‍ നുര, പത ഒക്കെ സമം ചേര്‍ത്ത് വാടിക്കിടക്കുന്നു. അതിയാന്‍ ഫുരിദാന്‍ കഴിച്ചതാ രാജേഷേ. അതിനും മുന്നേ അറിഞ്ഞിരുന്നു. ആളൊരു ചെറിയ കോണ്ട്രാക്ടര്‍ . സുരപാനം ഇത്തിരി കൂടുതല്‍. കൂട്ടത്തില്‍ കടവും കൂടുതല്‍. ഞങ്ങള്‍ ചേട്ടായിയെ ഒരു വണ്ടിയില്‍ സഫ്ദര്‍ ജംഗ് ആസ്പത്രിയിലേക്ക് കൊണ്ട് പോവുന്നു. ഇടയ്ക്ക് ബോധം പോയപോലെ തോന്നി. ഓ. പി ഡോക്ടര്‍ സ്തീരീകരിച്ചു . എത്തും മുന്നേ ദൈവത്തിന്റെ പ്രിയപ്പെട്ടവനായി. മരണം അത്ര ദുര്‍ബലം ഒന്നുമല്ല.
അതെ കാലത്ത് എയിംസില്‍ ജോലിയുള്ള ഒരു പെണ്‍കുട്ടി വരുമായിരുന്നു. അവള്‍ വരുമ്പോള്‍ കൂടെ ആഘോഷം വരും. അവളുടെ ഇഷ്ട സിഗ്നേച്ചര്‍ ആവും ആ ദിവസങ്ങള്‍ ഞങ്ങളുടെയും ഇഷ്ടം. നല്ല ഉയരമുണ്ടായിരുന്ന ; അത്ര തന്നെ സ്നേഹവുമുണ്ടായിരുന്ന പെണ്‍കുട്ടി; നീയിപ്പോള്‍ എവിടെയാണ്?

നാലാം ഓര്‍മ്മ

ഡല്‍ഹിയില്‍ നിന്ന് മുങ്ങി മദ്രാസില്‍ പൊങ്ങുന്നു. അന്ന് മദ്രാസ്‌ ചെന്നൈ ആയിട്ടില്ലെന്ന് തോന്നുന്നു. ടി. നഗറിലെ അരുണാ ബാറിനും വടപഴഞ്ഞിയിലെ (അത് തന്നെ അല്ലെ ആ  പേര്) ബിജുവിന്റെ വീടിനും (ബിജു, രാമന്‍, രജി ...) പറയാന്‍ എന്തോരും കഥകള്‍ കാണും. കള്ളിനുമീതെ വെള്ളത്തെ  പാടപോലെ പൊങ്ങിക്കിടത്തിയത് ഒരു കാലം ബിജുവിന്റെ സീക്രറ്റ് ആയിരുന്നു. ബില്ല് കൊടുക്കും മുന്നേ ഒഴിഞ്ഞ ബീയര്‍ കുപ്പികളെ ഭിത്തിയില്‍ ഉരച്ചു ചേര്‍ത്ത് നിര്‍ത്തുന്ന അഭ്യാസവും അവിടത്തേത് തന്നെ എന്ന് തോന്നുന്നു.  കാശ് കൊടുത്തു പുറത്തു വരുമ്പോളഴേക്കും മറിഞ്ഞു വീഴുന്ന കുപ്പികള്‍ പൊട്ടിയിട്ടുണ്ടാവും. പാവം തമിഴന്‍ ചെക്കന്മാര്‍; ക്ഷമിക്കട്ടെ.

രണ്ടു പേര്‍ കെട്ടാന്‍ തീരുമാനിക്കുന്നു. ഒരാള്‍ നിശ്ചയം കഴിഞ്ഞു നാട്ടില്‍ നിന്ന് മദ്രാസിനു എത്തുന്നു. ഒരുത്തന്‍ കെട്ടാന്‍ പോവുന്ന പെണ്ണിനോട്  വിവാഹാനന്തരം മദ്യം ഉപേക്ഷിക്കും എന്ന് സത്യം ചെയ്തവന്‍. അതിനു മുന്നേ മദ്യപിച്ചു മനസ് നിറയ്ക്കാന്‍ നാട് വിട്ടവന്‍. അഞ്ചു നാള്‍ മാരത്തോണ്‍ മദ്യപാനം. ബ്രാന്‍ഡ്‌ മാറുന്നു. ഉറങ്ങുന്നു-മദ്യപിക്കുന്നു-ഫുഡ്ന്നു.- മദ്യപിക്കുന്നു. നോ പുറം ലോകബന്ധം. ഒടുക്കം ആഗ്രഹം സാധിച്ചു മടങ്ങുന്നു. വീണ്ടും അതെ കൂട്ടര്‍ പൊങ്ങുന്നത് ബോംബെ. കണ്ടു മുട്ടുന്നത് അന്ന് കൂണ് പോലെയുള്ള ഡാന്‍സ് ബാറുകളില്‍ ഒന്നില്‍. അതാണ് പോണ്ടാട്ടിയെക്കാള്‍ പ്രീയമാവുന്നത് മദ്യം.

