കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വെള്ളിയാഴ്‌ച, ജനുവരി 13, 2012

ഒരു ഞൊടി

ഒരു വനത്തിലൂടെ നമ്മള്‍ ഓടുന്നു.
പൂത്തു നില്‍ക്കുന്ന മരങ്ങള്‍,
ചിറകുകള്‍ ഉടലോടു ചേര്‍ത്ത് പക്ഷികള്‍,
ഏതോ പാട്ടുമൂളിക്കൊണ്ടോരരുവി,
നമുക്കു ചുറ്റും,
നമുക്കു പിന്നാലെ ഓടുന്നു.

മുന്നില്‍ ഓടിക്കൊണ്ടിരുന്ന നീ നില്‍ക്കുന്നു.
ഞാനും നില്‍ക്കുന്നു.
മരങ്ങള്‍,
പക്ഷികള്‍,
എല്ലാം നില്‍ക്കുന്നു.

പുഴമാത്രം ഒരു ഞൊടി നിന്ന്,
വീണ്ടും ഏതോ പാട്ടു മൂളുന്നു,
ഒഴുകുന്നു.

വെള്ളിയാഴ്‌ച, ഡിസംബർ 16, 2011

മുന്‍വിധികളെ വിവര്ത്തനം ചെയ്യുന്ന വിധം

ഏറെ നേരമായി
ഈ നി‍പ്പ്
ഈ ചുറ്റിനടത്തം
ഒട്ടൊന്നു നിവര്‍ന്ന്
ഇട്യ്ക്കൊന്ന് കുനിഞ്ഞ്
തൊട്ടും രുചിച്ചും
തുപ്പിക്കളഞ്ഞും


പാല്‍ വണ്ടി
പത്രക്കാരന്‍
സ്കൂള്‍ക്കുട്ടികള്‍
നീട്ടിയെറിഞ്ഞൊരു
സംശയത്തിന്‍ വലക്കണ്ണികള്‍
വഴിയരികിലുപേക്ഷിച്ച്.


പൂത്തിട്ടുണ്ടോ
ഇനി പൂക്കുമോ
പൂത്താല്‍ തന്നെ
കായ്ക്കുമോ
കൊഴിയാതെ വിടുമോ
കാറ്റിന്റെ കണ്ണുകള്‍



ചില്ലകളിലൊളിപ്പിച്ച
ഉറുമ്പിന്‍ കൂടുകള്‍
നെഞ്ചിലമര്‍ന്ന്
ചോരപൊടിപ്പിക്കും
പോളകള്‍


ഇലപ്പച്ചപ്പെന്നാല്‍
മണം
ഗുണം
ഇനം

ഇടയ്ക്കിടെ
ഇലപ്പീലികള്‍
ആകാശത്തെ മുറിച്ച്


ഉപമയാകണം
ഉപമാനമാകണം
അമ്മയെന്നോ
കുഞ്ഞെന്നോ
ഈണത്തിന്റെ
ഒരു പൂളന്കിലും ആകണ്ടേ
ഒരു നുള്ളു മുളകുപൊടിയില്‍


ഇലകള്‍ പൊഴിച്ച്
വേരുകള്‍ കാണിച്ച്
നിവര്‍ന്ന നടുവില്‍
വേരുന്നി നിന്നാല്‍


ഏതോ മരമെന്നല്ലാതെ
മൂവാണ്ടനോ
കിളീച്ചുണ്ടനോ
ഒരു ഒട്ടുമാവെന്നെങ്കിലും
ആരു പറയും മാവേ..

വ്യാഴാഴ്‌ച, ഡിസംബർ 01, 2011

കടല്‍സമാധി

വഴികളുടെ പല പുഴയാത്ര
പര്‍വതക്കണ്ണീരിന്‍ കടല്‍സമാധി
വിരുദ്ധ ദിശകളിലെ‍ നദീയാത്രകള്‍
ഒരേ കടലിലേക്കൊടുക്കം നമ്മള്‍

വ്യാഴാഴ്‌ച, സെപ്റ്റംബർ 29, 2011

ചുരുങ്ങി ചുരുങ്ങി ചെറുതാവുന്ന ചില പെരുക്കങ്ങള്‍

എറുമ്പുകള്‍,
വരിവച്ചടിവച്ച്,
കീഴടങ്ങല,ടക്കലില്ലാതെ,
വീതം വയ്ക്കലില്‍ പെരുക്കങ്ങളില്ലാതെ,
ഇടയ്ക്കിത്തിരി വഴിമാറിയങ്ങനെ.

പറവകള്‍‍,
ചിറകടിയിലൊരാകാശമൊളിപ്പിച്ച്,
അതിരളവുകളില്‍ ഭ്രമിയ്ക്കാതെ,
തൂവലുകളാല്‍ മഴക്കാലങ്ങളൊളിപ്പിച്ച്,
മറവിയുടെ കൂടുതുറന്നെന്ന പോലെ,
തിരഞ്ഞുതിരഞ്ഞങ്ങനെ.

