വെള്ളിയാഴ്‌ച, നവംബർ 20, 2015

കഥക്കുമ്പിളിലേക്ക് ഇറങ്ങി വരുന്ന യേശു.





ലളിതമായ ഭാഷയും പരിചിതമായ കഥാപാത്രങ്ങളും അവര്‍ ജീവിക്കുന്ന അതിലേറെ പരിചിതമായ സ്ഥലകാലങ്ങളുമാണ് സജിനി എസിന്റെ “യേശു മഴ പുതയ്ക്കുന്നു” എന്ന കഥാസമാഹാരത്തിലുള്ളത്. ഈ സമാഹാരത്തിലുള്ള പതിനാലുകഥകളും വായനായോഗ്യങ്ങള്‍ ആവുന്നത്  അതിലളിതസാഹചര്യങ്ങളില്‍ നിന്ന് അവയുടെ അപ്രതീക്ഷിത സന്ദര്‍ഭങ്ങളിലെക്കും പരിണാമഗുപ്തിയിലെ
ക്കുമുള്ള സഞ്ചാരങ്ങളിലൂടെയാണ്. ലിംഗാതീതമായ ഇരയെന്ന ഒരു സംഞ്ജ ഈ കഥകളില്‍ അന്തര്‍ലീനമായിരിക്കുന്നുണ്ട്. അതീവലളിതവും അതെ സമയം അതീവസങ്കീര്‍ണ്ണവുമായ ജീവിതങ്ങളെയാണ് സജിനി ഈ കഥകളിലൂടെ പരിചയപ്പെടുത്താന്‍ ശ്രമിക്കുന്നത്.
അനാഥയായ പതിനേഴുകാരിയാണ്‌ ജ്ഞാനസ്നാനം എന്ന കഥയിലെ നായികയായ ശാലിനി. ശ്യാമളെടത്തിയാണ് അവളെ ചൂട് നല്‍കി വളര്‍ത്തിയത് , പറത്തി വിട്ട കിളി എന്ന് കഥാകാരി. അവളെ ആരോ ബലാല്‍സംഗം ചെയ്തു. സംഭവം കഴിഞ്ഞു വീട്ടിലെത്തിയ അവള്‍ നേരെ കുളിമുറിയിലേക്കാണ് പോയത്. അവളോട്‌ ശ്യാമളെട്ടത്തി പറഞ്ഞു കൊടുത്ത കുട്ടിയമ്മയുടെ കഥയിലൂടെ അവള്‍ ശരീരത്തിനേറ്റ മുറിവിനെക്കാള്‍ ഏറെ മനസിനേറ്റ മുറിവിലൂടെ സഞ്ചരിക്കുകയാണ്. കുട്ടിയമ്മയെപ്പോലെ മരം കയറാന്‍, കൈലി മടക്കിക്കുത്തി നടക്കുവാന്‍ വട്ടം കറങ്ങി നിന്നു മൂത്രം ഒഴിക്കുവാന്‍ ഒക്കെ അവള്‍ക്ക് ആഗ്രഹം തോന്നുന്നു. ആ ചിന്തയുടെ ആത്യന്തിക ദുരന്തമാണ് ഈ കഥയുടെ അന്ത്യം. കടന്നല്‍ കൂട്ടങ്ങളുടെ ഇളക്കം പോലെ ആണ്‍ഗര്‍വിന്റെ മുരള്‍ച്ച മതില്‍ക്കെട്ടിന് അപ്പുറത്ത് നിന്നു കേള്‍ക്കുമ്പോള്‍ ശാലിനി ജ്ഞാനസ്നാനം ചെയ്യപ്പെടുകയാണ്, കുട്ടിയമ്മ എന്ന മിത്തിനാല്‍. ഏറെ പഴകിയ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വാഞ്ഞ്ജ്ചകളെ, ഇരകളിലെക്ക് പരാവര്‍ത്തനം ചെയ്യപ്പെടുന്ന അവരുടെ അസ്തിത്വങ്ങളെ, വളരെ ഫലപ്രദമായി ഈ കഥയില്‍ സജിനി പറയുന്നു. പാഠഭേദം, ഇറച്ചി എന്നീ രണ്ടു കഥകളുടെ ആത്മാവും ഇരകളുടെതാണ്. പാഠഭേദത്തിലെ നായിക രാധ തന്റെ ചുറ്റിലുമുള്ള  സമൂഹത്തിലെ എല്ലാ പുഴുക്കുത്തുകളും കാണുന്നുണ്ട്; അറിയുന്നുണ്ട്. പണിയിക്കിടയില്‍ അവള്‍ കണ്ടെത്തുന്ന ഒരു തലയോട്ടി അവളെ എന്തെല്ലാമാണ് തനിക്കു ചുറ്റും നടക്കുന്നത് എന്ന് കാണിച്ചു കൊടുക്കുന്നിടത്ത് അവളുടെ പതിവ് വഴികള്‍ അവള്‍ക്ക് നഷ്ടപ്പെടുന്നു. ഒരു ഇര എന്ന ലളിതപദത്തിലേക്ക് ചുരുക്കപ്പെടുന്ന അവളിലേക്ക് അധിനിവേശം ചെയ്യാന്‍ തുടങ്ങുന്നത് അവള്‍ക്കു ചുറ്റുമുള്ള വേട്ടമൃഗങ്ങളുടെ കണ്ണുകളാണ്. മാധ്യമങ്ങള്‍, പോലീസ്, ബന്ധുക്കള്‍ എല്ലാം തന്നെ വേട്ടമൃഗങ്ങള്‍ ആയി പരിണമിക്കുന്നതിന്റെ ഒരു കാഴ്ചയാണ് അവളുടെ പാഠഭേദം.അവള്‍ നഗ്നഉടലുകളുടെ ചരിത്രത്തിലെ ഒരേടാവുകയാണ് കഥാന്ത്യത്തില്‍. സ്വന്തം വീടിന്റെ നാലു ചുവരുകള്‍ക്ക് ഉള്ളില്‍ പോലും സുരക്ഷിതരല്ലാത്ത പെണ്‍ജീവിതങ്ങളുടെ കഥകള്‍ ഇപ്പോള്‍ മലയാളിക്ക് പ്രത്യേകിച്ച് ഒരു ഞെട്ടലും ഉണ്ടാക്കുന്നില്ല. ഇത്തരം കഥകളുടെ വളവുതിരിയലുകളിലും എരിവു പുളികളിലും ആണ് പലപ്പോഴും പത്രമാധ്യമങ്ങളുടെ നിലനില്‍പ്പ്‌ തന്നെ. വേട്ടയാടപ്പെട്ട പെണ്ണിന്റെ ജീവിതത്തിലേക്ക് വീണ്ടും വീണ്ടും വേട്ട നടത്തുന്നതിലൂടെ, അവ പലപ്പോഴും മാനസികമായ തകര്‍ച്ചയിലെക്കാവും ഇരയെ നയിക്കുക, ഒരു ആനന്ദം കാണുന്നുണ്ട് നമ്മുടെ കാലത്തെ നീതിന്യായ വ്യവസ്ഥയും ദൃശ്യശ്രവ്യ മാധ്യമങ്ങളും. ഇത്തരം ഒരു അവസ്ഥയാണ് ഇറച്ചി എന്ന കഥയിലെ സ്വര്‍ണ്ണലതയ്ക്ക്. മാതാപിതാക്കള്‍ തന്നെ അവളെ രാമയ്യനു വിറ്റതാണ് അവളെ. കാലുമുതല്‍ തലവരെ തിളച്ചു പൊള്ളുന്ന പനിയുമായി രാമയ്യനൊപ്പം യാത്ര ചെയ്യുന്ന അവളുടെ കയ്യിലുള്ള പ്ലാസ്റിക് കവറില്‍ അവള്‍ക്കിഷ്ടമുള്ള പാവക്കുട്ടിയുണ്ട്. കഥ വായിക്കുന്ന ഒരാള്‍ക്ക് പെട്ടെന്ന്‍ ഓര്‍മ്മ വരിക മാധവിക്കുട്ടിയുടെ രേവതിക്കൊരു പാവക്കുട്ടി എന്ന കഥയാവും. ഈ യാത്രയ്ക്കിടയില്‍ അവളെ പരിചയപ്പെടുന്ന യാമിനി, രാമയ്യന്റെ കണ്ണു വെട്ടിച്ച് അവളെയും കൊണ്ട് കടന്നു കളയുന്നു. ഇതിനിടയില്‍ തന്നെ ഇളം ഇറച്ചിയുടെ കച്ചവടം ഉറപ്പിക്കുന്നുണ്ട് യാമിനി. അവര്‍ പാളയം മാര്‍ക്കെറ്റില്‍ എത്തുന്നു. അതും ഒരു കച്ചവടകേന്ദ്രം തന്നെ. സ്വര്‍ണ്ണലതയെ ഒരിടത്ത് ഇരുത്തി യാമിനി മീന്‍ വാങ്ങാന്‍ പോയതിനിടയില്‍ സ്വര്‍ണ്ണലത മയങ്ങി പോവുകയും മറ്റൊരു ഇറച്ചിക്കച്ചവടക്കാരന്‍ അവളെ ഓട്ടോയില്‍ കയറ്റി ഓടിച്ചു പോവുന്നു. കടന്നു പോവുന്ന എല്ലാവരാലും ചവിട്ടി തേയ്ക്കപ്പെട്ട വര്‍ത്തമാനപത്രത്തിന്റെ ഒരു തുണ്ട് മഞ്ഞ പേപ്പര്‍ വാര്‍ത്തയായി പിന്നീട് പാളയം മാര്‍ക്കറ്റില്‍ വന്നടിയുന്നുണ്ട് സ്വര്‍ണ്ണലതയുടെ തിരോധാനം. വളരെ ലളിതവും, ഏറെ ഒതുക്കവുമുള്ള ഭാഷയിലും ശൈലിയിലും പറഞ്ഞിട്ടുള്ള “ഇറച്ചി” എന്ന കഥ അതിന്റെ ഇതിവൃത്തത്താല്‍ മലയാളി വായനക്കാരന് ഒരു പുതുമയും നല്‍കില്ല. കെട്ടകാലത്ത് ഓരോ  ദിവസും അവന്‍ കേള്‍ക്കുന്ന വാര്‍ത്തയാണ് അത്. എന്നാല്‍ ആ കഥ പറയുന്ന രീതികൊണ്ട്, ആ കഥ കടന്നു പോവുന്ന ഇടങ്ങള്‍ കൊണ്ട് വേറിട്ട ഒരു അനുഭവമാവും ഇറച്ചി.