അഞ്ചാം ഓര്‍മ്മ

വീണ്ടും നാട്ടില്‍. ഓണം അതിന്റെ വര്‍ണ്ണങ്ങള്‍ വിരിച്ചാടുന്നു എന്ന് മനസ് പറയുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടു മുട്ടുന്നവരുടെ ആഘോഷം ഉത്രാടത്തിനും മുന്നേ തുടങ്ങി. തിരുവോണം വീടിനടുത്തുള്ള റിസോര്‍ട്ടിന്റെ ഉയരം കൂടിയ ചില്ലയില്‍. തിരകെ വരുന്നു. കൈയ്യില്‍ നിന്ന് വണ്ടി ഒരിറക്കം കഴിഞ്ഞു സ്വയം തിരിഞ്ഞു ഒരു പൊളിഞ്ഞ കലുങ്കിനെ ചുംബിച്ചു ഇല്ല എന്ന് എന്ന് നിക്കുന്നു. കുടിച്ചത് ആവിയായി. മാരത്തോണ്‍ അബോധ താഴ്വാര യാത്രകള്‍ക്ക് ഒടുക്കം ആറന്മുള വള്ളം കളിക്ക് ബോധം വരുന്നു. റാസ (നടന്നു, യാത്ര ചെയ്തുള്ള കള്ളടി) ഒടുക്കം ആറന്മുള എത്തുന്നു. കണ്മുന്നില്‍ തിരുവോണ തോണി. അതിലുള്ള ശുദ്ധര്‍ തോര്‍ത്ത് ഒക്കെ തന്നു ഉള്ളില്‍ കയറ്റുന്നു. നാല് പുതിയ പോറ്റിമാരുടെ പൂജകള്‍ക്ക് ഭക്തര്‍ സാക്ഷികള്‍ ആവുന്നു. തിരികെ പടി ഇറങ്ങുമ്പോള്‍ ഒരു സര്‍ദാര്‍ജി. "ഇയ്യാള്‍ അല്ലെ പണ്ട്  ഏതോ പെണ്ണിന്റെ കുണ്ടിക്ക് പിടിച്ചത്?" കൂട്ടുകാരന്‍ ഒരാള്‍ തന്റെ ഓര്‍മ്മയെ പരിക്ഷീക്കുന്നു. "അത് കെ പി എസ് ഗില്ലല്ലേ ഇത് എം എസ് ഗില്‍ " ഒരാള്‍ പറയുന്നു. നിമിഷങ്ങള്‍ക്ക് അകം നമ്മള്‍ എം എസ ഗില്ലിന്റെ അംഗരക്ഷകര്‍ ആവുന്നു. ജില്ലാ പോലീസ് മേധാവി മൂന്നു മീറ്റര്‍ പിന്നില്‍. അമ്പലം കാണല്‍ , തൊഴല്‍ . ഇടയ്ക്ക് പഴയ ഇലക്ഷന്‍ കമ്മീഷനും ഇപ്പൊ ഉള്ള മന്ത്രിപ്പണിയും ഒക്കെ എങ്ങനെ പോവുന്നു എന്ന് ചോദ്യങ്ങള്‍. നല്ല മനുഷ്യന്‍ ഉത്തരം പറയുന്നു. ഒടുക്കം ഗില്‍ യാത്രയാവുന്നു. "അച്ചാ ബേട്ടാ ചല്‍ത്തെ ഹൈ. ആനാ മിനിസ്ട്രി കഭി ദില്ലി ആയാ തോ". വണ്ടി കേറി പുള്ളി പോവും മുന്നേ പോലീസ് മേധാവി ചോദിക്കുന്നു " നിങ്ങള്‍ പോവുന്നില്ലേ "  കേള്‍ക്കാത്ത താമസം; ഞങ്ങള്‍ പോയി . മഷി ഇട്ടിട്ടും കിട്ടി കാണില്ല. ഇന്നായിരുന്നെങ്കില്‍ ആരൊക്കെ അല്ലെങ്കില്‍ എന്തൊക്കെ തന്നെ ആയേനെ?

ആറാം ഓര്‍മ്മ.

ദോഹ : ലൈസന്‍സ് കിട്ടിയ രാത്രി. ബോധം അബോധത്തിന്റെ വരമ്പിലേക്ക് കാലെടുത്തു വച്ച് തുടങ്ങുന്നു. ഒരാഗ്രഹം . ഇപ്പൊ ഈ നേരം വണ്ടി ഓടിക്കണം.സമയം പന്ത്രണ്ട് മണി രാത്രി.  ചങ്ങാതിയുടെ വണ്ടി. ഹൈവേയിലൂടെ കുതിക്കുന്നു. ഇടയ്ക്ക് എപ്പോഴോ പിന്നില്‍ ഒരു പോലിസ് വണ്ടി. നമ്മള്‍ വണ്ടി ഓരം ചേര്‍ക്കുന്നു. അവരും ചേര്‍ക്കുന്നു. ചലകന്‍ തന്നെ വിറയ്ക്കുന്ന കാലടികള്‍ വച്ച് പിന്നിലേക്ക് ചെല്ലുന്നു. മുറിച്ചു മുറിച്ചു ഇന്ഗ്ലിഷില്‍ നമ്മുടെ വാഹനത്തിന്റെ ഹെഡ് ലൈറ്റ് ഇടാന്‍ അപേക്ഷിക്കുന്നു ; പിന്നാലെ വന്ന പോലിസ്. നമ്മള്‍ ഇട്ടു കാണിക്കുന്നു. പോലീസ് കാരന്‍ ആവട്ടെ ഇത്തരം ഒരു അവസ്ഥയില്‍ പിന്നാലെ മുന്നാലെ വശത്തു കൂടി ഒക്കെ വണ്ടി ഓടിക്കുന്ന മറ്റുള്ളവര്‍ക്ക് നമ്മുടെ വണ്ടിയുലെ തലയിലെ കണ്ണുകള്‍ തിളങ്ങാതെ പോയാലത്തെ ബുദ്ധി മുട്ടുകള്‍ പറഞ്ഞു തരുന്നു. നമുക്ക് മടുകുന്നു. അറബി അറിയാവുന്ന ചങ്ങാതിയോട്‌ 'എത്രയാ ഫൈന്‍ എന്ന് ചോദിക്കെടെ" എന്ന് പറയുന്നു നമ്മള്‍. അവന്‍ ചോദിക്കുന്നു. അതിനും മുന്നേ "ഡ്രിങ്കിനഗ് ആണ്ട് ട്രൈവിംഗ് എന്ന് " സംശയം പറയുന്നു പോലീസ്. ഫൈന്‍ എത്രയെന്നു അറിയാത്ത പോലീസ് ആര്‍ക്കോ ഫോണ്‍ ചെയ്ത് അഞ്ഞൂര്‍ എന്ന് പറയുന്നതിനിടയ്ക്ക് നമ്മുടെ ഭാഗ്യം അയാളുടെ ഓര്‍മ്മയില്‍ നിന്ന് നമ്മുടെ ദ്രിങ്കിംഗ് ഡിലീറ്റ് ചെയ്തു കളയുന്നു. നമ്മുടെ പ്രവാസം നീട്ടിക്കിട്ടുന്നു.

എഴാം ഓര്‍മ്മ

ഗുജറാത്ത് : മദ്യമുക്ത രാജ്യത്തെ എസ്.എം.എസ് . ബാറുകള്‍.
ഏസി വീട്ടു കുടി കേന്ദ്രങ്ങള്‍.

ദമന്‍ ; ഗുജറാത്തിന്റെ ബഹറിന്‍.

--------------

എട്ടാം ഓര്‍മ്മ

xxxxxxxxxx
---------------

ഒന്‍പതാം ഓര്‍മ്മ.