ചിതലുകള്‍,
ഓര്‍മ്മകളുടെ ചെറുവിരല്‍
സ്പര്‍ശം പോലെ,
മഴക്കാറിന്‍ തുന്നലുടുത്ത്,
തിരയുന്നെതെന്താണെന്നു
തിരയുമ്പോലെയെങ്ങനെ,

മത്സ്യങ്ങള്‍,
ചെകിളവിരലുകളാല്‍
ജലവീണമീട്ടി അപൂര്‍വ്വതകളുടെ
പുതുരാഗങ്ങള്‍ തുഴഞ്ഞങ്ങനെ,

രണ്ടുപേര്‍,
മറ്റെല്ലാം അവരിലേക്കോ,
മറ്റെല്ലാം അവരായോ,
അവര്‍തന്നെ ഇല്ലാതായെയാവുന്നതോ..
പോലെ നമ്മള്‍ ..

എറുമ്പുകള്‍,
പറവകള്‍‍,
മത്സ്യങ്ങള്‍,
നമ്മള്‍ ..

ശനിയാഴ്‌ച, ജൂലൈ 30, 2011

ആരോ, ആരോടെന്ന്...



പുഴ പാടുന്ന
കിളികള്‍ ഒഴുകുന്ന
തീരമേ തീരമേയെന്ന്
തീര്‍പ്പില്ലാതെ
ആര്
ആരോടെന്ന് നമ്മളോ..



പാടാത്ത പുഴ
ഒഴുകാത്ത കിളികളെന്ന്
തീരം തീരമൊന്നല്ലാതെ
ആരും
ആരോടുമില്ല
നമ്മള്‍ നമ്മളെന്നില്ലെന്ന് ആരോ.

വ്യാഴാഴ്‌ച, മാർച്ച് 31, 2011

പ്രൈം ടൈം ന്യൂസ്സ്

.
.
വെള്ളം തൊടാതെത്രെ കുപ്പി
പാല്‍ ഭഗവതിയ്ക്ക്.
കൊമ്പന്‍ മലയ്ക്കെത്ര വെറ്റില-
യടക്ക,പൊയില ശനിയാഴ്ചകള്‍

പതിനാലു പെണ്ണാടുകള്‍ക്കിപ്പുറ-
മൊരു ആണാട്..

കുടമണികിലുക്കി,
കാറ്റിനെതിരെ വാലോങ്ങി,
ചെറു കൊമ്പ് ഇടയ്ക്കൊന്നിളക്കി
അവനിങ്ങനെ..

ഉണക്കയിലയുടെ പാലാഴികടഞ്ഞ്,
കുറുമ്പിന്റെയകിടു ചുരത്തി,
മലയിറങ്ങി,
ഇടയ്ക്കെപ്പൊഴൊ..

തിരഞ്ഞുതിരഞ്ഞ്,
അക്ഷമയുടെ വേലിക്കമ്പില്‍
ഇരുപിടിക്കയറില്‍
അവനെയും കൂട്ടി..

വയസ്സറിയിക്കാത്ത പതിനാലുപേര്‍
അറിയാവളവില്‍ ഒറ്റയ്ക്കായവര്‍.

എതോടക്കുഴലിന്റെ താളത്തില്‍,
എതു കാല്‍ത്തളമേളത്തില്‍,
എതു നിലത്തിന്റെ ചരിവിനെ പഴി-
ച്ചേതു നൃത്തത്തെ പുനര്‍വചിക്കുന്നുണ്ടാവും ..

തോരാമഴ കണ്ണീരുണങ്ങുമ്പോള്‍
പ്രൈം ടൈം ന്യൂ‍സ്സ്,‍ നൃത്തം ലൈവ് ,
ഓടക്കുഴലിന്റെ റിംഗ്ഗ് ടോണ്‍ റെക്കോര്‍ഡഡ്
കണ്ടാലറിയാവുന്ന ജഡ്ജസ്സിന്റെ പരേഡ്
ഇടയ്ക്കൊരു കൊമേര്‍സ്യല്‍ ബ്രേക്ക്..

ശനിയാഴ്‌ച, മാർച്ച് 05, 2011

ഓര്‍മ്മപ്പുകയലിന്റെ കുന്തിരിക്കം‍

ഇത്,

അന്ധനാമൊരു കുട്ടി
മിഴിത്തുമ്പാല്‍ തൂവിയിട്ട
പേരറിയാച്ചായത്തില്‍
കിനാക്കാഴ്ച്ചകളും
നമ്മളുമലിഞ്ഞ ചായപ്പകര്‍ച്ച .


ബധിരനാമൊരു കുഞ്ഞിന്റെ
കാതില്‍ വന്നലക്കുന്നുണ്ട്
വിജയത്തിന്റെ തലേനാള്‍
പല്ലില്‍ കോര്‍ത്തൊരു പതാകയുമായ്
പലായനം ചെയ്തോരോറ്റ കുളമ്പടി


നിശ്വാസച്ചൂരിന്റെ കാടെരിച്ചില്‍
പാതിയുലുപേക്ഷിച്ച രാത്രി.

യാത്രയുടെ അറിയാത്തിരിവില്‍
സ്വയമറിയാതെയെരിഞ്ഞു തീര്‍ന്നൊരു
നക്ഷത്രപാളി പോലെ മനസ്സ്;
ഓര്‍മ്മപ്പുകയലിന്റെ കുന്തിരിക്കം‍.