ആഗോളവത്ക്കരണം കണ്ണും കാതും മൂക്കും ഇല്ലാത്ത അധിനിവേശത്തിനു പ്രേരിപ്പിക്കുമ്പോള്‍ ഏറെ അനുഭവിക്കേണ്ടി വരുന്നത് പ്രകൃതിയും അതിനെ ആശ്രയിച്ചു ജീവിക്കുന്ന കര്‍ഷകനും ആണെന്നത് ഒരു സത്യമാണ്. വര്‍ദ്ധിച്ചു വരുന്ന കര്‍ഷകആത്മഹത്യകളും പ്രകൃതി ക്ഷോഭങ്ങളും ആഗോളതാപനവും എല്ലാം പരസ്പരം ബന്ധപ്പെട്ടത് കൂടിയാണ് അതിന്റെ സൂക്ഷ്മപഠനങ്ങളില്‍. ഇത്തരം ചില കാഴ്ചകളാണ് ഈ സമാഹാരത്തിലെ രണ്ടു കഥകള്‍ - ഭിന്നസംഖ്യകള്‍, യേശു മഴ പുതയ്ക്കുന്നു” എന്നിവ. ഒച്ചാരം പറമ്പുകടവിലെ തീയ്യന്‍ നാരായണന്റെ ഭാര്യയാണ് അമ്മിണി. കുട്ടികളില്ലാത്ത മുപ്പത്തിയഞ്ചു വയസുള്ള അമ്മിണിയ്ക്ക് കഥകള്‍ കേള്‍ക്കാന്‍ ഏറെ ഇഷ്ടമാണ്. നാരായണന്‍ അവള്‍ക്കു പറഞ്ഞു കൊടുത്ത കഥകളിലൂടെ ആണ് അവള്‍ ആത്മഹത്യ ചെയ്ത രഞ്ജന്‍ ദാസ് ഗുപ്ത, ജോയി ജോസഫ്‌, ലീല, മധു,മഹിന്‍ കണ്ണ്, കുഞ്ഞു മേരി എന്നിവരെ പറ്റി കേള്‍ക്കുന്നത്. പലര്‍ക്കും നഷ്ടപ്പെട്ട് പോയ കൃഷി, അതിലൂടെ ഉള്ള കടം, മരണത്തിലേക്ക് ഉള്ള കാമത്തിന്‍റെ ഒടുങ്ങാത്ത ഭ്രാന്ത് ആണ് സമ്മാനിക്കുന്നത്.ഓരോ കഥയും പറഞ്ഞു തീരുമ്പോഴും നാരായണന്‍ കുട്ടിയുടെ വീട്ടിലെ ദൈവങ്ങളുടെ ഫ്രെയിം ചെയ്തു വച്ച ഫോട്ടോയ്ക്ക് കീഴെ മുടങ്ങിപ്പോയ ലോണ്‍ തിരിച്ചടവിന്റെ, ജപ്തി നോട്ടീസുകള്‍ പെരുകിക്കൊണ്ടിരുന്നു. ഒടുവില്‍ നാരായണന് ശേഷം അമ്മിണിയും ഒരു ഭിന്ന സംഖ്യയുടെ വാര്‍ത്തയായി പത്രത്തില്‍ സ്ഥാനം പിടിക്കുന്നതാണ് ഭിന്നസംഖ്യയുടെ കഥാതന്തു. മറ്റു കഥകളില്‍ നിന്ന് വ്യത്യസ്ഥമായ ഒരു അവതരണരീതിയ്ക്ക് ശ്രമിച്ചിട്ടുണ്ട് ഈ കഥയില്‍. ഇതേ അവതരണ ശൈലിയാണ് മറ്റൊരു കഥയായ “ഒരു ബോധധാരാ കഥയിലെ പവിത്രന്‍ എന്ന കള്ളനും ഒരു ജാരനും”. എന്നാല്‍ മറ്റു ചില കഥകളോടുള്ള ഇതിവൃത്ത സാമ്യതകളും അത്ര സമരസപ്പെടാത്ത അവതരണം എന്ന് തോന്നിപ്പിക്കുന്ന ശൈലിയും കൊണ്ട് പാതി വെന്തു പോയ വായനാവുന്നുണ്ട് ആ കള്ളന്റെ കഥ. 