കൊല്‍ക്കൊത്ത.
പിന്നത്തേക്ക്.


പത്താം ഓര്‍മ്മ.

ദുബായ്.

ടെക്വീല.
സിംഗിള്‍ മാള്‍ക്ക്.
ഗ്രീന്‍ ചില്ലി.
ലെബനീസ് റാക്ക്.



xxxxxxxxxxxxxxxxxxx

എല്ലാം മറവി.

കള്ളടി നിര്‍ത്തി:)

മുനീര്‍ കെ എഴൂരിന്റെ കവിതകള്‍ : പിരിച്ചെഴുത്ത്.

പ്രവാസിയായ എഴുത്തുകാരന്‍ മുനീറിന്റെ കവിതകള്‍ തൊടാത്ത ഉലകങ്ങളില്ല. അവ പാരിസ്ഥികവും, രാഷ്ട്രീയവും, ദാര്‍ശനികവും ഗൃഹാതുരവുമായ തുറസ്സുകളെയും അടച്ചുറപ്പുകളെയും പരിചയപ്പെടുത്തുന്നു.
മുനീറിന്റെ കവിതകളുടെ  വികാരങ്ങള്‍ പ്രാദേശികമല്ല. അവ ചില പതിവുകള്‍ക്കും ധാരണകള്‍ക്കും വിരുദ്ധമായി പദങ്ങളുടെ തിരഞ്ഞെടുപ്പ് കൊണ്ടും വിഷയങ്ങളുടെ വാചാലത കൊണ്ടും അവ വ്യത്യസ്തങ്ങളാണ്.
ചില ക്ളിഷ്ടതകളെ കൈവിടുന്നില്ലെങ്കിലും അവ പൊതുധാരയുമായി  തോളുരുമ്മി നില്‍ക്കുന്നു.

ചിലതിങ്ങനെ:

അച്ഛന്‍ / മുറിഞ്ഞു വിയര്‍ത്തതും / അമ്മയെ / നനഞ്ഞോലിപ്പിച്ചും കണ്ട് /ഇറങ്ങിപ്പോകാതെ നിന്ന /പഴഞ്ചുമരുകള്‍ (പുത്തന്‍ വീട്).

നീ പറിച്ചിട്ട / ജീവിതത്തിന്റെ /നില്‍പ്പ് കണ്ട്‌ / നിനക്ക് കാലു/ കഴയ്ക്കുന്നുന്ടെങ്കില്‍ / കത്തിക്കരുത് / കിടത്തി/ പച്ചമണ്ണിട്ട് /മൂടിക്കളയുക/ എങ്കിലും /ഇരുത്തിക്കളയാനാകില്ല ( നില്‍പ്പ്) ,

എന്റെ /അച്ഛനും അമ്മയും/ ഉപ്പുമലകള്‍ / ചുമന്നിരുന്നു / ഒരാള്‍ വിയര്‍പ്പിന്റെ / മറ്റെയാള്‍ കണ്ണുനീരിന്റെ ( ഉപ്പ്)

ചുമരുകള്‍ / ചുട്ടു പൊള്ളിക്കുന്നുണ്ട് / ഞാന്‍ / പുഴയുടെ /നെഞ്ചു കീറി പണിതത് / കോണ്ക്രീറ്റ് നരകം (വീട്)


പുറപ്പാട് / പുളിമരം / പുക / മുറിവ് തുടങ്ങിയവ കവിയുടെ പാരിസ്ഥികദര്‍ശനത്തിന്റെ അടയാളങ്ങളാണ്.

പുറപ്പാട്
-------
കടല്
കാറ്റിനോട് പറഞ്ഞു
കാറ്റ് മേഘത്തോടും

കണ്ണുകള്‍
ഇറുക്കിയടച്ചു
മഴ
മരണത്തിലേക്കുള്ള
പുഴയുടെ
ചുണ്ടുകള്‍ നനച്ചു.


റൂഹാന്‍ കിളികള്‍
കൊക്കുകള്‍
മണ്ണില്‍
കൊത്തിപ്പറിക്കവേ-

മരങ്ങള്‍
പുഴയുടെ
ശവമഞ്ചവും പേറി
കടലിലേക്ക് നടന്നു.

പിരിഞ്ഞു നില്‍ക്കാന്‍ കൂട്ടാക്കാതെ ചേര്‍ന്നു നില്‍ക്കുന്ന പുതിയ മേഘങ്ങളാവുന്നു ഈ കവിതകള്‍, വായിക്കുന്നവരിലെക്ക് അവ പെയ്തു നിറയട്ടെ.