നിലാവേ ,
മായക്കാഴ്ചകളുടെ ഈ ചെമ്മണ്‍മല തുരന്ന്
നിന്‍ കണ്ണുകള്‍ക്കകലെയാ
ശുഭ്രസ്പടിക തടാകത്തിന്‍ ‍
ശൈത്യപ്പുതപ്പിലെന്നെയും
ചേര്‍ത്തണയ്ക്ക നീ

വ്യാഴാഴ്‌ച, ഫെബ്രുവരി 17, 2011

വെറുതെ, വെറുതെ,വേരറ്റ്...

.
.
രു ചില്ല,

ഒരു സ്നാപ്,
ഒരു വനം.

ഒരേ ക്യാമറ,
ആയിരം സ്നാപ്സ്,
നീ അപൂര്‍ണ്ണം

നമ്മള്‍,

വാക്കുകളുടെ ഒരു കടല്‍,
നിന്നിലെത്താതെ പോവുന്ന,
എന്റെ മനസ്സ്

***********************************
മുഖം കറുപ്പിച്ചൊരാകാശമേ,
എന്നും വരാറുള്ളൊരാ
ചുള്ളന്‍ പ്രഭാതത്തെ,
പീണക്കിയയച്ചുവോ ഇന്നു നീ?

***********************************

നിന്നെക്കുറിച്ചുള്ള
ഓര്‍മ്മകളുടെ, ചുഴലിയില്‍
നില്‍ക്കുന്നതുകൊണ്ടാവണം,
ഒറ്റപ്പെടലെന്ന നീറ്റല്‍ അറിയാതെപോയത്.

കുന്നിന്‍ ചരുവിലെ മരം,
ഇലകളില്‍ നിന്നു മഴത്തുള്ളിയെ
കൈവിടും പോലെ ഓര്‍മ്മകളില്‍നിന്നു
നിന്നെ,
കുടഞ്ഞു കളയാനും പറ്റുന്നില്ലല്ലോ

***********************************

മൂക്കുമ്മുലയുമില്ലെങ്കിലെന്ത്
ശൂര്‍പ്പണ്‍ഖേ,
നീയാണു സുന്ദരി

ഹൃദയഛേദത്തെക്കാള്‍
മേലെയെന്താണ് പ്രണയമേ,
നിയെനിക്കു തന്നു മടങ്ങുക

***********************************

ശനിയാഴ്‌ച, ജനുവരി 08, 2011

കാലത്തിന്റെ സ്റ്റാച്യൂ പറച്ചില്‍



ശിശിരമുനയില്‍ 
മൗനത്തിന്റെ മരക്കൂട്ടം.
വേരുകള്‍ മുറിച്ചൊരു കടമരത്തോക്കാ,
നിന്റെ വിരല്‍പ്പാടുകള്‍ പതിച്ചത്,
വലംതിരിഞ്ഞ്,
ഇടമറിഞ്ഞ്,
നിലം ചുംബിക്കുന്നു.
എണ്ണമില്ലാത്ത വിരല്‍പ്പാടുകളില്‍
ഓര്‍മ്മക്കാലടികള്‍‍ വഴുതുന്നു.

കരിയിലക്കണ്ണീരില്‍ 
മരക്കൂട്ടം അടക്കം പറയുമ്പോള്‍,
ചില്ലകളില്‍ നിന്ന് പക്ഷിപ്പൂക്കള്‍ 
ചിറകിതളുകളില്‍
ആകാശം വീതം വയ്ക്കുന്നു.
ഓര്‍മ്മകളുടെ ഒരു തിര,
മേഘങ്ങള്‍ക്കിടയില്‍ മനസ്സുപോലെ
ചിതറിയലിയുന്നു

പൂവിട്ടൊരു പുഴയ്ക്കു മീതെ,
നിന്റെ ഓര്‍മ്മകളുടെ 
വിരല്‍ത്തുമ്പു തൊട്ട്,
ഉപേക്ഷിക്കപ്പെട്ടവരുടെ ആഘോഷങ്ങളിലേക്ക്
ഞാന്‍ തിരിച്ചു നടക്കുന്നു.

തിങ്കളാഴ്‌ച, ഡിസംബർ 13, 2010

കൈത്തോട്

      ചി
   ത
റി,

തു
   ടി
      ച്ച്,

       തു
           ളു
               മ്പി,

                    പരന്നു പടര്‍ന്ന്,


 പു     ഞ്ഞു          ക
    ക          പു         ഞ്ഞ്. ..........

ബുധനാഴ്‌ച, നവംബർ 24, 2010

ഇസ്മൈല്‍, # 050 6156878.

വീഞ്ഞപ്പെട്ടിയുടെ മൂടിമാറ്റി

ഈറന്‍ മാറ്റി,
വിയര്‍പ്പു പുതച്ച്,
മമ്മൂട്ടിയും മോഹന്‍ലാലും പുറത്തിറങ്ങും.
ഏയ്ചല്‍ ജോണും പരുന്തും ഹൗസ്സ് ഫുള്ളാകും.

