വ്യാഴാഴ്‌ച, സെപ്റ്റംബർ 29, 2011

ചുരുങ്ങി ചുരുങ്ങി ചെറുതാവുന്ന ചില പെരുക്കങ്ങള്‍

എറുമ്പുകള്‍,
വരിവച്ചടിവച്ച്,
കീഴടങ്ങല,ടക്കലില്ലാതെ,
വീതം വയ്ക്കലില്‍ പെരുക്കങ്ങളില്ലാതെ,
ഇടയ്ക്കിത്തിരി വഴിമാറിയങ്ങനെ.

പറവകള്‍‍,
ചിറകടിയിലൊരാകാശമൊളിപ്പിച്ച്,
അതിരളവുകളില്‍ ഭ്രമിയ്ക്കാതെ,
തൂവലുകളാല്‍ മഴക്കാലങ്ങളൊളിപ്പിച്ച്,
മറവിയുടെ കൂടുതുറന്നെന്ന പോലെ,
തിരഞ്ഞുതിരഞ്ഞങ്ങനെ.

ചിതലുകള്‍,
ഓര്‍മ്മകളുടെ ചെറുവിരല്‍
സ്പര്‍ശം പോലെ,
മഴക്കാറിന്‍ തുന്നലുടുത്ത്,
തിരയുന്നെതെന്താണെന്നു
തിരയുമ്പോലെയെങ്ങനെ,

മത്സ്യങ്ങള്‍,
ചെകിളവിരലുകളാല്‍
ജലവീണമീട്ടി അപൂര്‍വ്വതകളുടെ
പുതുരാഗങ്ങള്‍ തുഴഞ്ഞങ്ങനെ,

രണ്ടുപേര്‍,
മറ്റെല്ലാം അവരിലേക്കോ,
മറ്റെല്ലാം അവരായോ,
അവര്‍തന്നെ ഇല്ലാതായെയാവുന്നതോ..
പോലെ നമ്മള്‍ ..

എറുമ്പുകള്‍,
പറവകള്‍‍,
മത്സ്യങ്ങള്‍,
നമ്മള്‍ ..