യേശു മഴ പുതയ്ക്കുന്നു എന്ന കഥ പറയുന്നത് മാര്‍ഗരിത്തയെ കുറിച്ചാണ്. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ മാര്‍ഗരീത്ത അവരുടെ ചെടിക്കുഞ്ഞുങ്ങള്‍ക്കും പൂച്ചകള്‍ക്കും കോഴികള്‍ക്കും പന്നിയ്ക്കും താറാവിനുമോപ്പം അവരുടെ വീടിന്റെ മുന്നിലുള്ള പുഴയ്ക്കും കാവലിരിക്കുന്നു. കൂട്ടിനു മെഴ്സിപ്പട്ടിയും. മാര്‍ഗരിത്തയ്ക്ക്  കാവല്‍ യേശുവാണ്.പൂതങ്ങളെ പോലെ ഉടല്‍ വെള്ളത്തില്‍ മുക്കി തലയില്‍ മണല്‍ കൊട്ടയുമായി കടന്നു കളയാന്‍ ശ്രമിക്കുന്നവരെ കണ്ടു പിടിക്കാന്‍ യേശുവാണ് മാര്‍ഗരിത്തയ്ക്ക് കൂട്ട്. മണല്‍ മോഷ്ടിക്കുന്ന കള്ളന്‍മാരെ ഇവര്‍ രണ്ടുമല്ലാതെ മറ്റാരും കാണാറില്ല. അതുകൊണ്ടാണ് മാര്‍ഗരിത്തയോട് വീട് വിട്ടു സ്ഥലം വിടാന്‍ അവരുടെ ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തിലുണ്ടായ മകന്‍ , അലക്സി പറയുന്നത്. അവന്‍ അവരുടെ പറമ്പിലെ വാഴയും വീട്ടിലെ കോഴികളെയും കൊണ്ട് പോവും. ഒടുവില്‍ അവര്‍ക്ക് കാവലായിരുന്ന മേഴ്സി എന്ന നായയും കൊന്നു കളയുന്നു.തന്റേതു മാത്രമായ പുഴയിലേക്ക്, പുഴയുടെത് മാത്രമായ മാര്‍ഗരിത്ത ഇറങ്ങി ചെല്ലുമ്പോള്‍ അവളുടെ കൈക്കുമ്പിളിലേക്ക് യേശു ഇറങ്ങി ചെല്ലുന്നു. സ്പടികദീപ്തിയുള്ള മഴ പുതച്ച യേശു ചില്ല് കൂട്ടില്‍ നിന്നു മാര്‍ഗരിത്തയുടെ കൈകമ്പിളിലേക്ക് ഇറങ്ങി ചെല്ലുമ്പോള്‍ പുഴയിലെ മത്സ്യങ്ങള്‍ മാലാഖമാരാവുന്നു; അവര്‍ക്ക് ചുറ്റും. നമുക്ക് ചുറ്റുമുള്ള ഒറ്റപ്പെട്ടു പോയ ചില മാര്‍ഗരിറ്റമാരെ ഓര്‍മ്മിപ്പിക്കുന്നുണ്ട് ഈ കഥ. നോസ്സാണോ ആ സ്ത്രീയ്ക്ക് എന്ന് സംശയം പ്രകടിച്ചു സമൂഹം അകന്നു നില്‍ക്കുന്ന മാര്‍ഗരിത്തമാരുടെ കൈകളിലേക്ക് ഇറങ്ങി വരുന്ന യേശു ഒരു പ്രത്യാശയാണ്. അവശേഷിച്ച പുഴകളെയും, അവയില്‍ അവശേഷിപ്പിക്കപ്പെടെണ്ട മണലിന്‍റെയും ആവശ്യം കൂടിയാണ് യേശുവിന്റെ വരവ്. ജലസമാധി എന്നത് നമ്മുടെ കാലത്തെ ഒരു പ്രതിരോധ മാര്‍ഗം കൂടിയാണല്ലോ. പള്ളികള്‍ക്കും കരിങ്കല്‍ പാറമടകള്‍ ഉള്ള കാലത്ത് യേശുവിനു ചെയ്യാന്‍ ഏറെ യുണ്ട്. പതിവ് സ്ത്രീഎഴുത്തുകാരുടെ ഉടല്‍ സ്വാതന്ത്ര്യ, ഇരസംജ്ഞകളില്‍ നിന്നു വ്യത്യസ്തമാണ് സജിനിയുടെ കഥകളിലെ സ്ത്രീ കഥാപാത്രങ്ങള്‍. അവര്‍ക്ക് നമ്മുടെ ചുറ്റും പരിചിതങ്ങളായ  പലരുടെയും മുഖമാണ്. ജീവിതത്തിന്റെ മണവും. സ്വാഭാവിക പ്രതികരണവും പ്രതിരോധമായും വായിക്കപ്പെടാവുന്ന ഏറെ വ്യത്യസ്തങ്ങളായ ഈ പതിമൂന്നുകഥകള്‍   ആഴത്തില്‍ വായിക്കപ്പെടട്ടെ.