വൈകുന്നേരങ്ങളില്‍ ഭാഷകളുടെ
വേലികള്‍ ചാടിക്കടക്കും
ഇസ്മയിലിന്റെ ബോക്സോഫീസ് റിപ്പോര്ട്ട്
വെള്ളതുണിയിലെ സീയ്യടിയുടെ
കണ്ണുചിമ്മലിനിടയില്‍
രണ്ടെടുത്താല്‍ രണ്ടു ദിര്‍ഹം കുറവ്‍

ഇസ്മായിലെ,പകലന്തിയോളം ‍
വീഞ്ഞപ്പെടി കാക്കുന്നവനേ,
ഞീയെപ്പോഴാണീ വകയെല്ലാം കണ്ടുകൂട്ടുന്നത്,

ന്റെ ചങ്ങായി,
ഞമ്മക്കീ സിലിമയെല്ലാം
ഹറാമാണേന്നിങ്ങക്കറിഞ്ഞൂടെ...

ചൊവ്വാഴ്ച, നവംബർ 16, 2010

ഇക്കോ സിസ്റ്റത്തിലെ പ്രാപ്പിടിയന്മാര്‍

ബയോളജിമാഷ് ഇക്കോ സിസ്റ്റത്തിന്റെ


വളവു തിരിയുമ്പോഴാണ്

നുണ,നുണയെന്ന്

കുഞ്ഞിത്തൂവലൊന്ന് മാഷിന്റെ

തലയില്‍ വീണത്


വൈകുന്നേരം മുതല്‍ കുരുമുളകില്‍ കുതിര്‍ന്ന്

ഓംലെറ്റും ദോശയുമായി പ്രാവിന്‍ മുട്ടകള്‍

മാഷിന്റെ അടുക്കളയിലെ

വിരിക്കലിന്‍ വിതുമ്പലുള്ള

അതിഥികളായി



തൂവല്‍ ചിത്ര തൊങ്ങലും

കുറുകലിന്‍ കോറസ്സുമില്ലാത്ത

ക്ലാസ്സുമുറികള്‍ ഊട്ടുപുരയായി,

സ്കൂള്‍ കുരവത്താളങ്ങലില്‍ നാണിച്ചു .



മണല്‍ കാറ്റു മണക്കുന്ന

ഷാബിയ വലിയപള്ളിയ്ക്കെതിരെ

ഫ്ലാറ്റുകളുടെ വിടവില്‍

കുറുകല്‍ സൈറന്‍ പോലെയാണ്.



കുറുകുന്നവര്‍ക്കീടയിലുണ്ട്,

വെള്ളച്ചിറകുള്ള നെറ്റിയില്‍ കുറിതൊട്ടവര്‍,

കറുത്തിരുണ്ട് കാലം പോലെ മൗനിയായവര്‍,

കയ്യൂക്കിന്റെ തൂവല്‍ വിരിപ്പേന്തിയവര്‍.



കുറുകലുകള്‍ക്കു മീതേ കോതമ്പു വിതറാറുണ്ട്;

കാലത്തെ റോഡു മുറിച്ചെത്തുന്ന

ടൈ കെട്ടിയൊരു പാക്കിസ്ഥാനി.

വരികളിലൂടെ വീടു നഷ്ടപ്പെട്ടവനാകും; ഞാന‍പ്പോള്‍



വിരിച്ച വലയില്‍ കണ്ണെറിഞ്ഞ്

ദൂരത്തിരുന്നു നാലുപേരിന്നലെ

ജീവിതത്തിലേക്കുള്ള ചിറകടികളില്

പഴയൊരോര്‍മ്മ വേലിയിറങ്ങി.






 

തോര്‍ച്ച മാഗസിന്‍ , നവംമ്പര്‍-ഡിസംമ്പര്‍ ലക്കം


ചൊവ്വാഴ്ച, ഒക്‌ടോബർ 12, 2010

ഒട്ടും അസ്വാഭാവികതയില്ലാത്ത ചിലത്

ഗ്രാമത്തിനും പട്ടണത്തിനുമിടയിലെ‍

ലക്ഷ്മണരേഖ; പുഴ.
മണല്‍ത്തിട്ടയില്‍ മുള‍ങ്കഴ
ഒരു വില്ല്;
അക്കരെയിക്കരെ ഞങ്ങള്‍
അമ്പുകള്‍.


നിറം മാറാത്ത മഴക്കാലങ്ങള്‍‍
പുഴയെ വീടുകള്‍ കാണീക്കും.
കിഴക്കന്‍ മലയില്‍ നിന്ന്
വേരറുത്ത് നാടുകാണാനെത്തും
മഴുവില്‍ നിന്നൊളിച്ച കാതലുകള്‍‍,
കഴുത്തില്‍ കുടമണികിലുക്കി
അമ്മമാരെ വിളിച്ചാര്‍ത്ത് ആട്ടിങ്കുട്ടികള്‍.
നനഞ്ഞു തോരാത്ത ക്ലാസ്സ് മുറികള്‍‍
കരയില്‍ കാവല്‍ നില്‍ക്കും.

ഒഴുക്കിനുമീതെ ആള്‍ക്കൂട്ടം,
പലജാതി വണ്ടികള്‍
മുള‍ങ്കഴ കടലു കാണാനിറങ്ങി.