കരിക്കോട്ടക്കരി : പുതു കനാന്‍ ദേശത്തെ വേറിട്ട കാഴ്ചകള്‍

ഇരയ്ക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുന്ന സമകാലീന സാമൂഹിക പശ്ചാത്തലത്തില്‍ സ്വത്വബോധവും സ്വത്വാന്വേഷണവും സ്വത്വനഷ്ടത്തെക്കുറിച്ചുള്ള തിരിച്ചറിവും ലളിതവരിക്കപ്പെടുന്നതില്‍ അത്ഭുതപ്പെടാനില്ല. സ്വത്വനിഷ്ടവും വ്യക്തിനിഷ്ഠവുമല്ലാത്ത, ആള്‍ക്കൂട്ടമനോഭാവം സാമൂഹ്യക്രമമാവുന്ന ഒരിടത്ത് വേറിട്ട ചിന്തകളും വൈയക്തിക അന്വേഷണങ്ങളും ബാലിശമായി തോന്നിയേക്കാം. കരിക്കോട്ടക്കരി എന്നത് കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്താണ്. ആദിവാസി സമൂഹത്തില്‍ പെട്ട പണിയര്‍ ആയിരുന്നു ഈ പ്രദേശത്തെ ആദ്യകാല താമസക്കാര്‍ എന്ന് ചരിത്രം പറയുന്നു. പണിയര്‍ മലബാര്‍ ജന്മികള്‍ക്കു വേണ്ടി കരിക്കൊട്ടരി വനത്തെ വെട്ടിത്തെളിച്ചു. തിരുവിതാംകൂറില്‍ നിന്ന് കുടിയേറി പാര്‍ത്ത കര്‍ഷകരുടെ ചൂഷണത്തില്‍ പണിയര്‍ ന്യൂനപക്ഷമായി. കുടിയേറി പാര്ത്തവരില്‍ മുഖ്യ പങ്ക് സിറിയന്‍ കത്തോലിക്കര്‍ ആയിരുന്നു. അവര്‍ക്ക് പിന്നാലെ വന്നരാണ് ദളിത്‌ ക്രൈസ്തവര്‍. കോട്ടയം-ആലപ്പുഴ ഭാഗങ്ങളില്‍ കടുത്ത ജാതീയ അവഗണനയ്ക്കും അവഹേളനയ്ക്കും വിധേയരായിരുന്ന ഒരു ഭൂതകാലത്തില്‍ നിന്നും കരിക്കൊട്ടക്കരിയില്‍ എത്തിയ ഈ വിഭാഗത്തിനു തങ്ങളുടേതായ ഒരു സമൂഹനിര്‍മ്മിതിയും ജീവിത ശൈലിയും ഇവിടെ സാധ്യമാവുന്നു. അതെ സമയം തന്നെ അവരുടെ നിറവും ശരീരികാവസ്ഥകളും കൊണ്ട് അവരെ മറ്റു ക്രൈസ്തവവിഭാഗങ്ങള്‍  അവരുടെ ഭാഗമായി കാണുന്നുമില്ല. ഇല്ലെത്തു നിന്ന് പോരികയും അമ്മാത്ത്  എത്തുകയും ചെയ്യാത്ത ഒരു സ്ഥിതിവിശേഷം അവരുടെ സാമൂഹിക, മാനസിക സാഹചര്യങ്ങളില്‍ പ്രകടമാവുന്നു. മറ്റു ദളിത്‌ വിഭാഗങ്ങള്‍ക്ക് കിട്ടുന്ന സാമൂഹികപരിരക്ഷകള്‍- ജോലി സംവരണം പോലെയുള്ളവ -ഇവര്‍ക്ക് കിട്ടുന്നില്ല. ഇത്തരം ഒരു സാഹചര്യത്തെയാണ്‌ വിനോയ് തോമസിന്റെ നോവല്‍ "കരിക്കോട്ടക്കരി " പറയുന്നത്. പുലയരുടെ കാനാന്‍ ദേശം എന്നു വിളിക്കപ്പെടുന്ന കരിക്കോട്ടക്കരിയെ പറ്റിയുള്ള ഈ നോവല്‍    ഖര്‍ വാപസിയുടെ കാലത്ത്  ഏറെ  പ്രസക്തമായി തോന്നുന്നുണ്ട്. പ്രത്യേകിച്ചും ജോലി സംവരണം ലഭ്യമാകുന്നതിന് വേണ്ടി തങ്ങളുടെ പഴയ ജാതിയ വിഭാഗങ്ങളിലേക്ക് തിരിച്ചു പോവാന്‍ പലരും താല്പര്യം കാണിക്കുന്നു എന്ന് പല റിപ്പോര്‍ട്ട്കളും സൂചിപ്പിക്കുന്നയിടത്ത് സ്വയം തീരുമാനിച്ചു ചെയ്യുന്ന ഇത്തരം തിരിച്ചു പോക്കുകള്‍ ചിലര്‍ക്ക് എങ്കിലും ഒരു സാധ്യത കൂടിയാണ്.

അധികാരത്തില്‍ കുടുംബത്തിന്റെ കാരണവര്‍ ആയിരുന്ന വര്‍ക്കിയവിര പതിവ് സവാരിക്കിടെ കാലില്‍ തടഞ്ഞ പഴുപ്പന്‍ തേങ്ങയെടുത്തു. എന്നാല്‍ ആ പറമ്പിന്റെ ഉടമ പറഞ്ഞു " വര്‍ക്കിയങ്ങുന്നെ, പതിറ്റെതില്‍ പിള്ളേടെ പറമ്പാണത്. " ഇത് കേട്ട വര്‍ക്കിയവിര മൂന്നു ദിവസം ചാവടിയിലെ കസേരയില്‍ കിടന്നു. നാലാം ദിവസം തന്റെ മൂന്നു ആണ്‍മക്കളെയും വിളിച്ച് പകല്‍ മുഴുവന്‍ നടന്നാലും തീരാത്ത അധികാരത്തില്‍ പറമ്പിന്റെ നിര്‍മ്മിതിക്കായി മലബാറില്‍ കുടിയേറാനുള്ള തന്റെ തീരുമാനം പറയുന്നു. അവര്‍ പറമ്പിന്റെ വലിപ്പമാണ് ആസ്തി. അതിലെ വിളവല്ല. അതുകൊണ്ടാണ് പണിക്കാര്‍ക്ക് വേണ്ടി പതിമൂന്നേക്കര്‍ പറമ്പില്‍ കൃഷി ചെയ്യുമ്പോള്‍ കിട്ടുന്ന വിളവു മറ്റെങ്ങും കിട്ടിയില്ലെങ്കിലും അവര്‍ക്ക് പരാതി ഇല്ലാത്തത്.


തലമുറകള്‍ പിന്നിട്ടു ഇങ്ങേ അറ്റത്തെ കണ്ണിയായ നാല്‍പ്പത്തിരണ്ടുകാരന്‍ ഇറാനിമോസ് ഫീലിപ്പോസ് തന്റെ ചരിത്രം എഴുതുന്നിടത്ത് നിന്ന് കരിക്കോട്ടക്കരിയുടെ ചരിത്രം ആരംഭിക്കുന്നു. മറ്റു കുടുംബാംഗങ്ങളില്‍ നിന്ന് വ്യത്യസ്തനായി ഇറാനിമോസ് കറുത്തിട്ടാണ്. അവന്റെ നിറവും രൂപവും അധികാരത്തില്‍ കുടുംബത്തിന്റെതല്ല. അവര്‍ വെളുത്തവരും സുന്ദരന്മാരുമാണ്. ജീവിതത്തിന്റെ എല്ലാ സാധ്യതകളിലും അവന്റെ നിറവും രൂപവും സ്കൂളിലും കുടുംബത്തിലും പരിഹാസത്തിനു പാത്രമാവുന്നു. ഇറാനിമോസിന്റെ നിറം തൊട്ടടുത്ത പുതുക്രിസ്ത്യാനി / പുലയക്രിസ്ത്യാനി ഗ്രാമമായ  കരിക്കോട്ടക്കരിക്കാരുടെതാണ്.  