ഒഴുക്കില്ലാ പുഴയില്‍
നാടുകാണാനെത്താറുണ്ടിപ്പോഴും.
സ്വപ്നങ്ങളില്‍ മുങ്ങാംകുഴിയിട്ട്
മൂക്കുടഞ്ഞവര്‍,
മേലാകെ നഖംകൊണ്ട്
ചോരപൊടിച്ചവര്,
കേട്ടറിഞ്ഞ പ്രണയത്തെ കണ്ടറിയാന്‍
രാത്രിവണ്ടിയേറിയവര്‍.

കാണാത്ത മട്ടില്‍ നിന്നിട്ടും
കടന്നുപോവാത്ത ചിലരെ
സ്വാഭാവികമായെത്തിയ
അപരിചിതരെന്ന്
പുതപ്പിച്ചുറക്കുന്നു ഞങ്ങള്‍.

ശനിയാഴ്‌ച, സെപ്റ്റംബർ 25, 2010

ഉന്മത്തതകളുടെ ക്രാഷ് ലാന്‍ഡിംഗ്ഗുകള്‍

പെണ്ണൊഴുക്കിന്റെ ഈ ചെരിവ്.
നുരയുന്ന സ്ഫടികത്തുഴയൂന്നി
ലഹരിയാഴത്തിലേക്കടിവെച്ച്
വിശക്കുന്ന കണ്‍ചലനങ്ങളുടെ
കടിഞ്ഞാന്‍ മുറിച്ച്,
സ്വയം മറന്ന് ആണ്‍കൂട്ടം‍.


ഇരിത്രിയയുടെ ഭൂപടം,
മിഴിയോളപ്പരപ്പിലൂടെ ഇങ്ങേച്ചരുവിലേക്ക്.
ഏതു വെള്ളപ്പൊക്കത്തിന്റെ,
തിരുശേഷിപ്പാണീ അര‍ക്കെട്ടിനൊതുക്കം,
അബോധത്താളുകളില്‍ പരതുന്നു കൈകള്‍.


കൈത്തണ്ടയുടെ നിറസാമ്യതകളിലെ കറുത്തതേനേ;
ഹണീയെന്ന നിന്റെ‍ പേരുപോല്‍ മധുരമേ ,
മൊറോക്കൊയില്‍ കാടുണ്ടോ,
നീയേതു കാട്ടി,ലേതുമരപ്പൊത്തിലിളിച്ചിത്രനാള്‍
ചുണ്ടുകളിലെ തേനരുവിയുറവേ.


നീളും കയ്യുകളിലെല്ലാമുടലുരസി,
ഉയര്‍ന്ന നെഞ്ചിലെല്ലാമൊതുക്കി,
പോകും വഴിയെല്ലാം പരക്കുന്നീ
സുഗന്ധമേ,റൂസ്സിന്‍ തലയെടുപ്പേ.

ഒരൊ പെണ്ണുടല്‍ ചലനങ്ങളും
ഓരോ രാജ്യത്തേക്കുള്ള
എമിഗ്രേഷന്‍ ക്ലിയറനില്ലാവിസ
ഓരോ ആണുടലിനും
ഒരു സഡന്‍ ടേക്കോഫ്;
നിമിഷാര്‍ദ്ധത്തിലൊരു ക്രാഷ് ലാന്‍ഡിംഗ്.

ഹേയ്,ഈ രാത്രി,
താക്കോലറ്റത്തെ മുറിയുടെ
നമ്പറോര്‍മ്മിക്ക നീ,
കലാപത്തിന്റെ ഇമവെട്ടലേ,
മുന്‍പിന്‍ ചലിക്കും എത്യോപ്യന്‍ കുന്നുകളെ, .


മറവെത്താത്തിരു കുന്നുകള്‍‍ക്കിടയില്‍
മറഞ്ഞിരുന്നോരു കുരിശ്,
നെഞ്ചിലെ വേദപുസ്തകച്ചൂര്
അറിയാത്തൊരു ഗ്രാമത്തില്‍
കാത്തിരിക്കുന്നുണ്ടോരുവന്‍;യൂസേഫ്
രാജൂ,നീയെനിക്ക് എന്റെ സഹോദരന്‍.
കണ്ണുകളിലെ പ്രണയമിന്നാമിനുങ്ങിനെ
തൊട്ടു സത്യം ചെയ്യുന്നുണ്ട് റാഫില


അമിതാഭേ,ഷാരൂഖെ,
കണ്ടെല്ലാ സിനിമയിലും സ്നേഹം
വാരിത്തൂവിപ്പിച്ച രാജൂമാരെ,


ലഹരീത്തൂവലുകള്‍ പാതികൊഴിയുമ്പൊള്‍
മൊബൈല്‍ ദേവതാപ്രാര്‍‍ത്ഥനകളില്‍ ,
പന്ത്രണ്ടക്കം തെളിഞ്ഞാല്‍ തന്നെയതു
ബിസ്സിയാകുമോ, ഔട്ടോഫ് കവറേജോ?


..പുതു കവിതയില്‍..

വ്യാഴാഴ്‌ച, ഓഗസ്റ്റ് 26, 2010

ഓര്‍മ്മകള്‍ ചൂളങ്കുത്തിക്കുന്ന പുകത്തീവണ്ടികള്‍

കാഞ്ഞിരമുട്ടി തിന്നു
ചെമ്പുരുളികള്‍ ചുവന്നു.
ഉള്ളില്‍ മുറികൂടാനാകാതെ
കപ്പക്കഷണങ്ങള്‍ വെള്ളത്തിളപ്പു തൊട്ട്
അലറിക്കരഞ്ഞു തളര്‍ന്നു.


പനമ്പായയില്‍ തെക്കെപറമ്പിലെ
തവിട്ടുമണ്ണ് പോളയിളകിച്ചിതറി
ഇലയിളക്കിയ തണ്ടുകള്‍
ഇണചേര്‍ക്കുന്നുണ്ട്,ആയിച്ചന്‍.

വെളിച്ചത്തില്‍ നിന്നകന്ന് പെണ്ണിരുളുകള്‍
കാറ്റില്‍ ഉണക്കവാഴയിലപോലെയിളകി.
അദ്രുമാനും ആയിഷയും
കല്‍ക്കണ്ട്ക്കനി കല്‍ക്കട്ടയും ‍
വന്നുപോവുന്നുണ്ടിടയ്ക്ക്

കുംഭക്കാര്ത്തികയിരുട്ടില്‍ മെയ്യളവു
പരതിയ കയ്യില്‍ ഇക്കിളിപ്പെടുന്നുണ്ട്;ചിരുത.

നിലാവില്‍ ചിരുതയും തേയിയും
റാന്തല്‍ വിളക്കിനെക്കാള്‍ വെട്ടം വച്ചു,
വെടിവട്ടം ചിതറുന്ന
ആണ്‍കൂട്ടങ്ങള്‍ക്കിടയില്‍ ഉലുവാമണം.


സ്റ്റീല്‍ പിഞ്ഞാണങ്ങളില്‍,
വെളുമ്പിയും,കറമ്പിയും
കാപ്പിമണം പൊങ്ങുന്ന ഉടലുചുറ്റല്‍.
ചാണകമെഴുപ്പില്‍
തെക്കെ മുറ്റത്തെ കാന്താരി,
കോമാടന്‍ തെളിയെണ്ണയില്‍ മുങ്ങാംകുഴിയിട്ടു:


താഴെപാടത്തെ ചേമ്പും കാച്ചിലും
വട്ടയില പുതച്ച വേവ്,
ഈറവട്ടികളില്‍ വീടുകളിലേക്കുള്ള
വഴി കാത്തിരിക്കുന്നുണ്ട്.

നിലാവില്‍ പോലും മീശതെളിയാത്ത
മൈനര്‍ പയ്യന്മാരാണ്,
വായ പോയ പിച്ചാത്തിയില്‍
മണ്ണിന്‍ പുതപ്പുനീക്കി കപ്പയെ
തെളിനീരില്‍ കുളിപ്പിക്കുന്നത്.


പരമുവിന്റെ കുന്തിച്ചിരിക്കുന്ന
കടത്തട്ടി കുടചൂടി
നെഞ്ചിലെക്കാദ്യ-
പുകത്തീവണ്ടി ചൂളം കുത്തിക്കും.


ചുളുങ്ങിപ്പൊയ ഇലഞ്ഞിപൂമെത്തയില്‍
ആദ്യവിരല്‍ പാടുകളുടെയിക്കിളി-
പ്പുതപ്പിന്‍ വിടവിലൂടാണ് ഉണര്‍വ്വെത്തിയത്


‍നിലാവു പാതി ചാരിനില്‍ക്കുന്ന
ആഞ്ഞിലിമരചില്ലയ്ക്കപ്പുറം
വിജനതയുടെ വിരിപ്പിട്ട
വഴിവേഗമെത്തിച്ചത്
കുന്നിന്‍പുറത്തെ സുറിയാനി സെമിത്തേരി.

ഉണര്‍ന്നിരിക്കുന്ന നിങ്ങളെന്നേ
ഉറങ്ങിപ്പോയവര്‍
ആകാശത്തേക്ക് കൈചൂണ്ടി
അടക്കം പറയുന്നുണ്ട്
മുറിക്കയ്യന്‍ കരിങ്കല്‍ക്കുറ്റികള്‍.
.
.

ചൊവ്വാഴ്ച, ഓഗസ്റ്റ് 03, 2010

പനിക്കാഴ്ചകള്‍...

ഷാബിയയിലെ ആശുപത്രിമുറിയില്‍
ഞാനും അഹമ്മദും,
കാബൂള്‍ എക്സ്പ്രസ്സി*ലെ
ജോണ്‍ അബ്രഹാമും അര്‍ഷദും പോലെ



ഞാന്‍,ഫോണ്‍വിളികളുടെ
നിശബ്ദതാളത്തില്‍ വിറയ്ക്കുന്ന പനി
അടയ്ക്കാന്‍ മുന്നറിയിപ്പില്ലാത്ത
ഗാസാഗേറ്റുപോലെ അഹമ്മദ്‌
ദസ്വിയിലെ ‍വിരലമര്‍ത്തലുകളില്‍
വിരഹത്തിന്‍ എണ്ണിത്തിട്ടപ്പെടുത്തലുകള്‍;
ചലനവേഗങ്ങളില്‍ കത്തിക്കാളുന്ന അക്ഷമ.