കരിക്കോട്ടക്കരി എന്ന ഗ്രാമം ആവട്ടെ ഒരു വിദേശരാജ്യത്തെ ഓര്‍മ്മിപ്പിക്കും.  മലയോരത്തുള്ളവര്‍ പാന്റ്സ് ധരിക്കുന്നതിനു വളരെ മുന്‍പ് തന്നെ കരിക്കൊട്ടക്കരിക്കാര്‍ അത് സ്ഥിരം വേഷമായി ഉപയോഗിച്ചിരുന്നു. സഫാരി സ്യൂട്ട് അണിഞ്ഞു ചേനയ്ക്ക് തടമെടുക്കുന്നവര്‍, വിലകൂടിയ കോട്ടും കൈലിയും ധരിച്ച് സൊറപറയുന്നവര്‍.കരിക്കോട്ടക്കരി എന്ന ഗ്രാമത്തിന്റെ ശില്‍പ്പിയാണ്   ഫാദര്‍ നിക്കോളാസ് ബ്രെഷ്യോ എന്ന നിക്കോളച്ചന്‍ എന്ന പന്നിയച്ചന്‍ എന്ന ജര്‍മ്മന്‍ പാതിരി. വളരെ ദീര്‍ഘദര്‍ശിയായ അദ്ദേഹം ഗ്രാമത്തിന്റെ സാമൂദായിക,വിദ്യാഭ്യാസ,സാമൂഹിക,സാമ്പത്തിക, സാംസ്കാരിക, ഭക്ഷണക്രമങ്ങളെ വളരെ അവധാവനതയോടെ ചിട്ടപ്പെടുത്തി. പള്ളിയില്‍ പോവുകയും മാമ്മോദീസ മുങ്ങുകയും ചെയ്തവര്‍ക്ക് സ്വന്തമായി ഭൂമി നല്‍കി.  തന്റെ സ്വത്വപ്രതിസന്ധികള്‍ ഇറാനിമോസിനെ കരിക്കോട്ടക്കരിയില്‍ നിന്നുള്ള സെബനുമായി സൌഹൃദത്തിലാക്കുന്നു. അപ്പന്റെ എതിര്‍പ്പിനെ മറികടന്നു ഇറാനിമോസ് സെബനുമായി തന്റെ സൌഹൃദം ദൃഡപ്പെടുത്തുന്നു. സെബാന്‍, സഹോദരി ബിന്ദു, വൃദ്ധനായ ചാഞ്ചന്‍ വല്യച്ചന്‍,കണ്ണമ്മചേച്ചി ഇങ്ങനെ പിന്നീട് കണ്ടു മുട്ടുന്ന ഓരോ കഥപാത്രത്തിന്റെയും പൊതു സ്വഭാവം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള സത്വപ്രതിസന്ധിയാണ്. അവനവന്റെ ദൈവസങ്കല്പങ്ങളെ വ്യത്യസ്തവഴികളിലൂടെ അന്വേഷിക്കുന്നവര്‍. അവനവന്റെ സാമൂഹ്യസാഹചര്യങ്ങളെ, ചരിത്രത്തെ തേടുന്നവര്‍.

ഒരു പ്രത്യേക ഘട്ടത്തില്‍ വീടും വീട്ടുകാരെയും ഉപേക്ഷിക്കുന്ന ഇറാനിമോസ് കരിക്കോട്ടക്കരിയിലെ താമസക്കാരന്‍ ആവുന്നു. പക്ഷെ മറ്റൊരു കാരണത്താല്‍ സെബാന്‍ കരിക്കൊട്ടക്കരിയും തന്റെ ക്രിസ്ത്യന്‍ അടയാളങ്ങളും ഉപേക്ഷിച്ച് കരിക്കോട്ടക്കരി വിടുന്നു. അന്വേഷണങ്ങളുടെ അടയാളങ്ങള്‍ തിരിച്ചറിവുകളാണ്. ഓരോ ആളും തേടിയത് ലഭിക്കാതെ തിരികെ വരുന്നവരാണ്. കണ്ടെത്തുന്നത് അപ്രതീക്ഷിതങ്ങളെയും.

സ്വന്തം ശരീരസ്വാതന്ത്ര്യം കൊണ്ട് അടിമത്തത്തിന്റെ അടയാളങ്ങളെ മായിച്ചു കളയുകയാണ് കണ്ണമ്മ.മോക്ഷവും ദൈവവും ആണ് ശരീരം. അതിനെ ദുഖിപ്പിക്കല്‍ ആണ് ഏറ്റവും വലിയ പാപം.ഉള്ളില്‍ അടക്കിവക്കാളിലൂടെ മനസിനെ വിഷമിപ്പിക്കല്‍ മറ്റൊരു പാപവും ആണ്. അവരുടെ സ്വാതന്ത്യത്തോടുള്ള അടങ്ങാത്ത ആവേശം അവരെ ഭര്‍ത്തൃവീടിനെ ഉപേക്ഷിപ്പിക്കുന്നു. തിരികെ വന്നു സ്വന്തം വീട്ടില്‍ തന്റേതായ ക്രമങ്ങള്‍ക്ക്‌ അനുസരിച്ച് ജീവിക്കുന്നു. സ്വത്വബോധവും അതിന്റെ അടയാളപ്പെടുത്തലും ഓരോരുത്തരിലും ഓരോ അളവിലാവും. അതിനു സമൂഹം കല്പിച്ചു നല്‍കിയ മാനകങ്ങള്‍ പലപ്പോഴും ചേരുന്നവ ആവാതെയും വന്നേക്കും.അപ്പോഴാണ്‌ പാര്‍ശ്വവല്‍ക്കരണത്തിനൊപ്പം ബഹിഷ്കരണം കൂടി നേരിടേണ്ടി വരുന്നത്.

ചാഞ്ചന്‍ വല്യച്ചന്‍ പറയുന്നത് എഴുതപ്പെടാത്ത ചരിത്രങ്ങള്‍ ആണെന്ന് തോന്നും. വില്ലുവണ്ടിയില്‍ ആണ് അയ്യങ്കാളി വന്നത്. തന്റെ മുന്‍തലമുറക്കാര്‍ രാജ്യം ഭരിച്ചവര്‍ ആയിരുന്നു എന്നറിയാവുന്ന ആളായിരുന്നു അയ്യന്‍‌കാളി. ചേരന്‍മാരുടെ അളം ചേരളം. ആദ്യത്തെ രാജാക്കന്മാര്‍ ചേരന്മ്മാര്‍. അതിയന്‍, തിതിയന്‍,അണ്ടിരന്‍, കിണ്ടിരന്‍...മരോം ചെടീം വച്ച രാജാക്കന്മാര്‍, മണ്ണില്‍ പണിചെയ്ത് രാജാക്കന്മാര്‍, അവരുടെ പിന്മുറക്കാര്‍ പിന്നീട് നടുവ് വളച്ച് പുലയന്മാര്‍ ആയി. ശുദ്ധദ്രാവിഡരരായിരുന്നു ചെരമാന്മാര്‍. നിറത്തോടുള്ള അവരുടെ അപകര്‍ഷത തുടങ്ങുന്നത് പടിഞ്ഞാറന്‍ കടലിലൂടെ ഉള്ള ആര്യന്മാരുടെ വരവോടുകൂടിയാണ്. അവരാവട്ടെ ആടിനേം പശൂനേം തീറ്റാന്‍ വന്നവരായിരുന്നു. വന്ന വഴിയില്‍ ഒക്കെ അവര്‍ അവരുടെ അമ്പലങ്ങള്‍ പണിഞ്ഞു. അവര്‍ക്കൊപ്പം അവര്‍ പെണ്ണുങ്ങളെ കൊണ്ട് വന്നിരുന്നില്ല. ദ്രാവിഡരില്‍ പെട്ട ചേരമന്‍, പറയന്‍, പുള്ളോന്‍, വെട്ടോന്‍ തുടങ്ങിയ എല്ലാ ജാതിയിലെയും പെണ്ണുങ്ങള്‍ക്ക് ഒപ്പം ശയിച്ച ആര്യന്മാര്‍  വെളുപ്പും നിറോം പൊക്കോം ഉള്ള കുട്ടികളെ സൃഷ്ടിച്ചു. അവര്‍ പുതിയ ജാതി ക്രമങ്ങള്‍ സൃഷ്ടിച്ചു. ഇറാനിമോസിന്റെ സ്വത്വാന്വേഷണം അവസാനിക്കുന്നത് അപ്പനെ വീണ്ടും കാണുമ്പോള്‍ ആണ്. അത് വരെ ഉണ്ടായിരുന്ന തെറ്റിദ്ധാരണകള്‍ മാറി ഇറാനിമോസ് തിരികെ കരിക്കോട്ടക്കരിയിലേക്ക് പോവുന്നു. കരിക്കോട്ടക്കരി ആവട്ടെ പന്നിയച്ചന്റെ മരണത്തോടെ അതിന്റെ എല്ലാത്തരത്തിലുമുള്ള നാശത്തില്‍ പെട്ടിക്കിരുന്നു. ചെറുത്തു നില്‍ക്കാനുള്ള ശേഷി ഇല്ലാതെ കീഴടങ്ങിയ സമൂഹത്തിന്റെ പരിശ്ചേദം ആണത്. ചൂഷണം അതിന്റെ ഉച്ചസ്ഥായിയിലും അതിജീവനം വിദൂരസാധ്യതയും ആണ് അവിടെ. വീട് വിട്ടു പോയ സെബാന്‍, പിന്നീട് സുമേഷ് കുമാറിനെ കാണുന്നു. അവനാവട്ടെ, ജോലിയ്ക്ക് വേണ്ടി, അതിലൂടെ കാമുകിയെ സ്വന്തമാക്കാന്‍  തന്റെ പഴയ ജാതിയ്ലെക്ക് പോയതാണ്. എന്നാല്‍ അവളുടെ സ്നേഹത്തിന്റെ കാതല്‍ ഉയര്‍ന്ന ജാതിക്കാരിക്ക് താഴ്ന്ന ജാതിക്കാരനോടുള്ള സഹതാപമാണ് എന്ന് തിരിച്ചറിഞ്ഞത് പിന്നീടാണ്. ബിന്ദു ആവട്ടെ പുതു ക്രിസ്ത്യാനി എന്ന ഉടുപ്പഴിച്ചു വച്ച് പുലയര്‍ ആയ മക്കളെ പ്രസവിച്ച് ആരുടേയും അടിമകള്‍ അല്ലാതെ വളര്‍ത്തുക എന്ന സ്വപ്നം മാറ്റിവച്ചു ചൂഷണത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഭാഗഭാക്കാവുന്നു. അവിടെക്കാണ്. ഇറാനിമോസിന്റെ മടക്കം. അവകാശികളെ ആട്ടിയോടിച്ച് വളഞ്ഞു പിടിച്ച മണ്ണ് അവര്‍ക്ക് തിരികെ നല്‍കാനാണ് ഇറാനിമോസിന്റെ അപ്പന്റെ തീരുമാനം. അവകാശപ്പെട്ടവരുടെ കൈകളിലേക്ക് തിരിച്ച് എത്തപ്പെടെണ്ടാതാണ് ഭൂമി. അവകാശികളുടെ സന്തോഷം ആണ് അത്യന്തികം.