ഭാരമിറക്കാനൊരിടത്തിനായുള്ള
തിരച്ചിലില്‍ കണ്ണേറുകള്‍
കണ്ണു വീഴുന്നിടത്തോളം തലപ്പാവുകള്‍;
ജീവിതം പോലെ അഴിച്ചഴിച്ചു
കുരുങ്ങിക്കിടക്കുന്ന ചുരുളുകള്‍ക്കിടയില്‍
നിര്‍വചനം നഷ്ടപെട്ട നിറങ്ങള്‍.
വെടിക്കോപ്പ് തീര്‍ന്നുപോയ ടാങ്കുകളിലെ
പട്ടാളക്കാരുടെ ‍നിസ്സംഗമുഖങ്ങള്‍.‍

കൊയ്ത്തു കഴിഞ്ഞ പാടത്ത്
ബാക്കിയായ കുറ്റികള്‍ക്കിടയില്‍
വെള്ളപുതച്ച താറാവുകള്‍,
മൌനം വിതയ്ക്കപ്പെട്ടവര്‍ക്കിടയില്‍
നഴ്സുമാരുടെ പാദചലനങ്ങള്‍

ചുമകുറുകല്‍ മത്സരത്തിനിടയില്‍
നേര്‍ത്ത പേരുവിളിത്താളത്തില്‍
ഓരോ ടാങ്കും കാലിയാക്കി
ഒരു പേരിന്റെ ഊന്നുവടിയില്‍
സൈനികര്‍ ഓരോരുത്തരായി അകത്തേക്ക്

കൃത്യമായ ഇടവേളകളില്‍
രാജ്യംമാറി ഉമിനീര്‍കടല്‍
മുങ്ങിനിവരുന്ന താപമാപിനി


നീലത്തില്‍ മുങ്ങിയ
പൊരുന്നയുള്ളൊരു താറാവിനൊപ്പം
ഉള്ളിലേക്ക് ഞാനുമൊരു പേര്.


കഴുത്തില്‍ ഓമത്തണ്ടുമാലയിട്ട
ഡോക്ടര്‍ക്ക് മുന്നില്‍
അച്ഛന്റെ തോളിലെ‍
വാടിയൊരു മുന്നണിത്തണ്ട്.‍ ‍
.
*  കാബൂള്‍ എക്സ്പ്രസ്സ് - അഫ്ഗാന്‍ ബെയ്സ് ചെയ്തു നിര്മ്മിച്ച ഹിന്ദി ചലച്ചിത്രം


 
 


പഴയ ഒന്ന്..............

തിങ്കളാഴ്‌ച, ഓഗസ്റ്റ് 02, 2010

നീയും ഞാനും

പഴയ പോസ്റ്റ്....നേരത്തെ വായിച്ചവരോട്, ക്ഷമാപണം.

വ്യാഴാഴ്‌ച, ജൂലൈ 22, 2010

പുഴനോവുകളുടെ ജപസങ്കീര്‍ത്തനം















.

ഇലവെട്ടാതെ,


തുളുമ്പിച്ചിരിക്കുന്നൊരു മരക്കൂട്ടം.



വേരുകളില്‍ ചിരിചാലിച്ച്

ഇലക്കണ്ണേറുകള്‍.

നുണക്കുഴിപ്പാടുകളിന്‍‍

തിണര്‍പ്പിലൊരു മണ്‍‍പുതപ്പ്.





കുളിരേ,കുളിരേ ..

കാറ്റിന്‍ മേഘവിളര്‍ച്ച.



പോകും വഴിയെല്ലാം

ചിതറിവീഴുന്നുണ്ട്,

കാറ്റു ചീര്‍പ്പിച്ചിളക്കിയ

കടല്‍ വരളുപ്പുമുടിയിഴകള്‍. ‍





കാറ്റേ,കാറ്റെ,

കുളിരേ,കുളിരേ,

പാതിതിളച്ചൊരു മരുത്തേങ്ങല്‍

മണലാലകളുടെ‍ ജപസങ്കീര്‍ത്തനം പോലെ

ആര്‍ത്തലച്ചു തോരുന്നുണ്ട്.



മേഘശാപങ്ങളുരുക്കിയ

മണല്‍മുറിവുകളില്‍ കണ്ണീരിറ്റി,

ഇടവത്തുലാപ്രാക്കിലും,

കുംഭമീനപ്രാര്‍ത്ഥനയിലും,

കണ്ണീരുപ്പു പെയ്യുന്നുണ്ട്

പുഴനെഞ്ചിന്‍ കടലാഴത്തോളം..
.
.

picture courtesy : studiodapore.blogspot.com

ഞായറാഴ്‌ച, ജൂൺ 13, 2010

വെയില്‍ക്കാഴ്ചകള്‍















തെക്കോട്ടു നോക്കി
വെറുതേ വെയില്‍ കാഞ്ഞുകാഞ്ഞിരിക്കും
ഇരിക്കെയിരിക്കെ "കാഞ്ഞവെയിലെ"ന്നോര്‍ക്കും
ഓര്‍ത്തോര്‍ത്തിരിക്കെ മറന്നു വെച്ചതെല്ലാം
നിലവിളിച്ചോടിയോടിയെത്തും
ഓര്‍മ്മകളില്‍ മനസും വയറും കായും

കാഞ്ഞവയറിനും കാഞ്ഞവെയിലിനും മീതെ
കൈകള്‍ ഓരോന്നു വീതം വയ്ക്കും .