നോവലില്‍ അയ്യന്‍ കാളി സഹോദരന്‍ അയ്യപ്പന്‍ എന്നിവരെ പറ്റി പരാമര്‍ശമുണ്ട്.അടിമപ്പണി ചെയ്യാന്‍ സമ്മതമില്ലാത്തതിനാല്‍ നാട് വിട്ടതാണ് ചേരമാന്‍ ചാഞ്ചന്‍ ചെങ്കുട്ടവന്‍. വീട് വിട്ടു ഓടിയോടി പറവൂര്‍ എത്തിയ ചാഞ്ചന്‍ ഒരു വീടിന്റെ അടുക്കളയ്ക്ക് മുന്നില്‍ വീണു പോയി. അയ്യപ്പന്‍ എന്ന ചോകോന്റെ വീടായിരുന്നു അത്. അയ്യപ്പന്‍ ചാഞ്ചനു കുടിക്കാന്‍ കഞ്ഞി, കിടക്കാന്‍ ഇടം കൊടുത്തു. ജാതി വ്യത്യാസങ്ങള്‍ മറന്നു തന്നോട് ചേര്‍ത്ത് പിടിച്ചു.നാട്ടുകാര്‍ സഹോദരന്‍ എന്ന് വിളിച്ചിരുന്ന ചാഞ്ചനെ എഴുത്തും വായനയും പഠിപ്പിച്ചു. കൊച്ചിയില്‍ നിന്ന് പറവൂരിലേക്ക് അഞ്ചലോട്ടക്കാരന്റെ ജോലിയും വാങ്ങിക്കൊടുത്തു. എന്നാല്‍ കടുത്ത ജാതീയ അസമത്വം നിലനിന്ന കാലത്ത് മേല്‍ ജാതിക്കാരെ കണ്ടാല്‍ കാട്ടില്‍ ഒളിക്കണം അഞ്ചലോട്ടക്കാരന്‍. അങ്ങനെ ഒളിച്ചു നിന്ന ചാഞ്ചനെ ഒരിക്കല്‍ എതിരേറ്റത് ഒരു പാതിരി ആണ്. നിക്കോളാസ് അച്ചന്‍. പട്ടിക്കും പൂച്ചയ്ക്കും ക്രിസ്ത്യാനിയ്ക്കും ഏതു വഴിക്കും നടക്കാം. അച്ചന്‍ കഴുത്തിലിട്ടു കൊടുത്ത വെന്തിങ്ങയുമായി ചാഞ്ചന് ഏതു വഴിക്കും പോവാം. ആര് എതിരെ വന്നാലും ഒളിക്കെണ്ടതില്ല. ഇത് മറ്റുള്ളവര്‍ക്കും ഒരു വഴികാട്ടിയായി. പലരും ക്രിസ്ത്യാനിയായി. എന്നാല്‍ ചാഞ്ചന്റെ സ്വത്വബോധത്തില്‍ നിറഞ്ഞു നിന്നിരുന്ന ആചാര,അനുഷ്ടാനങ്ങളില്‍ നിന്ന് വിഭിനമായിരുന്നു പുതിയതായി വന്നവരുടെത്. അവര്‍ അവരുടെ ആചാരങ്ങളെ, കാവുകളെ ഒക്കെ മറക്കുകയോ നശിപ്പിക്കുകയോ ചെയ്തു. ഇത് കണ്ട ചാഞ്ചന്‍ തന്റെ വെന്തിങ്ങ വലിച്ചെറിയുകയും തന്റെ അഞ്ചലോട്ട വഴിയില്‍ ഓടിക്കൊണ്ടിരിക്കുകയും ചെയ്തു. ആരും തടഞ്ഞില്ല. നോവലിലെ ചില സന്ദര്‍ഭങ്ങള്‍ സത്യകഥയുടെ വിവരണം പോലെ അനുഭവപ്പെടുന്നുണ്ട്.

മഴയെപ്പറ്റി (പേജ് 24), പ്രാചീനതയില്‍ നിന്ന് വളരാത്ത മനുഷ്യകുല നിര്‍മ്മിതി (പേജ് : 47), പന്നി വേട്ട (പേജ് :18) പന്നിവെട്ട് (പേജ് : 64), മീന്‍വേട്ട (പേജ് :33) ഒക്കെത്തന്നെ പ്രകൃതിയും മനുഷ്യനുമായി , ഒരു പ്രദേശത്തിന്റെ ജീവിതാവസ്ഥകളുടെ രേഖപ്പെടുത്തലുകളായി  വായിച്ചെടുക്കാവുന്നതാണ്.  അതേ സമയം തന്നെ, കരിക്കോട്ടക്കരി കണ്ണൂരില്‍ മാത്രം ഒതുങ്ങുന്നില്ല. വളരെ പ്രസക്തമായ ചില ചിന്തകളും ചോദ്യങ്ങളും ഉയര്‍ത്തുന്ന ഈ നോവല്‍ കാലികപ്രസക്തമാണ്; ശ്രദ്ധിക്കപ്പെടെണ്ടതും. സ്വത്വബോധാന്വേഷണങ്ങളുടെ വഴിയില്‍ ഏതെങ്കിലും ഉത്തരം തരാനുള്ള ശ്രമം ഈ നോവലില്‍ കാണാന്‍ ആവുന്നില്ല. ഉന്നതമായ ഒരു അവബോധനിര്‍മ്മിതിയില്‍ നിന്ന് സ്വതന്ത്രമായി നില്‍ക്കുന്നു നോവല്‍ സൃഷ്ടി. അവസാനമില്ലാത്ത അന്വേഷണം അവനവനു പൊരുത്തപ്പെടാന്‍ പറ്റുന്ന ചില തുരുത്തുകള്‍ കാണിക്കുന്നു. രതി, മിഥ്യാഭിമാനം, ഉപേക്ഷിക്ക്പ്പെടല്‍,...മനുഷ്യാവസ്ഥയുടെ ഒട്ടേറെ മേഖലകളെ തൊട്ടു പോവുന്ന യാത്ര തുടരുകയും ചെയ്യുന്നു. വിനോയിയുടെ ഭാഷ മോഹിപ്പിക്കുന്നതാണ്, നോവലിന്റെ ക്രാഫ്റ്റ് ഇത്തരം ഒരു വിഷയത്തിന്റെ ഗൌരവവും വായനയുടെ ഒഴുക്കും ഒരേ നേരം ചേര്‍ത്തു നിറുത്തുന്നുമുണ്ട്.

വ്യാഴാഴ്‌ച, സെപ്റ്റംബർ 03, 2015

കുട്ടികളുടെ ദൈവവും ദൈവത്തിന്റെതല്ലാത്ത കുട്ടികളും.

കാഴ്ചകളുടെ കണ്ടു മടുത്ത
ചില്ലുജാലകങ്ങളെ ഉയര്‍ത്തിവച്ച്
കുട്ടികള്‍ ദൈവത്തെ തേടിയിറങ്ങി.

മലകളും പുഴകളും
മണല്ക്കാടുകളും പ്രകാശഗോപുരങ്ങളും
അവരെ കടന്നു പോയി.

ഉപേക്ഷിക്കപ്പെട്ട നിസ്സഹായത,
ഛേദിക്കപ്പെട്ട നിഷ്കളങ്കത.

അവര്‍ ദൈവത്തെ തിരഞ്ഞു.

ഉറക്കത്തെ കോട്ടുവായയിട്ട് കുടുക്കിയ
ദൈവമപ്പോള്‍ രാത്രിക്കുപ്പായങ്ങളില്‍
ഒന്നൂരി കാറ്റില്‍ പറത്തി.
വെളുത്ത നിറമുള്ള ആ കുപ്പായം
വിശുദ്ധപുസ്തകങ്ങളുടെ ഉടലാകവേ, .
ദൈവം നിദ്രയിലേക്ക് നടന്നു.

കുട്ടികള്‍ പുരോഹിതരെ കണ്ടു.
വചനശുശ്രൂഷ ചെയ്യുന്ന അധരങ്ങളില്‍
ഒരു കുട്ടി തലേരാത്രി
തന്റെ ഉടലില്‍ മറന്നുവച്ചുപോയ
പാപത്തിന്റെ അടയാളങ്ങളനുഭവിച്ചു.
അവളുടെ ഉടലിപ്പോള്‍ വെഞ്ചരിക്കപ്പെടാത്ത
ഒരു വീടിന്റെ അതിവിശുദ്ധയേകാന്തത.

ഭഗവതിഹോമമുദ്രകള്‍ക്കായ് യോനിപുഷ്പം
വിടര്‍ത്തുന്ന കൈവിരലുകളില്‍
ഒരു കുട്ടി പച്ചയ്ക്ക് കത്തുന്ന കാടായി
നടക്കുന്ന വഴിയെല്ലാം ചിതറുന്നു തീ.

ആലിഫ എന്നു വട്ടപ്പേരുള്ള കുട്ടി
ഉറക്കത്തില്‍ നിലവിളിച്ചു.
അവളുടെ സ്വപ്നങ്ങളില്‍
ശവം നാറികള്‍ പൂത്തു തുടങ്ങി.
നിലയ്ക്കുന്നേയില്ല അവളുടെ നിലവിളികള്‍.

കുട്ടികള്‍ നടന്ന വഴികളില്‍
പ്രവാചകരുടെ നാക്കുകളിഴയുന്നു.
അവയില്‍ കുരുത്ത വിഷസൂചികളാല്‍
അന്യം നിന്ന് പോവുന്നു തലമുറകള്‍

 ഉച്ചമയക്കം കഴിഞ്ഞുണര്‍ന്ന്
മായക്കണ്ണാടി തുറന്ന ദൈവം
പകര്‍ത്തി വെച്ച നിലവിളികള്‍
ആവര്‍ത്തിച്ചാവര്‍ത്തിച്ച് കേള്‍ക്കുന്നു.

ദൈവം രണ്ടാമത്തെ കുപ്പായമൂരി.
ചുവപ്പുകുപ്പായം രക്തക്കടല്‍
വാറ്റിച്ചെടുത്ത മേഘത്തെ ഓര്‍മ്മിപ്പിച്ചു.
കുട്ടികളുടെ ഉടല്‍പ്പോറലുകളില്‍ നിന്ന്
ചോരയുടെ അരുവികള്‍ ചലിച്ചു തുടങ്ങി.

സായാഹ്നവീഞ്ഞുകോപ്പകള്‍ നിറയ്ക്കുന്നതിനിടെ
ദൈവം മൂന്നാമത്തെ കുപ്പായമൂരി.
ഒരു സെല്‍ഫ് ഗോള്‍ പോലെ വഴുതിയ
അതിന്റെ വായ്ത്തലയിലുരഞ്ഞ്
വൃക്ഷങ്ങള്‍ പിടഞ്ഞു.
കാറ്റിന് ശ്വാസം നിലച്ചു.

മരുഭൂമിക്കു മേലേ വീണ കുപ്പായത്തെ
“ഹരിതാഭമാമൊരു വനഹൃദയ”മെന്നു
ആകാശയാത്ര ചെയ്യുന്ന കുട്ടികള്‍ അടയാളപ്പെടുത്തല്‍

ഉടുപ്പിന്റെ ഉള്‍ച്ചൂടില്‍ കുരുങ്ങിയ
അവരുടെ ഉടലുകള്‍ വെന്തു.
കാഴ്ച കൈമോശം വന്ന പ്രകൃതി എന്ന കുട്ടി.
ഉച്ചത്തില്‍ കരഞ്ഞുകൊണ്ടിരുന്നു.

ബോധത്തിലേക്ക് തിരികെ എത്തിയ
ദൈവം നാലാം കുപ്പായമൂരി.
കയ്യുകള്‍ കൂട്ടിക്കെട്ടിയ കുപ്പായത്തില്‍ 
പാത്രങ്ങള്‍ നിറച്ച് തെരുവിലേക്കിറങ്ങി.
ഉറങ്ങിക്കിടന്നവര്‍ക്ക് മീതേ ഉണര്‍വിന്റെ
വെള്ളമിറ്റിച്ച് പാത്രങ്ങള്‍ കൈമാറി.
മടങ്ങിയെത്തിയ ദൈവം കിളിവാതില്‍ തുറന്നിട്ട്‌
ധനാര്‍ജ്ജനത്തിന്റെ തോതളന്നു.
തെരുവോരത്ത് മഞ്ഞക്കുപ്പായം തിളങ്ങി.

ശിക്ഷകന്റെ ഉന്മാദാലാസ്യത്തില്‍
സംഹാസനത്തിലേക്ക് മറിഞ്ഞ ദൈവം
അവശേഷിച്ച കുപ്പായത്തിന്റെ
കുടുക്കുകള്‍ പറിച്ചെറിഞ്ഞു.
നീതിയുടെ പൂന്തോട്ടങ്ങളിലൂടെ പറന്ന
കറുത്ത കുപ്പായത്തില്‍ നിന്ന്
രാസലായനി മണത്തു.


.
ജനാലക്കൊളുത്തില്‍ കുരുങ്ങിയ
കുപ്പായത്തിനായി താഴേക്ക്‌ പറന്ന ദൈവം
കുട്ടികള്‍ക്ക് നടുവില്‍ മറ്റൊരു ശിശുവായി.
കുട്ടികള്‍ ശിശുവിനു ചുറ്റും വട്ടം ചുറ്റി.
മറ്റെല്ലാ കാഴ്ചകളും മറന്ന
അവര്‍ ദൈവത്തെ വാഴ്ത്താനാരംഭിച്ചു.

ബന്ദിയാവുകയും
ബന്ദിയാക്കപ്പെടുകയും
കൊലചെയ്യുകയും
കൊലചെയ്യപ്പെടുകയും
ആയുധമേന്തുകയും
ആയുധത്തിലേറുകയും
മയങ്ങിപ്പോവുകയും
മയക്കിടത്തുകയും
നിലവിളിക്കുകയും
നിലവിളിപ്പിക്കുകയും ചെയ്യുന്ന
മാംസഭോജിയും
മാംസവിരുദ്ധിയും
നിവര്‍ത്തിക്കും
നിവർത്തികേടിനും
പര്യായവുമായ ദൈവമേ”

കുട്ടികള്‍ പാടുന്നു.
വലിയവരുടെ ഒച്ചയില്‍
അവര്‍ പാടുന്നു.