വെയില്‍ കുളക്കടവിലേക്കു
കുതികുതിക്കുംവരെ ഒരേയിരിപ്പ് .
വെയില്‍ തിന്നിരുണ്ടയിടതു കൈയ്ക്കു താഴേ
വയലിന്‍ ചുടുവാത തെണിര്‍പ്പുകളില്‍
കണ്ണഞ്ചും‍ ചിത്രപ്പണി തെളിയും


ഇലയെല്ലാം പിണങ്ങിപ്പോയ
മരത്തിന്‍റെ മനസുപോലെ വയലിന്റെ
ഉടലും പുകഞ്ഞുപുകഞ്ഞു പൊങ്ങും.
അകലെ വയലിന്‍റെ അരഞ്ഞാണങ്ങള്‍
രാപ്പനിപ്പെട്ടപോലെ നിറം മങ്ങും

വെയിലുണക്കിയ കണ്ണില്‍
പാടം പുതച്ച ചെമ്പട്ടില്‍
നിറം പിടിപ്പിച്ച
ശൂര്‍പ്പണഖമേനികള്‍‍ പന്തലിക്കും
അരഞ്ഞാണച്ചരടിലും കാട്ടളകളിലും
കട്ടുറുമ്പുകള്‍ പാട്ടുപാടും


തെക്കോട്ടു നോക്കി പിന്നെയും
വെയില്‍ കാഞ്ഞുകാഞ്ഞിരിക്കും
വെയില്‍ കാഞ്ഞുകാഞ്ഞു വയറും കായും.
കാഴ്ചകള്‍ മാത്രം മാറി മാറി വന്നു പോകും 
 
ബ്ലോത്രം വാരാന്ത്യപ്പതിപ്പ്..13/05/2010
,
.
foto courtesy : Google..

വ്യാഴാഴ്‌ച, ജൂൺ 03, 2010

ആഴങ്ങളിലെ ചില മുറിവുകള്‍




അകക്കണ്ണാണ് വഴികാട്ടി, ചിലര്‍ക്ക് .

മനസ്സാകും സ്ഥാനം നിശ്ചയിക്കുക.

ചിലരാവട്ടെ,

നക്ഷത്രവഴികളെയും കാന്തികങ്ങളുടെ

കാണാച്ചരടുകളെയും മനക്കണ്ണില് ‍പാറ്റി

നിശ്ചയിച്ചു കൊടുത്തിടത്താവും തുടങ്ങുക

വാക്കുകളുടെ ക്രയവിക്രയങ്ങള്‍

പുതുമണ്ണില്‍ കൈക്കോട്ടു പോലെ

അറിയാതുള്ളിലേക്കാക്കാണ്ടാണ്ടു പോകും .

പരിചിതമായ വഴികളെന്നു

തോന്നിപ്പിക്കുന്ന ഇടങ്ങളിലൂടെയാവും

ഉള്ളറകളിലേക്ക് ചെന്നെത്തുക

നിശ്വാസത്തിന്റെ ചെറുതാളം‍‍ പോലും

പ്രതീക്ഷയുടെ ഒരുറവ തുളുമ്പിക്കും

ആഴത്തിലെവിടെയോ ഉറയൂറുന്ന

നനവ് കണ്ണുകളെ മോഹിപ്പിക്കും


അളക്കാനാവാത്ത ദൂരങ്ങളിലെവിടെയോ

ചെങ്കല്ലിലെ കൊത്തുപോലെ,

പ്രതീക്ഷകള്‍ക്ക് മേലേ അക്ഷമ

വേലിയേറ്റമാകുമ്പോഴാകും

മൂടാനാവത്തൊരു കിണര്‍ ബാക്കിയുണ്ടെന്നറിയുക


ആഴം കൂടുന്തോറുമാണ്

നനവ്‌ അകന്നു പോകുന്നതറിയുക

അദൃശ്യ അതിരുകളില്‍ വച്ചാവും

അപരിചിതരാവുക .


കൂടെയുണ്ടാകുപ്പോഴും ,

ഉപേക്ഷിക്കപ്പെട്ട ചില കിണറാഴങ്ങള്‍ പോലെ

തുന്നിച്ചേര്‍ക്കാനാവാത്ത ചില മുറിവുകള്‍.

ഓര്‍മ്മകളുടെ ജലതാളങ്ങളില്‍ 

ഇടക്കിടെ വീണു മരിക്കാനായി

സ്വയം കരുതിവച്ചവ.

പിന്നിട്ട വഴികളുടെ ഓര്‍മ്മപ്പുസ്തകം പോലെ.




.